julian-assange

ലണ്ടൻ: വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിന് കടുത്ത വിഷാദരോഗമാണെന്നും ആത്മഹത്യയുടെ വക്കിലൂടെയാണദ്ദേഹം കടന്നുപോകുന്നതെന്നും അദ്ദേഹത്തെ ചികിത്സിച്ച മനോരോഗവിദഗ്ദ്ധൻ പറഞ്ഞു.

അസാൻജ് മാനസികവിഭ്രാന്തിയുടെ ലക്ഷണങ്ങൾ കാണിക്കുന്നതായും ലണ്ടനിലെ കിംഗ്സ് കോളേജ് ന്യൂറോ സൈക്യാട്രി വിഭാഗം പ്രൊഫസർ മൈക്കൽ കോപെൽമാൻ പറഞ്ഞു. അദ്ദേഹം നിരന്തരം ശബ്ദങ്ങൾ കേൾക്കുന്നതായും അത് കടുത്ത മാനസികരോഗത്തിന്റെ ലക്ഷണമാണെന്നും ഡോക്ടർ പറഞ്ഞു.

മരണത്തിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി അദ്ദേഹം വിൽപ്പത്രം തയ്യാറാക്കുകയും കുടുംബത്തിനും സുഹൃത്തുക്കൾക്കുമുള്ള യാത്രാമൊഴി എഴുതുകയുമാണ് ഇപ്പോൾ ചെയ്യുന്നതെന്നും അസാൻജിനെ 20 തവണ സന്ദർശിച്ച കോപെൽമാൻ പറഞ്ഞു.

തങ്ങളുടെ സൈനിക, രാഷ്ട്രതന്ത്രപരമായ രേഖകൾ 2010ൽ പുറത്തുകൊണ്ടുവന്നതിനാണ് യു.എസ്. അസാൻജിനെ പ്രതിയാക്കിയത്. അദ്ദേഹത്തിനെതിരെ 18 കേസാണ് നിലവിലുള്ളത്. ലണ്ടനിലെ ബെൽമാർഷിലെ അതീവ സുരക്ഷാജയിലിലാണ് അസാൻജിനെ പാർപ്പിച്ചിരിക്കുന്നത്.