
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അച്ചടക്ക നടപടിക്കെതിരെ സംസ്ഥാനത്ത് ഡോക്‌ടർമാരുടെ കൂട്ടരാജി. മെഡിക്കൽ കോളേജിൽ രോഗിയെ പുഴുവരിച്ച സംഭവത്തിൽ ഡോ. അരുണയടക്കം മൂന്നുപേരെ ഇന്നലെ സസ്‌പെൻഡ് ചെയ്‌തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് മെഡിക്കൽ കോളേജിലെ കോവിഡ് നോഡൽ ഓഫീസർമാരെല്ലാം രാജിവച്ചു. അധിക ചുമതല വഹിക്കാനാകില്ലെന്നാണ് ഡോക്‌ടർമാരുടെ തീരുമാനം. രാജിക്കത്ത് ഡോക്‌ടർമാർ സർക്കാരിന് മെയിൽ അയച്ചു.
മെഡിക്കൽ കോളേജിന് മുമ്പിൽ പ്രതിഷേധിച്ച ഡോക്ടർമാർക്കെതിരെ കേസെടുത്തതും ഡോക്‌ടർമാരെ പ്രകാപിപ്പിച്ചുവെന്നാണ് വിവരം. രാവിലെ ഒമ്പത് മുതൽ നടപ്പായ നിരോധനാജ്ഞ ലംഘിച്ച് സമരം നടത്തിയതിനാണ് ഡോക്ടർമാർക്കെതിരെ നടപടിയെന്നാണ് പൊലീസ് വിശദീകരണം. അമ്പതിലധികം പേർക്കെതിരെയാണ് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ഡോക്‌ടർമാർ സമരം നടത്തിയെങ്കിലും ഒ.പികളുടെ പ്രവർത്തനത്തെ സമരം സാരമായി ബാധിച്ചില്ല. മെഡിക്കൽ കോളേജിലെ നഴ്സുമാരും ഇന്ന് കരിദിനം ആചരിക്കുകയാണ്. കെ.ജി.എം.സി.ടി.എയുടെ നേതൃത്വത്തിൽ 48 മണിക്കൂർ സത്യാഗ്രഹം ഉടൻ ആരംഭിക്കും. റിലേ സത്യാഗ്രഹം തീരും മുമ്പ് സസ്പെൻഷൻ നടപടി പിൻവലിച്ചില്ലെങ്കിൽ കൊവിഡ് ഇതര ഡ്യൂട്ടി ബഹിഷ്‌കരിച്ച് പണിമുടക്കിലേക്ക് പോകുമെന്നാണ് ഡോക്ടർമാരുടെ മുന്നറിയിപ്പ്. നടപടി പിൻവലിച്ചില്ലെങ്കിൽ പണിമുടക്കിലേക്ക് പോകുമെന്നാണ് നഴ്സുമാരും പറയുന്നത്. അതേസമയം അന്വേഷണവുമായി മുന്നോട്ട് പോകാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. കൊവിഡ് പ്രതിരോധത്തിനിടെയുളള നോഡൽ ഓഫീസർമാരുടെ പ്രതിഷേധ രാജി സർക്കാരിന് നാണക്കേടായി മാറിയിരിക്കുകയാണ്.