
കൊച്ചി: സ്വർണക്കടത്ത് കേസിൽ കസ്‌റ്റഡിയിലെടുത്ത ഇടത് കൗൺസിലർ കാരാട്ട് ഫൈസലിനെ കസ്‌റ്റംസ് വിട്ടയച്ചു. രണ്ട് ആഴ്‌ചക്കകം ഹാജരാകണമെന്ന് നിർദേശം നൽകിയാണ് കസ്‌റ്റംസ് ഫൈസലിനെ വിട്ടയച്ചിരിക്കുന്നത്. ഫൈസലിന്റെ മൊഴി പരിശോധിച്ചും കൂടുതൽ തെളിവുകൾ ശേഖരിച്ചതിനും ശേഷമായിരിക്കും ഫൈസലിനെ കസ്റ്റംസ് ഇനി ചോദ്യം ചെയ്യുക. ഇന്നലെ രാവിലെയാണ് ഫൈസലിനെ വീട്ടിൽ നിന്നും കസ്‌റ്റംസ് കസ്‌റ്റഡിയിലെടുത്തത്.
കേസുമായി ബന്ധപ്പെട്ട് എൻ.ഐ.എ ഉദ്യോഗസ്ഥർ കൊച്ചി കസ്റ്റംസ് ഓഫീസിൽ ഉച്ചയ്‌ക്ക് ശേഷം എത്തിയിരുന്നു. സ്വർണക്കടത്ത് കേസിൽ കാരാട്ട് ഫൈസലിന്റെ പങ്ക് സംബന്ധിച്ച് നാലാം പ്രതി സന്ദീപ് നായരുടെ ഭാര്യയുടെ മൊഴി കസ്റ്റംസിന് കിട്ടിയിരുന്നു. ഫൈസൽ പലതവണ സന്ദീപിനെ കാണാൻ തിരുവനന്തപുരത്ത് വന്നെന്നും ചർച്ചകൾ സ്വർണക്കടത്തിനെ കുറിച്ച് നടത്തിയെന്നുമായിരുന്നു മൊഴി.
കൊടുവളളിയിലെ എൽ.ഡി.എഫ് നേതാക്കളിൽ പ്രമുഖനാണ് കാരാട്ട് ഫൈസൽ. കൊടുവളളിയിലെ ലീഗ് കോട്ട തകർത്ത പി.ടി.എ റഹീമിന്റെ അടുത്ത അനുയായിയും ബന്ധുവും കൂടിയാണ് ഇദ്ദേഹം. കൊടുവളളി നഗരസഭയിൽ കൊടുവളളി ടൗൺവാർഡിലെ കൗൺസിലറാകും മുമ്പേ നിരവധി സ്വർണക്കടത്ത് കേസുകളിൽ ഫൈസൽ പ്രതിചേർക്കപ്പെട്ടിട്ടുണ്ട്.