
തിരുവനന്തപുരം: ഡെപ്യൂട്ടിമേയർ അടക്കം ഏഴ് കൗൺസിലർമാർക്കും 12 ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചിതോടെ തിരുവനന്തപുരം നഗരസഭയിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി. അടിയന്തിര ആവശ്യങ്ങൾക്കല്ലാതെ ഈ മാസം 30 വരെ പൊതുജനങ്ങൾ നഗരസഭയിലെത്തുന്നത് ഒഴിവാക്കണമെന്ന് മേയർ കെ ശ്രീകുമാർ അഭ്യർത്ഥിച്ചു. ഫലപ്രദമായ മുൻ കരുതലുകൾ സ്വീകരിച്ചതിനാലാണ് കൂടുതൽപേരിലേക്ക് രോഗം ബാധിക്കുന്നത് തടയാൻ സാധിച്ചതെന്നും പ്രതിരോധ നടപടികൾ കൂടുതൽ കർശനമായി പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൊവിഡ് രോഗ വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ രാേഗപ്രതിരോധത്തിന് നഗരസഭ ആക്ഷൻ പ്ലാൻ രൂപീകരിച്ചിട്ടുണ്ടെന്ന് മേയർ അറിയിച്ചു. 'കടകളിൽ നിയന്ത്രണം ശക്തമാക്കും. പ്രോട്ടോക്കോൾ ലംഘിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കും, രോഗം ബാധിച്ചവരെ നിരീക്ഷിക്കുന്നതിന് സന്നദ്ധപ്രവർത്തകരെ നിയോഗിക്കുന്നതിന് തീരുമാനിച്ചു- അദ്ദേഹം പറഞ്ഞു.