
ന്യൂഡൽഹി: റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കൊവിഡിനെ തുടര്‍ന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ സമയത്ത് ജനങ്ങള്‍ ഏറ്റവും അധികം കളിച്ച കളിയാണ് ലുഡോ. ബഹുഭൂരിപക്ഷം പേരും ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഓണ്‍ലൈനിൽ ആയിരുന്നു കളി. കളിയുടെ സ്പിരിറ്റില്‍ തോറ്റ മകന്‍ കളി ജയിച്ച അച്ഛനെ തല്ലിയതൊക്കെ അടുത്തിടെ വാര്‍ത്തയായിരുന്നു.
എന്തായാലും ലുഡോ കൊവിഡ് കാലത്ത് നേടിയ പ്രചാരം അത്ഭുതാവഹമാണ്. പക്ഷെ ഒരു പ്രശ്‌നമുണ്ട്. ഒരേ കാര്യം കുറെ തവണ ചെയ്യുമ്പോള്‍ സ്വാഭാവികമായും നമുക്ക് ബോറടിക്കും. ലുഡോ കളിയുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. പക്ഷെ ഒരു കുടുംബം ലുഡോ കളി ബോറടിച്ചപ്പോള്‍ അതുപേക്ഷിച്ച് മറ്റൊരു കളി തേടിപോയില്ല. ലുഡോയില്‍ ചില പരിഷ്‌കാരങ്ങള്‍ വരുത്തി.
തറയില്‍ ലുഡോയുടെ കളം വരച്ചാണ് ആദ്യം മാറ്റം വരുത്തിയത്. പിന്നീട് കരുക്കള്‍ക്ക് പകരം പച്ചക്കറിയാക്കി. തക്കാളി, വഴുതന, നാരങ്ങാ, പാവയ്ക്ക എന്നിവയാണ് കരുക്കൾ. വ്യത്യസ്ത നിറങ്ങള്‍ വരാനാണ് ഈ പച്ചക്കറികള്‍ തിരഞ്ഞെടുത്തിരിക്കുന്നത്. തണ്ണിമത്തന്റെ തോടില്‍ ആണ് പകിട കറക്കി ഇടേണ്ടത്.
ഏറ്റവും രസകരമായ കാര്യം പുതുതായി അവതരിപ്പിച്ച നിയമമാണ്. തോല്‍ക്കുന്ന വ്യക്തി പാവയ്ക്ക ഒരെണ്ണം തിന്നണം. മാത്രമല്ല കളി തുടരാന്‍ മറ്റൊന്ന് ഉടന്‍ ലഭ്യമാക്കേണ്ടതും തോറ്റ വ്യക്തിയുടെ ഉത്തരവാദിത്തമാണ്. എങ്ങനെയുണ്ട് ട്വിസ്റ്റ്?
ആര്‍ ജെ അഭിനവ് ആണ് ഇന്‍സ്റ്റാഗ്രാമില്‍ ' ഓണ്‍ലൈന്‍ പതിപ്പ് പഴഞ്ചനായി' എന്ന അടിക്കുറിപ്പോടെ ഈ പച്ചക്കറി ലുഡോയുടെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വീഡിയോ വൈറല്‍ ആവാന്‍ അധികം സമയം വേണ്ടി വന്നില്ല. 'ഓര്‍ഗാനിക് ലുഡോ, 100 ശതമാനം പ്രകൃതിദത്തം' ഒരു ഇന്‍സ്റ്റാഗ്രാം ഉപഭോക്താവ് പ്രതികരണം അറിയിച്ചു.