
ന്യൂഡല്‍ഹി: 2021 ജൂലായ് മാസത്തോടെ രാജ്യത്തെ 20, 25കോടി ജനങ്ങള്‍ക്ക് കൊവിഡ് വാക്സിനുകള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍. 40, 50 കോടി വാക്സിന്‍ ഡോസുകള്‍ സര്‍ക്കാരിന് ലഭിക്കുമെന്നും തുല്യമായ രീതിയില്‍ ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനങ്ങളുമായുള്ള അദ്ദേഹത്തിന്റെ പ്രതിവാര സോഷ്യല്‍ മീഡിയയിലെ സണ്‍ഡേ സംവാദിന്റെ നാലാം പതിപ്പിലാണ് ഡോ. ഹര്‍ഷ് വര്‍ധന്‍ ഇക്കാര്യം അറിയിച്ചത്. ഒക്ടോബര്‍ മാസം അവസാനത്തോടെ സംസ്ഥാന- കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ മുന്‍ഗണനയുള്ള ജനസംഖ്യാ വിഭാഗങ്ങളുടെ വിശദാംശങ്ങള്‍ അയയ്ക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി പറഞ്ഞു.
'വാക്സിന്‍ നിര്‍വഹണം കേന്ദ്രീകൃതമായാണ് നടക്കുന്നത്. മാത്രമല്ല, ഓരോ ചരക്കുകള്‍ അയക്കുന്നതും തത്സമയം ട്രാക്ക് ചെയ്യും. മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മുന്‍ഗണന നല്‍കും', അദ്ദേഹം പറഞ്ഞു. 'ഇന്ത്യന്‍ വാക്സിന്‍ നിര്‍മ്മാതാക്കള്‍ക്ക് സര്‍ക്കാര്‍ പൂര്‍ണ്ണ പിന്തുണ നല്‍കുന്നുണ്ടെന്നും വാക്സിൻ തുല്യമായി ലഭ്യമാക്കുന്നതിന് എല്ലാ നടപടികളും സ്വീകരിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും' ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.