
കാരക്കാസ്: മൂന്നാംഘട്ട പരീക്ഷണത്തിനായി റഷ്യയുടെ കൊവിഡ് വാക്സിൻ സ്പുട്നിക് 5ന്റെ ആദ്യ ബാച്ച് വെനസ്വേലയിലെത്തി.
മൈക്വേറ്റിയ നഗരത്തിലെ സൈമൺ ബൊളിവർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ച ആദ്യ ബാച്ചിൽ 2,000 വാക്സിനുകളാണ് ഉള്ളത്. ഇതോടെ കൊവിഡ് വാക്സിന്റെ മനുഷ്യരിലെ പരീക്ഷണത്തിൽ പങ്കെടുക്കുന്ന ആദ്യ ലാറ്റിനമേരിക്കൻ രാജ്യമായി വെനസ്വേല മാറി.
വാക്സിൻ രാജ്യത്തെത്തിയതിന് പിന്നാലെ വെനസ്വേലൻ പ്രസിഡന്റ് നിക്കൊളാസ് മഡുറോ റഷ്യയ്ക്ക് നന്ദിയറിച്ചു.
വിമാനത്താവളത്തിൽ എത്തിച്ച വാക്സിനുകൾ വെനസ്വേലൻ വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗ്സാണ് ഔപചാരികമായി ഏറ്റുവാങ്ങിയത്. പിന്നീട് ഇവ ലാബിലേക്ക് കൊണ്ടുപോയി. പ്രസിഡന്റ് നിക്കൊളാസ് മഡുറോയ്ക്കും വെനസ്വേലക്കാർക്കും വേണ്ടി റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന് നന്ദി പറയുന്നതായി റോഡ്രിഗസ് ട്വീറ്റ് ചെയ്തു.
ചരിത്രപരമായ നിമിഷമാണിതെന്ന് പറഞ്ഞ റോഡ്രിഗസ് 'പടിഞ്ഞാറൻ അർദ്ധഗോളത്തിൽ കൊവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണത്തിൽ പങ്കെടുക്കുന്ന ആദ്യത്തെ രാജ്യമാണ് വെനസ്വേല' എന്നും അവകാശപ്പെട്ടു. ഈ മാസം തന്നെ രാജ്യതലസ്ഥാനത്ത് ക്ലിനിക്കൽ ട്രയലുകൾ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി കാർലോസ് അൽവാരഡോയും വ്യക്തമാക്കി. കൊവിഡ് പ്രതിരോധത്തിനുള്ള വാക്സിൻ 'സ്പുട്നിക് 5' റഷ്യയിൽ പൊതുജനങ്ങൾക്കായി വിതരണം ആരംഭിച്ചിട്ടുണ്ട്. ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനകൾ വിജയിക്കുകയും പൊതുജനങ്ങൾക്ക് വിതരണം ചെയ്യാനായി എത്തിക്കുകയും ചെയ്‌തെന്ന് ആരോഗ്യ മന്ത്രാലയം കഴിഞ്ഞ മാസം ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ വാക്സിൻ പരീക്ഷണം പുരോഗമിക്കുകയാണ്.