
തിരുവനന്തപുരം : കലാഭവൻ മണിയുടെ സഹോദരൻ ആർ.എൽ.വി രാമകൃഷ്ണനെതിരെ നടന്നത് സർക്കാർ സ്പോൺസേഡ് ദളിത് പീഢനമാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ പറഞ്ഞു. സംഗീത നാടക അക്കാദമിയിലെ ദളിത് പീഢനത്തിൽ പ്രതിഷേധിച്ച് പട്ടികജാതി മോർച്ച സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാമകൃഷ്ണൻ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനുത്തരവാദി സംസ്ഥാന സർക്കാരാണ്. അക്കാദമിക്കു മുന്നിൽ ദിവസങ്ങളോളം രാമകൃഷ്ണൻ സമരം ചെയ്തിട്ടും അതിൽ ഇടപെടാൻ മുഖ്യമന്ത്രിയും, മന്ത്രി എ.കെ .ബാലനും തയ്യാറാകാതെ വിവേചനത്തിന് കൂട്ടുനിൽക്കുകയാണ് ചെയ്തത്. സുധീർ പറഞ്ഞു.
കേരള സംഗീത നാടക അക്കാദമിയുടെ 'സർഗ ഭൂമിക'യെന്ന ഓൺലൈൻ നൃത്ത പരിപാടിയിൽ രാമകൃഷ്ണൻ പങ്കെടുത്താൽ സ്ഥാപനത്തിന്റെ സ്റ്റാൻഡേർഡും, ഇമേജും നഷ്ടപ്പെടുമെന്നും അതിനാൽ പങ്കെടുപ്പിക്കാൻ കഴിയില്ലെന്നും അക്കാദമി ഭാരവാഹികൾ പറഞ്ഞുവെന്നും അദ്ദേഹം ആരോപിച്ചു.
'ഇത് പട്ടികജാതിക്കാരനെ മാറ്റി നിർത്തിയുള്ള അയിത്താചരണമാണ്. കെ.പി.എ.സി ലളിതയേയും രാധാകൃഷ്ണൻ നായരെയും ഭരണസമിതിയിൽ നിന്നും പുറത്താക്കി അവർക്കെതിരെ അയിത്താചരണത്തിനും പട്ടികജാതി പീഢനത്തിനും കേസെടുക്കണം. രാമകൃഷ്ണനെ നിരവധി തവണ അപമാനിച്ച കെ.പി.എസ്.സി ലളിത ഇപ്പോൾ പച്ചക്കള്ളം പറയുകയാണ്. പട്ടികജാതിക്കാരനായതു കൊണ്ടാണ് അദ്ദേഹത്തിന് അവഗണന നേരിടേണ്ടി വന്നത്.' സുധീർ പറയുന്നു.
സാംസ്‌കാരിക വകുപ്പും പട്ടികജാതി കലാകാരനെ അവഹേളിക്കുകയായിരുന്നു. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ആരോപിച്ചു. പട്ടിക ജാതി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ: സ്വപ്നജിത്ത്, വൈസ് പ്രസിഡൻറ് അഡ്വ:സന്ദീപ് കുമാർ, ജില്ലാപ്രസിഡൻറ് വിളപ്പിൽ സന്തോഷ്, മുട്ടത്തറ പ്രശാന്ത് എന്നിവർ മാർച്ചിന് നേതൃത്വം നൽകി. മാർച്ചിൽ കെ.പി.എസ്.സി ലളിത, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുടെ കോലങ്ങൾ പ്രതിഷേധക്കാർ കത്തിച്ചു.