
കൊച്ചി: ലോക്ക്ഡൗണിലെ വില്പന നഷ്‌ടത്തിൽ നിന്ന് പെട്രോൾ കരകയറുന്നു. സെപ‌്‌തംബറിൽ പെട്രോൾ വിതരണം 2019 സെപ്‌തംബറിനേക്കാൾ രണ്ടു ശതമാനം വർദ്ധിച്ചെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ വ്യക്തമാക്കി. അതേസമയം, ഡീസൽ വില്പന 7.3 ശതമാനം കുറഞ്ഞു.
ആഗസ്‌റ്റിൽ 7.4 ശതമാനം ഇടിവ് നേരിട്ട ശേഷമാണ് സെപ്‌തംബറിൽ നേട്ടത്തിലേക്ക് പെട്രോൾ തിരിച്ചുകയറിയത്. ആഗസ്‌റ്റിനേക്കാൾ കഴിഞ്ഞമാസം വില്പന 10.5 ശതമാനം ഉയർന്നു. ആഗസ്‌റ്റിനെ അപേക്ഷിച്ച് കഴിഞ്ഞമാസം ഡീസൽ വില്പന 22 ശതമാനം വർദ്ധിച്ചിട്ടുണ്ട്. ആഗസ്‌റ്റിൽ 21 ശതമാനം ഇടിവുണ്ടായിരുന്നു.
₹82.89
9 ദിവസമായി പെട്രോൾ വിലയിൽ മാറ്റമില്ല. ഇന്നലെ തിരുവനന്തപുരത്ത് ലിറ്ററിന് വില 82.89 രൂപയായിരുന്നു. രണ്ടു ദിവസമായി മാറ്റമില്ലാത്ത ഡീസൽ വില 76.08 രൂപ.
₹3
സെപ്‌തംബറിൽ പൊതുമേഖലാ എണ്ണക്കമ്പനികൾ ഡീസലിന് ലിറ്ററിന് മൂന്നു രൂപയോളം കുറച്ചു; പെട്രോളിന് ഒരു രൂപയും.
$41.43
രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില നഷ്‌ടത്തിലാണുള്ളത്. കൊവിഡും നിയന്ത്രണങ്ങളും സമ്പദ്‌ഞെരുക്കവും മൂലം ഡിമാൻഡ് കുറഞ്ഞതും എന്നാൽ, ഉത്‌പാദനത്തിൽ കുറവില്ലാത്തതുമാണ് കാരണം. ഇന്ത്യ വാങ്ങുന്ന വില (ഇന്ത്യൻ ബാസ്‌കറ്റ്) ബാരലിന് ഇന്നലെ 41.43 ഡോളറായിരുന്നു. 45ഡോളറായിരുന്നു ആഗസ്‌റ്റ് 27ന്.