pinarayi-vijayan

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ജാഗ്രത കൈമോശം വന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മാസ്‌ക് വയ്‌ക്കുന്നതിൽ വീഴ്ച വരുത്തിയാൽ പിഴ കൂടുതലാക്കാൻ ഉദേശിക്കുന്നുണ്ട്. കൊവിഡ് എത്ര കാലം നമ്മുടെ കൂടെയുണ്ടാകുമെന്ന് പറയാനാകില്ല. കുറച്ച് കാലം നമ്മോടൊപ്പം രോഗം ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കടകളിൽ ഗ്ലൗസ് ധരിച്ചേ കയറാൻ പാടുളളൂ. ആവശ്യത്തിന് സാനിറ്റൈസർ ഉണ്ടാകണം. നേരത്തെ ഇതൊക്കെ പറഞ്ഞെങ്കിലും അങ്ങനെ നടപ്പായില്ല. ഇനി നടപ്പാകാതെ വഴിയില്ല. നടപ്പായില്ലെങ്കിൽ കർശന നടപടി വരും. കടയിൽ ആവശ്യമായ ക്രമീകരണം വരുത്തേണ്ട ബാദ്ധ്യത ഉടമസ്ഥനുണ്ട്. ഇത്തരം കാര്യങ്ങൾ ആളുകളിൽ വിഷമം ഉണ്ടാക്കും. എന്നാൽ ആ വിഷമം ഏറ്റെടുത്തേ പറ്റൂവെന്നും അദ്ദേഹം പറഞ്ഞു.

സാധാരണ സ്‌കൂൾ വിദ്യാഭ്യാസം എപ്പോഴാണോ ആരംഭിക്കാൻ കഴിയുന്നത് അപ്പോൾ ആരംഭിക്കും. അതോടെ കാര്യങ്ങൾ പഴയ നിലയിലാകും. ഓൺലൈൻ വിദ്യാഭ്യാസം കൃത്യതയോടെ നടപ്പാക്കാൻ സംസ്ഥാനത്തിന് കഴിഞ്ഞു. സർക്കാർ പങ്കാളിത്തം മാത്രമല്ല അതിന് നാടിന്റെയാകെ പങ്കാളിത്തം ഉണ്ടായി.

സർക്കാർ പരിപാടികളിൽ ഇരുപതിലധികം പേർ പങ്കെടുക്കാൻ പാടില്ല. ഇന്നത്തെ ഘട്ടത്തിൽ കൂടുതൽ ശക്തമായ പ്രതിരോധ സംവിധാനങ്ങൾ സംസ്ഥാനത്ത് വേണം. മരുന്ന് ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. അതുവരെ ജാഗ്രത തുടരണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.