
തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാകളക്ടർമാർ ഉത്തരവിറക്കി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. നിരോധനാജ്ഞ ശനിയാഴ്ച മുതല്‍ നിലവില്‍ വരും. ഒക്ടോബര്‍ 31 വരെയാണ് നിരോധനാജ്ഞ. പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ല.
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. വിവാഹം, മരണാനന്തര ചടങ്ങുകളില്‍ നിലവിലുള്ള ഇളവ് തുടരും. വിവാഹത്തിന് അന്‍പത് പേര്‍ക്കും സംസ്‌കാര ചടങ്ങുകളില്‍ 20 പേര്‍ക്കുമാണ് പങ്കെടുക്കാന്‍ അനുമതി. സര്‍ക്കാര്‍, രാഷ്ട്രീയ, മത, സാംസ്‌കാരിക ചടങ്ങുകളില്‍ 20 പേര്‍ക്ക് മാത്രം പങ്കെടുക്കാം. സര്‍ക്കാര്‍ ഓഫീസുകളും ബാങ്കുകളും തുറന്നു പ്രവര്‍ത്തിക്കും. പൊതു പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പരീക്ഷ നടത്തുക. പൊതുഗതാഗതം തടയില്ല. കടകളില്‍ അടക്കം സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍ നടപടിയുണ്ടാകും. കണ്ടെയ്ന്‍മെന്റ് സോണുകള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഉണ്ടാകും. നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കൺടെയ്ൻമെന്റ് സോണുകള്‍ക്ക് അകത്തും പുറത്തും ആളുകള്‍ കൂട്ടം കൂടാന്‍ പാടില്ല. അഞ്ചുപേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം ചേരുന്നത് വിലക്കും. കടകള്‍, ബാങ്കുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ തുറന്നുപ്രവര്‍ത്തിക്കും. പരീക്ഷകള്‍ക്കും തടസമില്ല.
തിരുവനന്തപുരത്തെ നിയന്ത്രണങ്ങൾ:
പൊതുസ്ഥലങ്ങളിൽ അഞ്ചിലധികം ആളുകൾ സ്വമേധയാ കൂട്ടംകൂടുന്നത് നിരോധിച്ചു. സി.ആർ.പി.സി 144 പ്രകാരമാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളിൽ നിയന്ത്രണങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി. ശനിയാഴ്ച (ഒക്ടോബർ 3) രാവിലെ ഒൻപതു മുതൽ നിയന്ത്രണങ്ങൾ നിലവിൽ വരും. ഒക്ടോബർ 31 അർദ്ധരാത്രി വരെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്.
കണ്ടെയ്ൻമെന്റ് സോണുകളിൽ വിവാഹം, ശവസംസ്‌കാരം എന്നിവയ്‌ക്കൊഴികെ അഞ്ചുപേരിൽ കൂടുതൽ പങ്കെടുക്കുന്ന പൊതു പരിപാടികളോ കൂടിച്ചേരലുകളോ അനുവദിക്കില്ല. ഈ പ്രദേശങ്ങളിൽ വിവാഹം, ശവസംസ്‌കാരം എന്നിവയ്ക്ക് പരമാവധി 20 പേരെ പങ്കെടുപ്പിക്കാം. ഇൻഡോർ, ഔട്ട്‌ഡോർ പരിപാടികൾക്കും ഈ നിയന്ത്രണങ്ങൾ ബാധകമായിരിക്കും. കണ്ടെയ്ൻമെന്റ് സോണുകളിൽ പലചരക്ക്, മരുന്ന്, പാൽ, പച്ചക്കറി, മാംസം, മത്സ്യം എന്നിവയുടെ വിതരണവും റവന്യു, ആരോഗ്യം, പൊലീസ്, തദ്ദേശസ്വയംഭരണം, വൈദ്യുതി, ശുചീകരണം, ജലവിതരണം എന്നീ അവശ്യസർവീസുകൾ അനുവദിക്കും. അടിയന്തര മെഡിക്കൽ സേവനങ്ങൾ, അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കൽ എന്നിവയ്‌ക്കൊഴികെ ആളുകൾ കണ്ടെയ്ൻമെന്റ് സോണിൽ നിന്നും പുറത്തേക്കു പോകുന്നത് കർശനമായി നിയന്ത്രിക്കും. ഇതിനാവശ്യമായ നിയന്ത്രണ സംവിധാനങ്ങൾ പൊലീസ് ഏർപ്പെടുത്തണം.
കണ്ടെയ്ൻമെന്റ് സോണിനു പുറത്ത് അഞ്ചു പേരിൽ കൂടുതലുള്ള പൊതു പരിപാടികളോ കൂട്ടം ചേരലുകളോ അനുവദിക്കില്ല. സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, വിദ്യാഭ്യാസ, മത ചടങ്ങുകൾ എന്നിവയ്ക്കുള്ള ഇൻഡോർ പരിപാടികളിൽ പരമാവധി 20 പേരെവരെ പങ്കെടുപ്പിക്കാം. പ്രാർത്ഥനാ ചടങ്ങുകൾക്കും ശവസംസ്‌കാര ചടങ്ങുകൾക്കും ഈ നിയന്ത്രണം ബാധകമായിരിക്കും. കണ്ടെയ്ൻമെന്റ് സോണിനു പുറത്ത് പരമാവധി 50 പേരെ പങ്കെടുപ്പിച്ച് വിവാഹ ചടങ്ങുകൾ നടത്താം.
എന്നാൽ പങ്കെടുക്കുന്ന എല്ലാപേരും സാമൂഹിക അകലം അടക്കമുള്ള കോവിഡ് പ്രോട്ടോക്കോൾ നിർബന്ധമായും പാലിക്കണം. കണ്ടെയ്ൻമെന്റ് സോൺ അല്ലാത്ത ഇടങ്ങളിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അനുവദിച്ചിട്ടുള്ള ഇളവുകൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചും പങ്കെടുക്കുന്ന ആളുകളുടെ എണ്ണം നിയന്ത്രിച്ചും മാത്രമേ അനുവദിക്കൂ. പൊതുഗതാഗതം, സർക്കാർ സ്ഥാപനങ്ങൾ, വാണിജ്യവ്യവസായ സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവ സാമൂഹിക അകലം, ബ്രേക്ക് ദ ചെയിൻ പ്രോട്ടോക്കോളുകൾ പാലിച്ച് പ്രവർത്തിക്കാം.
ഒക്ടോബർ രണ്ടിനു മുമ്പ് പ്രഖ്യാപിച്ച പൊതു പരീക്ഷകൾ മുൻ നിശ്ചയിച്ചതനുസരിച്ച് നടത്താം. എന്നാൽ കോവിഡ് പ്രോട്ടോക്കോൾ ശക്തമായും പാലിക്കണം. ഇനി പ്രഖ്യാപിക്കാനുള്ള പരീക്ഷകൾ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതിയോടെ മാത്രമേ ക്രമീകരിക്കാവൂ. എല്ലാ ബാങ്കുകളും കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് പ്രവർത്തിക്കണം. ബാങ്കുകൾ, കടകൾ, മറ്റു വ്യാപാര സ്ഥാപനങ്ങൾ എന്നിവയ്ക്കു മുൻപിൽ ഒരേസമയം അഞ്ചുപേരിൽ കൂടുതൽ അനുവദിക്കില്ല. അനാവശ്യമായി ആളുകൾ പുറത്തിറങ്ങരുത്. കഴിയുന്നതും വീടുകളിൽത്തന്നെ കഴിയണമെന്നും തിരുവനന്തപുരം കലക്ടർ അറിയിച്ചു.
എറണാകുളം ജില്ലയിലെ നിയന്ത്രണങ്ങൾ
1. വിവാഹങ്ങളിൽ പരമാവധി 50 പേരെയും മരണാനന്തര ചടങ്ങുകളിൽ 20 പേരെയും മാത്രമേ അനുവദിക്കു
2. സാംസ്‌കാരിക പരിപാടികൾ, സർക്കാർ നടത്തുന്ന പൊതു പരിപാടികൾ,രാഷ്ട്രിയ, മത ചടങ്ങുകൾ,തുടങ്ങിയവയിൽ പരമാവധി 20 പേരെ മാത്രമേ അനുവദിക്കു
3. മാർക്കറ്റുകൾ, ബസ് സ്റ്റോപ്പുകൾ, പൊതുഗതാഗത സംവിധാനങ്ങൾ, ഓഫിസുകൾ, കടകൾ, റസ്റ്റോറന്റുകൾ, ജോലിയിടങ്ങൾ, ആശുപത്രികൾ, പരീക്ഷ കേന്ദ്രങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ ബ്രേക്ക് ദ ചെയിൻ നിർദേശങ്ങൾ പാലിച്ചും സാമൂഹിക അകലം പാലിച്ചും കർശന നിയന്ത്രണങ്ങളോടെ മാത്രമേ നടത്താൻ പാടുള്ളു.
4.ജില്ലയിൽ പൊതു സ്ഥലങ്ങളിൽ അഞ്ചു പേരിൽഅധികം കൂട്ടം കൂടാൻ പാടില്ല