
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോക്ടർമാർ ഇന്ന് ഒ.പി ബഹിഷ്‌കരിക്കും. കൊവിഡ് ബാധിതനെ പുഴുവരിച്ച സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. രാവിലെ എട്ടുമണിമുതൽ പത്ത് വരെയാണ് ഡോക്ടർമാർ ഒ.പി ബഹിഷ്‌കരിക്കുക.
സസ്‌പെൻഷൻ പിൻവലിച്ചില്ലെങ്കിൽ തിങ്കളാഴ്ച മുതൽ കൊവിഡ് ഇതര ഡ്യൂട്ടി ബഹിഷ്‌കരിക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു. അതോടൊപ്പം നഴ്സസ് യൂണിയൻ ഇന്ന് ജില്ലയിൽ കരിദിനം ആചരിക്കും.കൊവിഡ് ബാധിതനെ പുഴുവരിച്ച സംഭവത്തിൽ നോഡൽ ഓഫിസർ ഡോ.അരുണ, ഹെഡ് നഴ്സുമാരായ ലീന കുഞ്ചൻ, രജനി കെ.വി എന്നിവരെയാണ് ആരോഗ്യ വകുപ്പ് സസ്‌പെൻഡ് ചെയ്തത്. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ പ്രാഥമിക അന്വേഷണത്തെ തുടർന്നായിരുന്നു നടപടി. സസ്പെൻഷൻ പിൻവലിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ വ്യക്തമാക്കിയിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആറാം വാർഡിലായിരുന്നു അനിൽകുമാർ ചികിത്സയിൽ കഴിഞ്ഞിരുന്നത്. വീണതിനെ തുടർന്ന് കഴിഞ്ഞമാസം 21ാം തിയതിയാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിയ അനിലിന് കൊവിഡ് ബാധിച്ചിരുന്നു. കൊവിഡ് നെഗറ്റീവായി ആശുപത്രി വിട്ടപ്പോൾ ഇദ്ദേഹത്തിന്റെ തലയുടെ പിൻഭാഗം പുഴുവരിച്ച നിലയിലായിരുന്നെന്ന് ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു.