
ന്യൂഡൽഹി: രാജ്യത്തെ ആരോഗ്യ രംഗം നിരന്തരം വെല്ലുവിളികൾ നേരിടുന്ന ഈ കൊവിഡ് കാലത്ത് അത്യാധുനിക ചികിത്സയും പരിശോധനയും വിലക്കുറവിൽ ലഭ്യമാക്കി ജനങ്ങൾക്ക് അനുഗ്രഹമായി ഒരു ആരാധനാലയം. ഡൽഹി ബംഗ്ളാ സാഹിബ് ഗുരുദ്വാരയിലാണ് ഈ നല്ല പ്രവൃത്തി ചെയ്‌തത്. ഡിസംബർ മാസം മുതൽ പ്രവർത്തനം ആരംഭിക്കുന്ന പരിശോധനാ കേന്ദ്രത്തിൽ എം.ആർ.ഐ സ്‌കാനിംഗിന് വെറും 50 രൂപ മാത്രമാകും നൽകേണ്ടതെന്ന് ഡൽഹി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
ഗുരുദ്വാരക്ക് സമീപമുളള ഗുരു ഹർകിഷൻ ആശുപത്രിയിൽ അടുത്താഴ്‌ച മുതൽ ഡയാലിസിസ് കേന്ദ്രം പ്രവർത്തനം ആരംഭിക്കുമെന്നും ഇവിടെ ചികിത്സയ്‌ക്ക് 600 രൂപ മാത്രമാണ് വേണ്ടി വരികയെന്ന് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റി അദ്ധ്യക്ഷൻ മഞ്ജിന്ദർ സിംഗ് സിർസ അറിയിച്ചു. ആറ് കോടി രൂപ വില വരുന്ന ഡയാലിസിസ്,അൾട്രാസൗണ്ട്, എക്‌സ് റേ, എം.ആർ.ഐ ചികിത്സാ യന്ത്രങ്ങൾ ഗുരുദ്വാര ആശുപത്രിക്ക് സംഭാവനയായി നൽകിയിട്ടുണ്ട്.
എം.ആർ.ഐ സേവനങ്ങൾക്ക് 50 രൂപയും സ്‌കാനിംഗിന് 800 രൂപ മാത്രമേ ഈടാക്കൂ.സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് എക്‌സ് റേ,അൾട്രാസൗണ്ട് സ്‌കാനുകൾ 150 രൂപയ്‌ക്ക് ലഭ്യമാക്കുമെന്നും ഗുരുദ്വാര ഭാരവാഹികൾ അറിയിച്ചു.