trump

വാഷിംഗ്ടൺ: കൊവിഡ് വൈറസിനെതിരായ പോരാട്ടത്തിൽ താൻ സുഖം പ്രാപിച്ചു വരുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഞായറാഴ്ച പുലർച്ചെ ട്വീറ്റ് ചെയ്ത വീഡിയോയിലാണിത്. എന്നാൽ, അടുത്ത കുറച്ചു ദിവസങ്ങൾ നിർണായകമാണെന്നും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഉടൻ തന്നെ തിരികെയെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ട്രംപുമായി അടുത്ത വൃത്തങ്ങൾ അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ ആശങ്ക അറിയിച്ചിരുന്നു. അടുത്ത 48 മണിക്കൂർ നിർണായകമാണെന്നും സൂചന നൽകുകയുണ്ടായി. എന്നാൽ, മണിക്കൂറുകൾക്ക് ശേഷം 74കാരനായ ട്രംപ് ജനങ്ങൾക്ക് വേണ്ടി തന്റെ പുരോഗതി സംബന്ധിച്ചുള്ള വിഡിയോ ഷെയർ ചെയ്യുകയായിരുന്നു.

'ചില ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് ഞാനിവിടെ വന്നത്. ഇപ്പോൾ നല്ല പുരോഗതിയുണ്ട്. എന്നെ തിരികെയെത്തിക്കാൻ ഞങ്ങൾ കഠിന ശ്രമത്തിലാണ്'. - വാഷിംഗ്ടണിനടുത്തുള്ള വാൾട്ടർ റീഡ് മിലിട്ടറി മെഡിക്കൽ സെന്ററിൽ ചികിത്സയിലുള്ള ട്രംപ് പറഞ്ഞു.

എന്നാൽ ഈ വീഡിയോ വാൾട്ടർ റീഡ് ആശുപത്രിയിൽ വച്ച് ചിത്രീകരിച്ചതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. പ്രസിഡന്റിന്റെ ആരോഗ്യ നിലയിൽ ആശങ്കയുണ്ടെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിക്കുന്നതിന് മുമ്പ് റെക്കാർഡ് ചെയ്തതാണോ എന്നതിലും യു.എസ് മാദ്ധ്യമങ്ങൾ സംശയം പ്രകടിപ്പിക്കുന്നുണ്ട്.

ട്രംപ് സുഖം പ്രാപിക്കുന്നതായും 24 മണിക്കൂറിനിടെ പനിയോ മറ്റ് അസുഖങ്ങളോ ഉണ്ടായിട്ടില്ലെന്നും വാൾട്ടർ റീഡ് ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപും കൊവിഡ് ബാധിച്ച് ചികിത്സയിലാണ്.