
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ ജില്ലകളിലും ഇന്നുമുതൽ നിരോധനാജ്ഞ. കളക്ടർമാരാണ് ഓരോ ജില്ലയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ല.
ഒക്ടോബര്‍ 31 വരെയാണ് നിരോധനാജ്ഞ. വിവാഹം, മരണാനന്തര ചടങ്ങുകളില്‍ നിലവിലുള്ള ഇളവ് തുടരും. വിവാഹത്തിന് അന്‍പത് പേര്‍ക്കും സംസ്‌കാര ചടങ്ങുകളില്‍ 20 പേര്‍ക്കുമാണ് പങ്കെടുക്കാന്‍ അനുമതി. സര്‍ക്കാര്‍, രാഷ്ട്രീയ, മത, സാംസ്‌കാരിക ചടങ്ങുകളില്‍ 20 പേര്‍ക്ക് മാത്രം പങ്കെടുക്കാം. സര്‍ക്കാര്‍ ഓഫീസുകളും ബാങ്കുകളും തുറന്നു പ്രവര്‍ത്തിക്കും. പൊതു പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പരീക്ഷ നടത്തുക. കടകളില്‍ അടക്കം സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍ നടപടിയുണ്ടാകും.
കണ്ടെയ്ന്‍മെന്റ് സോണുകള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഉണ്ടാകും. നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.കണ്ടെയ്ൻമെന്റ് സോണുകള്‍ക്ക് അകത്തും പുറത്തും ആളുകള്‍ കൂട്ടം കൂടാന്‍ പാടില്ല. അഞ്ചുപേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം ചേരുന്നത് വിലക്കും. കടകള്‍, ബാങ്കുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ തുറന്നുപ്രവര്‍ത്തിക്കും.