
തിരുവനന്തപുരം: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച നിരോധനാജ്ഞ കോൺഗ്രസിന് ലംഘിക്കേണ്ടി വരുമെന്ന് കെ.മുരളീധരൻ. കണ്ടെയിൻമെന്റ് സോൺ അല്ലാത്തിടത്ത് 144 പ്രഖ്യാപിക്കാൻ സർക്കാരിന് അവകാശമില്ല. സമരങ്ങൾ ഇല്ലായ്‌മ ചെയ്യാനുളള സർക്കാരിന്റെ ഗൂഢശ്രമമാണ് ഇതെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
രോഗ വ്യാപനം എന്ന പേരിൽ 144 പ്രഖ്യാപിക്കുന്നത് ശരിയല്ല. ഈ തീരുമാനം തികച്ചും തെറ്റാണ്. 144 ലംഘിക്കുമ്പോൾ കേസ് എടുക്കുന്നെങ്കിൽ എടുക്കട്ടെ. കുറച്ച് മാസം കഴിഞ്ഞാൽ ആ കേസ് കോൺഗ്രസ് തന്നെ കൈകാര്യം ചെയ്യുമെന്നും മുരളീധരൻ പറഞ്ഞു.
ഐ ഫോൺ കിട്ടിയെന്ന കാര്യം ചെന്നിത്തല തന്നെ നിഷേധിച്ചിട്ടുണ്ട്. കോൺഗ്രസിന് ആരുടെ കൈയ്യിൽ നിന്നും ഒന്നും വാങ്ങേണ്ട കാര്യമില്ല. കോൺഗ്രസ് പ്രവർത്തകർ വിദേശത്ത് നിന്നടക്കം അദ്ധ്വാനിച്ച് തങ്ങൾക്ക് വേണ്ടതെല്ലാം കൊണ്ടു തരുന്നുണ്ട്. കളളക്കടത്തുകാരിലും കരിഞ്ചന്തക്കാരിലുമാണ് സി.പി.എമ്മിന്റെ രക്ഷയെന്നും മുരളീധരൻ വിമർശിച്ചു.