
തിയേറ്റർ റിലീസില്ലാത്ത കഴിഞ്ഞ ഒാണക്കാലത്ത് ശ്രിത ശിവദാസിന്റെ മലയാളത്തിലേക്കുള്ള മടങ്ങിവരവായിരുന്നു 'മണിയറയിലെ അശോകൻ". അഞ്ചുവർഷമായി ശ്രിത നമ്മുടെ ബിഗ് സ്ക്രീനിൽ വരുന്നില്ല. അപ്പോൾ ചെന്തമഴിന്റെ മണമായിരുന്നു  ശ്രിതയെന്ന മലയാളി പെൺകുട്ടിയുടെ സിനിമയ്ക്ക് . പോയവർഷം സന്താനത്തിനൊപ്പം അഭിനയിച്ച ഹൊറർ കോമഡി ത്രില്ലർ 'ധിൽക്കു ദുഡു-2" വലിയ വിജയം നേടി. ശ്രിതയുടെ ആദ്യ തമിഴ് ചിത്രമാണ്  'ധിൽക്കു ദുഡു-2". കാർത്തിക് രാജും സാമും ചേർന്ന് സംവിധാനം ചെയ്യുന്ന 'ഡൂഡി" ശ്രിതയ്ക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. ശ്രിത നായികയായി അഭിനയിച്ച  രണ്ടു തമിഴ് ചിത്രങ്ങൾക്ക് പേരിട്ടിട്ടില്ല. 'വുഡു "എന്ന തമിഴ് വെബ് മൂവിയിലും അഭിനയിക്കുന്നുണ്ട്.
കാലടി ശ്രീശങ്കര കോളേജിൽ ഡിഗ്രി അവസാന വർഷം പഠിക്കുമ്പോഴാണ്  'ഒാർഡിനറി" സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിക്കുന്നത്. എഫ് .എ സി.ടിയിൽ ഉദ്യോഗസ്ഥനായിരുന്ന ആലുവ ഉളിയന്നൂർ 'ശിവപാർവതി"യിൽ ശിവദാസന്റെയും ഉമദേവിയുടെയും മകൾ പാർവതി ശിവദാസ് ചാനൽ അവതാരകയായി ഗൃഹസദസുകൾക്ക് അതിനു മുൻപേ പരിചിത. അന്നേ സിനിമ ഇഷ്ടമായിരുന്നു.എന്നാൽ അഭിനയിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ ചെറിയ ആശങ്ക. കുഞ്ചാക്കോ ബോബന്റെ നായികയാണെന്ന് കേട്ടപ്പോൾ അദ്ഭുതപ്പെട്ടു. വെള്ളിത്തിരയിൽ ഒരുപാട് പാർവതിമാർ ഉള്ളതിനാൽ പേര് മാറ്റാൻ 'ഒാർഡിനറി'യുടെ സംവിധായകൻ സുഗീത് ഉപദേശിച്ചു. സംഖ്യാ ശാസ്ത്രപ്രകാരം ശ്രിത എന്ന പേര് സ്വീകരിച്ചു. ആ പേര് ഭാഗ്യം തരുമെന്ന് ഒരിക്കലും കരുതിയില്ല. ഒരു സിനിമയിൽ അഭിനയിച്ചു മടങ്ങാമെന്ന് തീരുമാനിച്ചു. പഠനത്തിന് മൈക്രോ ബയോളജി തിരഞ്ഞെടുത്തതുതന്നെ ആ മേഖലയുമായി മുൻപോട്ടു പോവുക എന്ന ലക്ഷ്യത്തോടെയായിരുന്നു. എന്നാൽ സംഭവിച്ചത് സിനിമ യാത്ര. സീൻ ഒന്ന് നമ്മുടെ വീട്, ലോക്കൽ കോൾ, വീപ്പിംഗ് ബോയി, മണിബാക്ക് പോളിസി, ഹാംങ് ഒാവർ, കൂതറ, റാസ്പ്പുടിൻ തുടങ്ങിയ സിനിമകൾ.നായികത്തിളക്കത്തിൽ നിൽക്കവേ 2014ൽ വിവാഹം. ഒരു വർഷത്തിനുശേഷം വിവാഹമോചനം. തമിഴകത്തുനിന്നാണ് ശ്രിത ഇപ്പോൾ മടങ്ങി വരുന്നത്.മലയാളത്തിലും കാത്തിരുപ്പുണ്ട് പുതിയ സിനിമകൾ.

ഗവിയിലെ പെൺകുട്ടിയായി മലയാളികൾഇപ്പോഴും ശ്രിതയെ കാണുന്നു?
എട്ടു വർഷം മുൻപാണ് 'ഒാർഡിനറി" എത്തുന്നത്. ആ സിനിമയെയും കല്യാണി എന്ന നാട്ടിൻപുറത്തുകാരി പെൺകുട്ടിയെയും ആളുകൾ ഇപ്പോഴും ഒാർക്കുന്നു. എവിടെ പോയാലും തിരിച്ചറിയുന്നു. ഞങ്ങൾ ഇടയ്ക്കിടെ കാണുന്ന സിനിമയാണെന്നും എപ്പോൾ കണ്ടാലും മടുപ്പ് തോന്നില്ലെന്നും ആളുകൾ പറയുന്നതു കേൾക്കുമ്പോൾ ഒരുപാട് സന്തോഷമുണ്ട്. കല്യാണി എന്ന കഥാപാത്രത്തിന് ഇത്രമാത്രം സ്വീകാര്യത ലഭിക്കുമെന്ന് കരുതിയില്ല. ആദ്യ സിനിമയിൽതന്നെ കഥാപാത്രത്തിന്റെ പേര് പറഞ്ഞു ഒാർമിക്കുന്നത് ഭാഗ്യമായി കരുതുന്നു. അത് അപൂർവമായി മാത്രം സംഭവിക്കുന്നതാണ്. കല്യാണിക്ക് മുകളിൽ നിൽക്കുന്ന ഒരു കഥാപാത്രം വന്നാൽ മാത്രമേ ഇതിന് മാറ്റം ഉണ്ടാവൂ. ആ കഥാപാത്രത്തിനു വേണ്ടി കാത്തിരിക്കുന്നു.
നായികയായി അഭിനയിക്കുന്ന സമയത്ത് പല സിനിമയിലും അതിഥി വേഷത്തിൽ കണ്ടു ?
വലിയ ഒരു ടീമിന്റെ സിനിമയിൽ അതിഥി വേഷമോ പ്രാധാന്യമുള്ള ചെറിയ കഥാപാത്രമോ വന്നാൽ നഷ്ടപ്പെടുത്താറില്ല. ആ സിനിമയുടെ ഭാഗമാവണമെന്ന ആഗ്രഹമാണ് അതിനു പിന്നിൽ. കഥാപാത്രം ഒരു സീൻ വന്നു പോവുന്നതാണെങ്കിലും പുതുമ തോന്നുന്നുവെങ്കിൽ തീർച്ചയായും പ്രേക്ഷകർ ഒാർത്തിരിക്കും. മണിയറയിലെ അശോകനിലും അതിഥി വേഷമായിരുന്നു. ഗ്രിഗറി എന്റെ സുഹൃത്താണ്. ആ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞപ്പോൾ ഇഷ്ടം തോന്നി. ദുൽഖർ സൽമാൻ നിർമിക്കുന്ന സിനിമ. മലയാളത്തിലെ ആദ്യ നെറ്റ് ഫ്ളിക്സ് റിലീസായി അതു എത്തിയത് ഒാണത്തിന്. ലോക് ഡൗണായതിനാൽ എല്ലാ മലയാളികളും 'മണിയറയിലെ അശോകൻ" കണ്ടിട്ടുണ്ടാവും.'ഒാർഡിനറി"യിലെ കല്യാണിയെ പോലെ തന്നെ ഒരുമാറ്റവുമില്ലെന്ന് മണിയറയിലെ അശോകൻ കണ്ട് ആളുകൾ പറഞ്ഞു.ഇനിയും സിനിമകൾ ചെയ്യണമെന്ന് പറഞ്ഞപ്പോൾ സന്തോഷം തോന്നി.

എട്ടു വർഷം പിന്നിടുന്ന അഭിനയ ജീവിതത്തിൽ വളരെ കുറച്ചു സിനിമകൾ മാത്രം?
അഭിനയം പ്രൊഫഷനായി സ്വീകരിക്കണമെന്ന് കരുതി സിനിമയിൽ വന്ന ആളല്ല ഞാൻ.വന്നു, സിനിമകൾ ചെയ്തു. അല്ലാതെ തുടർ യാത്ര എങ്ങനെ വേണമെന്ന കാര്യത്തിൽ കൃത്യമായ ധാരണയില്ലായിരുന്നു. 'ഒാർഡിനറി"യുടെ സമയത്ത് അന്യഭാഷ ചിത്രങ്ങളിൽനിന്ന് നിരവധി അവസരം വന്നെങ്കിലും ചെയ്തില്ല. 'ഒാർഡിനറി" വലിയ വിജയം നേടുമെന്നോ എന്റെ കഥാപാത്രത്തിന് ഏറെ സ്വീകാര്യത ലഭിക്കുമെന്നോ അന്ന് കരുതിയില്ല.എന്താണ് ഇനി ചെയ്യേണ്ടതെന്നും എങ്ങനെ സിനിമകൾ തിരഞ്ഞെടുക്കണമെന്നും അറിയാതെ പോയത് ഒരു പക്ഷേ സിനിമ കുറയാൻ കാരണമാവാം.
2015ൽ റാസ്പുടിനിലാണ് ഒടുവിൽ അഭിനയിച്ചത്. ആ സിനിമയുടെ സംവിധായകൻ ജിനു എന്റെ അടുത്ത സുഹൃത്താണ്. വിനയ് ഫോർട്ട്, ശ്രീനാഥ് ഭാസി, അജു വർഗീസ്, സ്രിന്ധ എന്നിവരാണ് മറ്റു താരങ്ങൾ. റാസ്പുടിനുശേഷം മലയാളത്തിൽനിന്ന് നല്ല കഥാപാത്രങ്ങൾ വന്നില്ല. എന്നാൽ തമിഴിൽനിന്ന് മികച്ച അവസരങ്ങൾ എത്തി.
സൗഹൃദങ്ങളാണ് ശ്രിതയുടെ കരുത്ത് എന്നു തോന്നുന്നു ?
ഒരുപാട് സുഹൃത്തുക്കളില്ല. എന്നും വിളിച്ചു സംസാരിക്കുന്ന സൗഹൃദങ്ങളുമില്ല.എന്നാൽ വളരെ കുറച്ചു നല്ല ആളുകൾ അടുത്ത സുഹൃത്തുക്കളായിയുണ്ട്. സൗഹൃദം എല്ലാ സമയത്തും ബലമാണ്. ജീവിതത്തിൽ സൗഹൃദത്തിന് ഏറെ പ്രാധാന്യം നൽകുന്ന ആളാണ് ഞാൻ. എല്ലാ കാര്യങ്ങളും സുഹൃത്തുക്കളുമായി പങ്കുവയ്ക്കാറുണ്ട്. അത് നല്ലത് എന്നാണ് കരുതുന്നത്.ഞാൻ കുറച്ചു അന്തർമുഖയായ വ്യക്തിയാണ്. എന്നാൽ പരിചിതരയാവരോടൊപ്പമെങ്കിൽ ഒരുപാട് സംസാരിക്കും,.തമാശകൾ പറയും. ഞാൻ വളരെ പോസിറ്റീവാണെന്ന് സുഹൃത്തുക്കൾ പറയാറുണ്ട്. എല്ലാ ആളുകളും നന്നായിരിക്കണമെന്ന ആഗ്രഹമാണ് എനിക്ക്.

'ഒാർഡിനറി" കഴിഞ്ഞു ഗവിയിൽ പിന്നീട് പോയിട്ടുണ്ടോ?
ഒരുപാട് പ്രാവശ്യം ആഗ്രഹിച്ചെങ്കിലും ഇതുവരെ പോവാൻ സാധിച്ചില്ല.അവിടേക്ക് ഒരു യാത്ര മനസിലുണ്ട്. വൈകാതെ ഉണ്ടാവുമെന്നാണ് പ്രതീക്ഷ. അനുജൻ വിഘ്നേശ് കാനഡിയിൽ ജോലി ചെയ്യുന്നു. ഗവിയിൽ പോകാൻ അവനും ആഗ്രഹമുണ്ട്. ഷൂട്ടിന്റെ ഭാഗമായി ഒരുപാട് ദിവസം അവിടെ ഉണ്ടായിരുന്നു. ഏറെ രസകരമായിരുന്നു ആ ദിവസങ്ങൾ. സിനിമ കണ്ട ശേഷം ഗവിയിൽ പോയ ആളുകളുണ്ട്. സിനിമ കണ്ടപ്പോൾ അവിടെ പോവണെന്ന് തോന്നി എന്നു പറഞ്ഞു എനിക്ക് മെസേഞ്ച് അയച്ചവരുണ്ട്. ഗവിയിൽ നല്ല പ്രകൃതി ഭംഗിയാണ്. പ്രഭാതങ്ങളാണ് ഏറെ മനോഹരം.
നടിയുടെ വിവാഹവും വിവാഹമോചനവും സിനിമയുമായി കൂട്ടിക്കുഴയ്ക്കേണ്ട കാര്യമാണോ?
വ്യക്തിപരമായ കാര്യങ്ങളെ സിനിമയുമായി വലച്ചിഴയ്ക്കേണ്ട ആവശ്യമില്ല.എന്നാൽ ഇപ്പോൾ ഈ കാര്യങ്ങളിൽ എല്ലാം ഒരുപാട് മാറ്റം വന്നിട്ടുണ്ട്. ലോകം മുഴുവൻ മാറി കൊണ്ടിരിക്കുകയാണ്. എല്ലാ ആളുകളിലും മാറ്റം പ്രകടം. തെന്നിന്ത്യൻ സിനിമയിൽ വിവാഹശേഷവും അഭിനയരംഗത്ത് സജീവമായി തുടരുന്ന നടിമാരുണ്ട്.എന്നാൽ മറ്റു ചിലർ വർഷങ്ങൾ കഴിഞ്ഞു മടങ്ങിവരും. വിവാഹശേഷം സിനിമയിൽനിന്ന് മാറി നിന്ന് മറ്റു കലാരംഗത്ത് പ്രവർത്തിക്കുന്നവരുണ്ട്. അഭിനയവും കുടുംബജീവിതവും ഒരേപോലെ കൊണ്ടു പോവാൻ ശ്രമിക്കുന്നവരുമുണ്ട്.എല്ലാം ഇഷ്ടങ്ങൾ, തീരുമാനങ്ങൾ. നമ്മൾ ഒരു നല്ല സിനിമയുടെ ഭാഗമായാൽ പ്രേക്ഷകർ തീർച്ചയായും സ്വീകരിക്കും.

രമ്യ നമ്പീശൻ സംവിധാനം ചെയ്ത ഹ്രസ്വചിത്രത്തിൽഅഭിനയിച്ചല്ലേ ?
രമ്യയുടെ ആദ്യ സംവിധാന സംരംഭമാണ് 'അൺഹൈഡ്'. ആ ചിത്രത്തിന്റെ ഭാഗമായതിൽ അഭിമാനമുണ്ട്. സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന ചെറുതും വലുതുമായ പ്രതിസന്ധികളെക്കുറിച്ചാണ് ചിത്രം പറയുന്നത്. സമൂഹത്തിന് ഒരു സന്ദേശം നൽകുന്നു . കുറച്ചു സമയം കൊണ്ട് നൽകാൻ ശ്രമിക്കുന്ന ആ സന്ദേശം എന്നെ ആകർഷിച്ചു.എന്റെ സുഹൃത്തിനെ ആദ്യമായി സംവിധായികയുടെ വേഷത്തിൽ കണ്ടു.ഷൂട്ടിന്റെ മുന്നൊരുക്കങ്ങൾ കൃത്യമായിരുന്നു.താൻ ഒരു മികച്ച സംവിധായികയാണെന്ന് രമ്യ എനിക്ക് കാണിച്ചു തന്നു.രമ്യയുടെ സഹോദരൻ രാഹുൽ സുബ്രഹ്മണ്യനാണ് സംഗീതം ഒരുക്കിയത്.മടങ്ങിവരവിൽ ആദ്യം അഭിനയിച്ചത് രമ്യയുടെ ചിത്രത്തിൽ.