life-mission

കൊച്ചി: ലൈഫ് മിഷൻ സി.ഇ.ഒ യു.വി ജോസിനോട് ആറ് രേഖകൾ ഹാജകാക്കാൻ ആവശ്യപ്പെട്ട് സി.ബി.ഐ. തിങ്കളാഴ്ച രാവിലെ പതിനൊന്നിന് കൊച്ചിയിലെ ഓഫീസിൽ രേഖകൾ ഹാജരാക്കാനാണ് നോട്ടീസ് നൽകിയത്. വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് സമഗ്ര വിവരങ്ങളാണ് സി.ബി.ഐ ശേഖരിക്കുന്നത്.

റെഡ് ക്രസന്റും ലൈഫ് മിഷനും തമ്മിലുള്ള ധാരണാ പത്രം, ലൈഫ് മിഷന്റെ ഭാഗമായുള്ള വടക്കാഞ്ചേരിയിലെ വീടുകളും ഹെൽത്ത് സെന്ററും സംബന്ധിച്ച മുഴുവൻ വിവരങ്ങളുടേയും വിശദാംശങ്ങൾ, ലൈഫ് മിഷൻ പദ്ധതിക്കായി വടക്കാഞ്ചേരിയിലെ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകൾ എന്നിവ ഹാജരാക്കാൻ സി.ബി.ഐ നിർദേശം നൽകിയിട്ടുണ്ട്.

വടക്കാഞ്ചേരി നഗരസഭ, കെ.എസ്.ഇ.ബി എന്നിവ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയിട്ടുള്ള ഇടപാടുകളുടെ രേഖകളും കൈമാറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതോടൊപ്പം ലൈഫ് മിഷൻ ജില്ലാ കോഡിനേറ്ററും ലൈഫ് മിഷൻ പദ്ധതിയുമായുള്ള ബന്ധം കാണിക്കുന്ന രേഖകൾ യൂണിടാക്കും സെയ്ൻ വെഞ്ചേഴ്സും ലൈഫ് മിഷനുമായി നടത്തിയുള്ള ഇടപാടുകൾ സംബന്ധിച്ച രേഖകൾ തുടങ്ങിയവയാണ് സി.ബി.ഐ ഹാജരാക്കാൻ നിർദേശിച്ചിരിക്കുന്നത്. നിലവിൽ യൂണിടാക്ക് എം.ഡി സന്തോഷ് ഈപ്പൻ, വടക്കാഞ്ചേരി നഗരസഭ സെക്രട്ടറി, തൃശൂർ ജില്ലാ കോഡിനേറ്റർ തുടങ്ങിയവരെ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു.