kakkathuruth

വിനോദസഞ്ചാരികളുടെ പ്രിയയിടമാണ് ആലപ്പുഴ. പക്ഷേ ആലപ്പുഴയിലെത്തുന്ന പലരും കാണാതെ മടങ്ങുന്നൊരിടമാണ് കാക്കതുരുത്ത്. ലോകശ്രദ്ധ നേടിയ നാഷണൽ ജോഗ്രഫിക് മാഗസിനിൽ ഇടം പിടിച്ച ഒരു സ്ഥലം കൂടിയാണ് കാക്കത്തുരുത്തെന്ന് അറിയുമ്പോൾ ആ കൗതുകം ഒന്നുകൂടി ഇരട്ടിക്കും. കാക്കത്തുരുത്തിലെ അസ്‌തമയമാണ് പ്രധാനകാഴ്‌ച. ആലപ്പുഴ എറണാകുളം റൂട്ടിലെ എരമല്ലൂരിൽ നിന്നുമാണ് യാത്ര തുടങ്ങേണ്ടത്. എരമല്ലൂരിൽ നിന്നും കടത്ത് കയറി വേണം തുരുത്തിലെത്താൻ. വള്ളം മാത്രമാണ് ഏക ആശ്രയം. വെറും അഞ്ചു മിനിട്ട് സമയംകൊണ്ട് എരമല്ലൂരിൽ നിന്നും തുരുത്തിലേക്കെത്താം. മൺവഴികളും പച്ചപ്പും ചെറിയ വീടുകളും ഒക്കെയായി തനി നാട്ടിൻപുറം. സൂര്യൻ മറയുന്ന കാഴ്‌ച കാണാൻ നിരവധി പേരാണ് ഇവിടേക്ക് എത്തുന്നത്. നാഷണൽ ജ്യോഗ്രഫിക് മാസികയുടെ 24 മണിക്കൂർ കൊണ്ട് കാണാവുന്ന ലോക വിനോദ സഞ്ചാര പട്ടികയിൽ ഇടം പിടിച്ച കേരളത്തിൽ നിന്നുള്ള ഒരേ ഒരു ഇടമാണ് ഇത്.

കാക്കത്തുരുത്ത് എന്ന പേര് തന്നെ വളരെ വ്യത്യസ്‌തമാണ്. പണ്ടുകാലത്ത് ധാരാളമായി കാക്കകൾ ചേക്കേറിയിരുന്ന സ്ഥലമായതിനാലാണ് അങ്ങനെയൊരു പേര് വന്നത്. ഇവിടെ ബസോ വാഹനങ്ങളോ ഒന്നും തന്നെയില്ല. ഏക ആശ്രയം വഞ്ചി തന്നെയാണ്. ആറ് മണിക്ക് ശേഷം ഇവിടെയെത്തുന്നവരിൽ മലയാളികളും വിദേശികളുമൊക്കെ നിരവധിയുണ്ട്. ദ്വീപ് ലോകശ്രദ്ധയാകർഷിച്ചെൻകിലും ഇവിടത്തെ ജനജീവിതം കുറച്ച് ദുഷ്‌കരം തന്നെയാണ്. ആകെ ദ്വീപിലുള്ളത് ഒരു ആയുർവേദ ആശുപത്രിയും പിന്നെ ഒരു അംഗനവാടിയും മാത്രമാണ്. മറ്റെല്ലാ ആവശ്യങ്ങൾക്കും ഇവർക്ക് കടത്ത് കടക്കേണ്ടി വരും.


എത്തിച്ചേരാൻ

ആലപ്പുഴ എറണാകുളം റൂട്ടിലെ എരമല്ലൂരിൽ നിന്നും കാക്കത്തുരുത്തിലേക്കെത്താം