
ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യും. ബംഗളൂരു എൻഫോഴ്‌സ്‌മെന്റാണ് അദ്ദേഹത്തെ ചോദ്യം ചെയ്യുക. ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ബിനീഷിന് നോട്ടീസ് അയച്ചതായാണ് വിവരം.
രണ്ട് കേന്ദ്ര ഏജൻസികളും കർണാടക പൊലീസിലെ രണ്ട് വിഭാഗങ്ങളുമാണ് നിലവിൽ ബംഗളൂരു മയക്കുമരുന്ന് കേസ് അന്വേഷിക്കുന്നത്. എൻഫോഴ്‌സ്‌മെന്റ് നോട്ടീസ് ലഭിച്ചോയെന്ന് സ്ഥിരീകരിക്കാനായി മാദ്ധ്യമങ്ങൾ ബിനീഷിനെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും പ്രതികരിക്കാൻ തയ്യാറായില്ല. സമൂഹ മാദ്ധ്യമങ്ങളിൽ സജീവമായിരുന്ന ബിനീഷ് കഴിഞ്ഞ രണ്ടാഴ്ചയായി ഇവയിൽ നിന്നെല്ലാം മാറി നിൽക്കുകയാണ്.
കേസുമായി ബന്ധപ്പെട്ട് അനൂപ് മുഹമ്മദിനെ നേരത്തെ ചോദ്യം ചെയ്‌തിരുന്നു. ഇയാളിൽ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെ ചോദ്യം ചെയ്യുന്നത്. 2015ൽ അനൂപ് മുഹമ്മദിന് കർണാടകയിലെ കമ്മനഹളളിയിൽ ഹോട്ടൽ തുടങ്ങാൻ ബിനീഷ് പണം നൽകി സഹായിച്ചെന്നാണ് മൊഴി. കേസിലെ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ആഴ്ചയാണ് ബിനീഷിന് എതിരെ എൻഫോഴ്‌സ്‌മെന്റ് കേസെടുത്തത്.