
കൊച്ചി: ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ലൈഫ് മിഷൻ സി ഇ ഒ യു.വി ജോസ് കൊച്ചി സി.ബി.ഐ ഓഫീസിലെത്തി. ലൈഫ് മിഷനിലെ മുതിർന്ന ഉദ്യോഗസ്ഥരായ ബാബുക്കുട്ടൻ നായർ, അജയകുമാർ എന്നിവരും അദ്ദേഹത്തിനൊപ്പം ചോദ്യം ചെയ്യലിനായി എത്തിയിട്ടുണ്ട്. വടക്കാഞ്ചേരി നഗരസഭ സെക്രട്ടറിയും സി.ബി.ഐ ഓഫീസിൽ ഹാജരായിട്ടുണ്ട്. ഉദ്യോഗസ്ഥരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുമെന്നാണ് വിവരം.
ഇടപാടുമായി ബന്ധപ്പെട്ട ധാരണ പത്രം ഉൾപ്പെടെ സുപ്രധാനമായ ആറ് രേഖകളാണ് സി.ബി.ഐ ആവശ്യപ്പെട്ടിരിക്കുന്നത്. ലൈഫ് മിഷനും റെഡ്ക്രസന്റും തമ്മിലുണ്ടാക്കിയ ധാരണ കരാർ, പദ്ധതിയ്ക്കായി റവന്യു ഭൂമി ലൈഫ് മിഷൻ യൂണിടാക്കിന് കൈമാറിയതിന്റെ രേഖകൾ, ലൈഫ് പദ്ധതിയിൽ നിർമ്മിക്കുന്ന ഫ്ലാറ്റുകൾ, ഹെൽത്ത് സെന്ററുകൾ എന്നിവയുമായി ബന്ധപ്പെട്ട ഫയലുകൾ തുടങ്ങിയവയാണ് ഹാജരാക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഫയലുകൾ പലതും വിജിലൻസ് കസ്റ്റഡിയിലെടുത്തതിനാൽ ഹാജരാക്കാൻ ലൈഫ് മിഷന് കഴിയുമോ എന്നതും ഇന്നറിയാം.