
തിരുവനന്തപുരം: ബംഗളൂരുവിൽ നിന്ന് കാട്ടാക്കട സ്വദേശി തട്ടിയെടുത്ത രണ്ടര വയസുകാരിയെ ഇന്ന് അമ്മയ്ക്ക് കൈമാറി. അമ്മ കളിയിക്കാവിളയിലെത്തിയാണ് കുട്ടിയെ ഏറ്റെടുത്തത്. കർണാടക പൊലീസ് സംഘം ഒപ്പമുണ്ടായിരുന്നു. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കാട്ടാക്കട സ്വദേശി ജോസഫ് ജോണിനെ പൊലീസ് ചോദ്യം ചെയ്യും. ഇയാളോടൊപ്പമുണ്ടായിരുന്ന ഏഴ് വയസുകാരനെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. തന്റെ മകനാണ് കുട്ടി എന്നാണ് ജോസഫ് പൊലീസിനോട് പറഞ്ഞത്.
ബംഗളൂരുവിൽ നിന്ന് തട്ടിയെടുത്ത കുട്ടിയുമായി തിരുവനന്തപുരത്തേക്ക് വരുന്നതിനിടെയാണ് ജോസഫ് പിടിയിലായത്. കളിയിക്കാവിള ബസ് സ്റ്റാൻഡിൽ വച്ചാണ് ജോസഫ് ജോൺ പിടിയിലാകുന്നത്. രാത്രി പട്രോളിംഗിനിടെ പൊലീസുകാരാണ് ഇയാളെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടത്. പെൺകുട്ടി തുടർച്ചയായി കരയുന്നതുകണ്ട് സംശയം തോന്നിയ പൊലീസ് ചോദ്യം ചെയ്തതോടെയാണ് കുഞ്ഞിനെ തട്ടിയെടുത്തതാണെന്ന് ഇയാൾ സമ്മതിക്കുകയായിരുന്നു.
ഐസ്ക്രീം വാങ്ങി നൽകാമെന്ന് പറഞ്ഞ് രണ്ടാഴ്ച മുൻപായിരുന്നു കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ആന്ധ്ര സ്വദേശിനിയായ എസ്തറും കുട്ടിയെ തിട്ടിയെടുക്കാൻ ഇയാൾക്കൊപ്പമുണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കർണാടകയിലെ ഊപ്പർ സേട്ട് പൊലീസ് സ്റ്റേഷനിൽ രണ്ടാഴ്ച മുൻപ് കുട്ടിയെ കാണാനില്ലെന്ന് കാട്ടി കുടുംബം പരാതി നൽകിയിരുന്നു. കൂടാതെ തന്റെ മകളുടെ ചിത്രം പിടിച്ചുകൊണ്ട് അമ്മ ഫേസ്ബുക്ക് ലൈവ് വീഡിയോ ഇടുകയും ചെയ്തിരുന്നു.