chinese-army

ന്യൂഡൽഹി : ലഡാക്കിൽ ഇന്ത്യയുടെ കരുത്തരായ സ്‌പെഷൽ ഫ്രോണ്ടിയർ ഫോഴ്സിനെ നേരിടാനാവാതെ കുഴയുന്ന ചൈനീസ് പടയാളികൾ സഹായത്തിനായി പാകിസ്ഥാൻ സൈനികരെ കൂലിക്കെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യൻ സുരക്ഷാ സേനയെ നേരിടുന്നതിനായി ചൈന, പാക് സേനയുടെ സഹായം തേടിയതായി തെളിവ് സഹിതം പുറത്ത് വിട്ടത് ഒരു ചൈനീസ് മാദ്ധ്യമ പ്രവർത്തകനെന്നതാണ് കൗതുകം. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ചൈനീസ് ഭടൻമാർക്കൊപ്പം താടിവച്ച, ഉയരം കൂടിയ ഇരുണ്ട നിറമുള്ള ഒരു ഭടനെ കാണാനാവും. ശരീരപ്രകൃതിയിൽ മറ്റു ചൈനീസ് ഭടൻമാരുമായി യാതൊരു സാമ്യവും ഇല്ലാത്ത ഇയാൾ പാകിസ്ഥാനിയാണെന്ന സൂചനയാണ് മാദ്ധ്യമപ്രവർത്തകൻ പങ്കുവയ്ക്കുന്നത്. ഇതിന് സമാനമായ നിരീക്ഷണമാണ് ഈ മേഖലയിലെ വിദഗ്ദ്ധരും നൽകുന്നത്.

ലഡാക്കിലെ പ്രതികൂല കാലാവസ്ഥയെയും, ഇന്ത്യൻ സൈനികരുടെ ബലിഷ്ഠമായ കരങ്ങളെയും ഒരു പോലെ ഭയക്കുന്ന ചൈനീസ് ഭടൻമാർക്ക് സഹായമേകാനായിട്ടാണ് പാകിസ്ഥാൻ അവരുടെ സൈനികരെ നിയോഗിച്ചിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന അനുമാനങ്ങൾ. ഗൽവാനിലെ ചൈനീസ് ചതിപ്രയോഗത്തിന് ശേഷം, പ്രകോപനം സൃഷ്ടിക്കുന്ന ചൈനീസ് ഭടൻമാരെ ഉരുക്ക് മുഷ്ടികൊണ്ട് നേരിടാനാണ് ഇന്ത്യയുടെ തീരുമാനം. അവശ്യഘട്ടങ്ങളിൽ ആയുധം പ്രയോഗിക്കുവാനുള്ള നിർദ്ദേശമടക്കം ഡൽഹിയിൽ നിന്നും അതിർത്തിയിലെ സൈനികർക്ക് ലഭിച്ചിട്ടുണ്ട്.

ഇതിനിടയിൽ ലഡാക്കിൽ സേവനം അനുഷ്ഠിക്കാൻ ചൈനീസ് സൈനികർക്കിടയിൽ വൈഷമ്യമുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. സൈനിക പരിശീലനത്തിന് ശേഷം ആദ്യമായി ലഡാക്കിലേക്ക് നിയോഗിക്കപ്പെട്ട സൈനികർ വികാരവായ്‌പ്പോടെ സൈനിക ഗാനം ആലപിക്കുന്ന വീഡിയോയും കഴിഞ്ഞയാഴ്ച പുറത്തുവന്നിരുന്നു. ഭീകരവിരുദ്ധ വേട്ടകളിൽ സജീവമായി ഏർപ്പെടുന്ന ഇന്ത്യൻ സൈനികർക്ക് യുദ്ധസമാനമായ പരിശീലനമാണ് ജമ്മുകാശ്മീരിലടക്കം ലഭിക്കുന്നത്. ശൈത്യമേഖലകളിൽ നിരന്തരം ഡ്യൂട്ടിചെയ്യുന്ന ഇന്ത്യൻ ഭടൻമാർക്ക് അതിനാൽ ലഡാക്ക് വലിയ അളവിൽ ഭീഷണിയാവുന്നതുമില്ല. എന്നാൽ ചൈനീസ് ഭടൻമാരെ സംബന്ധിച്ചിടത്തോളം യുദ്ധമുന്നണിയിലെ പരിചയക്കുറവ് പുതുതലമുറയിലെ സൈനികർക്ക് ലഭിക്കാത്തതും ചൈനയ്ക്ക് വെല്ലുവിളിയാണ്. ഇതിനെ മറികടക്കാനാവും പാകിസ്ഥാന്റെ പ്രത്യക്ഷസഹായം തേടാൻ ചൈനയെ പ്രേരിപ്പിക്കുന്നത്.

പാകിസ്ഥാന്റെ കൈവശമുള്ള ഗിൽജിറ്റ്ബാൾട്ടിസ്ഥാൻ മേഖലയിലെ സ്‌കാർഡുവിൽ ഇന്ധനം നിറയ്ക്കുന്നതിനായി ചൈനീസ് വിമാനങ്ങൾ എത്തിയതിന്റെ തെളിവുകൾ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസി ശേഖരിച്ചിരുന്നു. കഴിഞ്ഞ വർഷം ചൈനയുടെ സഹായത്തോടെ സ്‌കാഡു എയർബേസ് പാകിസ്ഥാൻ നവീകരിച്ചിരുന്നു. ഇന്ത്യയ്‌ക്കെതിരെ ഏതെങ്കിലും പ്രവർത്തനങ്ങൾക്ക് പാക് സഹായം നൽകിയാൽ ഇന്ത്യയുടെ കരുത്ത് ഒരിക്കൽ കൂടി പാകിസ്ഥാൻ അറിയുമെന്ന് തീർച്ചയാണ്.