
ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചരണം. തന്റെ ഓഫീസിൽ, ഒരു ടാബ്‌ലറ്റ് കംപ്യൂട്ടറിനു മുൻപിൽ ഇരുന്നുകൊണ്ട് ഹാഥ്‌രസിൽ ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ ശരീരം ദഹിപ്പിക്കുന്നത് ഉത്തർപ്രദേശ് മുഖ്യമന്ത്രി കാണുന്നുവെന്ന മട്ടിലായി എഡിറ്റ് ചെയ്ത് മാറ്റം വരുത്തിയിരിക്കുന്ന ഫോട്ടോ ഉപയോഗിച്ചാണ് ഈ ദുഷ്പ്രചരണം നടക്കുന്നത്.
'പെൺകുട്ടിയുടെ മൃതദേഹം അർദ്ധരാത്രിയിൽ യു.പി പൊലീസ് രഹസ്യമായി ദഹിപ്പിക്കുന്നത് നോക്കിക്കാണുന്ന യോഗി' എന്ന കുറിപ്പോടുകൂടിയാണ് ഈ ചിത്രം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നാൽ അൽപ്പം ശ്രദ്ധിച്ചു നോക്കിയാൽ തന്നെ ചിത്രം വ്യാജമാണെന്ന് നിഷ്പ്രയാസം മനസിലാകും എന്നതാണ് കൗതുകകരം.
Received this ! Yogi watching the midnight secretive cremation of the rape victim ! What was he hiding ?? #YogiMustResign pic.twitter.com/Uq5d0fg3Cm
കാരണം, ടാബ്‌ലറ്റ് കംപ്യൂറിന്റെ സ്‌ക്രീനിന് മുകളിലായി എഡിറ്റ് ചെയ്ത് ചേർത്തിരിക്കുന്ന പെൺകുട്ടിയുടെ കത്തുന്ന ചിതയുടെ ചിത്രത്തിന്റെ വലിപ്പം സ്‌ക്രീനിന് പാകമാകാത്ത തരത്തിലായാണ് ഉള്ളത്. കൊല്ലപ്പെട്ട പെൺകുട്ടിയുടെ അച്ഛനുമായി, നാല് ദിവസങ്ങൾക്ക് മുൻപ്, വീഡിയോ കോൾ വഴി യോഗി സംസാരിക്കുന്നതിന്റെ ഫോട്ടോ ആണ് വാസ്തവത്തിൽ ഇത്. സംഭവത്തിൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് യോഗി പെൺകുട്ടിയുടെ അച്ഛന് ഉറപ്പ് നൽകിയിരുന്നു.