protest-at-israyel

ജറുസലേം: കൊവിഡ് വ്യാപനം രൂക്ഷമായതിനാൽ ലോക്ക്ഡൗൺ നിയമങ്ങൾ കർശനമാക്കിയ ഇസ്രയേലിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം ശക്തം. സർക്കാർ വിരുദ്ധ പ്രകടനങ്ങൾ തടയുന്നതിന് ഏർപ്പെടുത്തിയ പുതിയ നിയമം ലംഘിച്ചുകൊണ്ട് ആയിരക്കണക്കിന് ഇസ്രായേലികൾ ശനിയാഴ്ച രാജ്യത്തുടനീളം പ്രതിഷേധിച്ചു. കൊവിഡ് രണ്ടാം തരംഗം ഉണ്ടാകാനുള്ള സാദ്ധ്യത മുന്നിൽകണ്ട് സർക്കാർ രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. പൗരന്മാരോട് വീടുകളിൽ തന്നെ തുടരാനും നിർദ്ദേശിച്ചിട്ടുണ്ട്. ഇതൊന്നും വകവയ്ക്കാതെയാണ് പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹുവിനെതിരെ മുദ്രാവാക്യം മുഴക്കി പ്രതിഷേധക്കാർ തെരുവുകളിൽ തടിച്ച് കൂടിയത്.

പ്രതിഷേധ പ്രകടനങ്ങൾ തടഞ്ഞുകൊണ്ടുള്ള ഉത്തരവ് പാർലമെന്റ് അംഗീകരിച്ച് മൂന്ന് ദിവസത്തിന് ശേഷമാണ് പ്രതിഷേധം കനത്തത്. ശനിയാഴ്ച തലസ്ഥാനമായ ടെൽ അവീവിൽ ആയിരക്കണക്കിന് ആളുകൾ തടിച്ചുകൂടി. രാജ്യത്തുടനീളം ചെറുതും വലുതുമായ പ്രതിഷേധങ്ങളും അരങ്ങേറി. നിരവധിപ്പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് വക്താവ് പറഞ്ഞു. കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയും അഴിമതി ആരോപണങ്ങളുമാണ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പ്രതിസ്ഥാനത്ത് നിറുത്തുന്നത്. എന്നാൽ നെതന്യാഹു ഈ ആരോപണങ്ങളെ നിഷേധിച്ചിട്ടുണ്ട്. പുതിയ നിയമം അനുസരിച്ച് ഇസ്രായേലികൾ അവരുടെ വീടുകളിൽ നിന്ന് ഒരു കിലോമീറ്ററിൽ കൂടുതൽ പുറത്തുപോകാൻ പാടില്ല. പൗരന്മാർ സാമൂഹിക അകലം പാലിക്കണമെന്നും സർക്കാർ പറയുന്നുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തിൻമേലുള്ള കടന്നുകയറ്റമാണിതെന്നാണ് വിമർശകരുടെ ആരോപണം.