
ന്യൂഡൽഹി: ഇന്ത്യന്‍ പേയ്‌മെന്റ് ആപ്പ് ആയ പേടിഎമ്മും ഗൂഗിളിലും തമ്മിലുള്ള ശീതയുദ്ധം തുടർന്ന് കൊണ്ടിരിക്കുകയാണ്. ഗൂഗിള്‍ പ്ലെ സ്റ്റോറില്‍ നിന്നും പേടിഎം ആപ്പിനെ താത്കാലികമായി ഒഴിവാക്കിയതിനെ തുടര്‍ന്നുണ്ടായ അസ്വാരസ്യം കെട്ടടങ്ങും മുന്‍പേ പേടിഎം തങ്ങളുടെ സ്വന്തം മിനി ആപ്പ് സ്റ്റോര്‍ അവതരിപ്പിച്ചു. ആപ്പ് ഡൗണ്‍ലോഡിംഗ് രംഗത്തെ ഗൂഗിള്‍ പ്ലെ സ്റ്റോറിന്റെ കുത്തക അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പേടിഎം മിനി ആപ്പ് സ്റ്റോറിന്റെ വരവ്.
ഓരോ ആപ്പുകളും പ്രത്യേകം ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ ഉപയോഗിക്കാം എന്നതാണ് പേടിഎം ആന്‍ഡ്രോയിഡ് മിനി ആപ്പ് സ്റ്റോറിന്റെ ഏറ്റവും വലിയ പ്രത്യേകത. പേടിഎം ആപ്പിലൂടെ തന്നെ മറ്റുള്ള ആപ്പുകള്‍ ഉപയോഗിക്കാം. എച്ച്.ടി.എം.എൽ, ജാവ സ്‌ക്രിപ്റ്റ് തുടങ്ങിയ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന വിലക്കുറവുള്ള ലളിതമായ ആപ്പുകളാണ് പേടിഎം മിനി ആപ്പ് സ്റ്റോറില്‍ ഒരുക്കിയിരിക്കുന്നത്.
പ്രശസ്തമായ അപ്പുകളായ ഡികാത്തലോണ്‍, ഓല, പാര്‍ക്ക്+, റാപിഡോ, നെറ്റ്‌മേഡ്സ്, 1 എംജി, ഡോമിനോസ് പിസ്സ, ഫ്രഷ് മെനു, നോ ബ്രോക്കര്‍ തുടങ്ങിയ ആപ്പുകളുടെ പ്രവര്‍ത്തനം ഇപ്പോള്‍ തന്നെ പേടിഎം മിനി ആപ്പ് സ്റ്റോറില്‍ ലഭ്യമാണ്. പേയ്മെന്റുകള്‍ പേടിഎം വാലറ്റ്, പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക്, യുപിഐ, നെറ്റ്-ബാങ്കിംഗ്, ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡുകള്‍ മുഖേന നടത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ആപ്പിന്റെ പ്രവര്‍ത്തനമികവ് അളക്കാന്‍ ഡവലപ്പര്‍ ഡാഷ്ബോര്‍ഡ്, ധാരാളം മാര്‍ക്കറ്റിംഗ് ടൂളുകള്‍ എന്നിവയും പേടിഎം മിനി ആപ്പ് സ്റ്റോറില്‍ ഒരുക്കിയിട്ടുണ്ട്. ബീറ്റ വേര്‍ഷനില്‍ ആദ്യം അവതരിപ്പിച്ച പേടിഎമ്മിന്റെ സ്വന്തം ആപ്പ് സ്റ്റോറിന് സെപ്തംബറില്‍ തന്നെ 12 മില്യണ്‍ സന്ദർശകരുണ്ടായിരുന്നു എന്ന് കമ്പനി അവകാശപ്പെടുന്നു.
ഗൂഗിള്‍ പ്ലെ സ്റ്റോറിന്റെ ബില്ലിംഗ് സേവനം ഉപയോഗിക്കുന്ന ആപ്പ് ഡെവലപ്പര്‍മാര്‍ ഡിജിറ്റല്‍ ട്രാന്‍സാക്ഷനുകള്‍ക്ക് 30 ശതമാനം കമ്മീഷന്‍ നല്‍കണം എന്ന വ്യവസ്ഥ കഴിഞ്ഞ മാസം 30 മുതല്‍ പ്രാബല്യത്തില്‍ വരുത്തും എന്ന തീരുമാനത്തെത്തുടര്‍ന്നാണ് പേടിഎമ്മിന്റെ സ്വന്തം മിനി ആപ്പ് സ്റ്റോറിന്റെ വരവ്. അതേസമയം, 30 ശതമാനം ഇന്‍-ആപ്പ് കമ്മീഷന്‍ വേണം എന്ന നിബന്ധന തത്കാലം നടപ്പാകില്ല എന്നും 2022 മാര്‍ച്ച് വരെ ഈ തീരുമാനം മരവിപ്പിച്ചു എന്നും ഗൂഗിള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്.
പേടിഎം ആപ്പിന്റെ എതിരാളികളില്‍ പ്രധാനികളായ ഫോണ്‍പേ 2018-ല്‍ തന്നെ ഇന്‍ ആപ്പ് പ്ലാറ്റ്ഫോം അവതരിപ്പിച്ചിരുന്നു. പിന്നീട് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഈ സംവിധാനം ഫോണ്‍പേ സ്വിച്ച് എന്ന് റീബ്രാന്‍ഡ് ചെയ്തു.