
കൊല്ലം: പ്രതിശ്രുതവരൻ വിവാഹത്തിൽ നിന്ന് പിൻമാറിയതിന്റെ പേരിൽ കൊട്ടിയത്ത് റംസിയെന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണം വരും ദിവസങ്ങളിൽ നിർണായകമാകും. റംസിയുടെ കുടുംബാംഗങ്ങളിൽ നിന്ന് ശേഖരിച്ച മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ കേസിൽ ആരോപണ വിധേയയായ സീരിയൽ നടിയും പ്രതിശ്രുതവരന്റെ മാതാവുമുൾപ്പെടെ കൂടുതൽ പേർ പ്രതികളാകുമെന്നാണ് സൂചന. കേസിൽ ലോക്കൽ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്ത പള്ളിമുക്ക് ഇക്ബാൽ നഗർ 155ൽ ഹാരീസ് മൻസിലിൽ ഹാരിസിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാനായി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കോടതിയെ സമീപിച്ചെങ്കിലും ലോക്കൽ പൊലീസ് ഹാരിസിനെ കസ്റ്റഡിയിൽ വാങ്ങിയിരുന്നത് ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ചിന്റെ ആവശ്യം കോടതി തള്ളി. പൊലീസ് സംഘത്തിലെ ചിലർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ നിരീക്ഷണത്തിലായ ഹാരിസിൽ നിന്ന് തെളിവെടുക്കാൻ കഴിഞ്ഞില്ലെന്ന വാദവും കോടതി അംഗീകരിച്ചില്ല. ഹാരിസിനെ കസ്റ്റഡിയിൽ വിട്ടുകിട്ടിയില്ലെങ്കിലും ഹാരിസിനെതിരായ കൂടുതൽ തെളിവുകൾ ക്രൈംബ്രാഞ്ച് സംഘത്തിന് ശേഖരിക്കാൻ കഴിഞ്ഞിട്ടുണ്ട്. സീരിയൽ നടിയുടെ ഇടക്കാല മുൻകൂർജാമ്യത്തിന്റെ സമയപരിധി നാളെ അവസാനിച്ചശേഷം നടിയെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഒപ്പം ഹാരിസിന്റെ അമ്മയെയും ചോദ്യം ചെയ്യും.  റംസിയുടെ മരണത്തിൽ ഇവർക്കുള്ള പങ്ക്
ചോദ്യം ചെയ്യലിൽ വ്യക്തമായാൽ ഇരുവരെയും കേസിൽ പ്രതിചേർക്കാനാണ് നീക്കം. മരിക്കും മുമ്പ് റംസിയും ഹാരിസിന്റെ മാതാവുമായുള്ള ഫോൺ സംഭാഷണം കേസിൽ നിർണായകമാണ്.
കഴിഞ്ഞമാസം മൂന്നിനായിരുന്നു റംസിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. ഹാരിസുമായി 8 വർഷമായി പ്രണയത്തിലായിരുന്നു റംസി. പ്ളസ് വണ്ണിന് ശേഷം കമ്പ്യൂട്ടർ പഠനത്തിന് പോകുമ്പോഴാണ് പ്രണയത്തിലായത്. പ്രണയ ബന്ധം ഇരുവീട്ടുകാരും അറിയുകയും പ്രായപൂർത്തിയാകാത്തതിനാൽ വിവാഹം നീട്ടിവയ്ക്കുകയുമായിരുന്നു. ഹാരിസിന് ജോലി ലഭിക്കുന്ന മുറയ്ക്ക് വിവാഹം നടത്താമെന്ന ധാരണയിലായിരുന്നു ഇരുകുടുംബവും. ഒന്നര വർഷം മുമ്പ് ധാരണപ്രകാരം വളയിടൽ ചടങ്ങ് നടത്തി. ഹാരീസിന്റെ ബിസിനസ് ആവശ്യത്തിന് പലപ്പോഴായി ആഭരണവും പണവും നൽകി റംസിയുടെ വീട്ടുകാർ സഹായിച്ചു.
ഇതിനിടെ റംസിയുടെ ഇളയ സഹോദരിയുടെ വിവാഹം നടന്നു. എന്നാൽ പിന്നീട് ഹാരീസിന് മറ്റൊരു വിവാഹാലോചന വന്നതോടെ മകളെ ഒഴിവാക്കുകയായിരുന്നെന്നാണ് റംസിയുടെ മാതാപിതാക്കളുടെ ആരോപണം.
ഹാരിസിനെ അല്ലാതെ മറ്റൊരാളെ വിവാഹം കഴിക്കില്ലെന്ന നിലപാടിലായിരുന്നു റംസി. ഇതു സംബന്ധിച്ച് റംസിയും ഹാരിസും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റെ രേഖകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഒടുവിൽ നടത്തിയ ഫോൺ സംഭാഷണത്തിനിടെ റംസി ബ്ലേഡ് കൊണ്ടു കൈ മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതിന്റെ ചിത്രം സമൂഹമാദ്ധ്യമത്തിലൂടെ ഹാരിസിന് അയച്ചു കൊടുക്കുകയും ചെയ്തു. പിന്നീട് ഹാരിസിന്റെ അമ്മയെ റംസി വിളിച്ചിരുന്നു. തുടർന്നായിരുന്നു മരണം.ഇതെല്ലാം ഹാരിസിനും കുടുംബത്തിനുമെതിരായ സുപ്രധാന തെളിവുകളായാണ് അന്വേഷണ സംഘം കണക്കാക്കുന്നത്. വിവാഹനിശ്ചയ ദിവസം ഹാരിസിന് റംസിയുടെ വീട്ടുകാർ സമ്മാനിച്ച ഐ ഫോണും റംസിയുമായുള്ള ഹാരിസിന്റെ അടുപ്പവും പിന്നീടുണ്ടായ ഗർഭച്ഛിദ്രവും പ്രണയച്ചതിയുമുൾപ്പെടെയുള്ള കാര്യങ്ങളിൽ നിർണായക തെളിവാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
വളയിടീലിന് ശേഷം റംസിയുമായി കൂടുതൽ അടുത്ത ഹാരിസിന്റെ ജ്യേഷ്ഠന്റെ ഭാര്യയായ സീരിയൽ നടി ഷൂട്ടിംഗ് ലൊക്കേഷനുകളിൽ റംസിയെ കൂട്ടിക്കൊണ്ടുപോയതിൽ ദുരൂഹതയുള്ളതായ റംസിയുടെ വീട്ടുകാരുടെ ആരോപണത്തിൽ വ്യക്തത വരുത്താനാണ് നടിയെ ചോദ്യം ചെയ്യുന്നത്. ലൊക്കേഷനിൽ കുഞ്ഞിനെ നോക്കാനും സഹായത്തിനുമാണ് റംസിയെ കൂടെക്കൂട്ടിയതെന്നാണ് നടി ലോക്കൽ പൊലീസിന് മൊഴി നൽകിയത്. ഗർഭിണിയായതും ഹാരിസ് വിവാഹത്തിന് വിസമ്മതിക്കുകയും ചെയ്ത വിവരം റംസി വെളിപ്പെടുത്തിയിരുന്നു. ഹാരിസും റംസിയും പരസ്പര സമ്മതത്തോടെ ഗർഭച്ഛിദ്രം നടത്തിയതാകാമെന്നും തനിക്ക് ബന്ധമില്ലെന്നുമാണ് നടി ചോദ്യം ചെയ്യലിൽ പൊലീസിനോട് പറഞ്ഞത്. ലൊക്കേഷനുകളിൽ വരണമെന്ന റംസിയുടെ നിർബന്ധത്തിനാണ് കൊണ്ടുപോയത്. വീട്ടിൽ തനിച്ച് ബോറടിക്കുന്നുവെന്ന് പറഞ്ഞതിനാൽ കൂടെ കൂട്ടിയെന്നാണ് നടി ലോക്കൽ പൊലീസിനോട് വെളിപ്പെടുത്തിയത്. എന്നാൽ നടിക്ക് ഗർഭച്ഛിദ്രവുമായി ബന്ധമുണ്ടെന്നാണ് റംസിയുടെ വീട്ടുകാരുടെ ആരോപണം.ബംഗളുരുവിലെ ഒരു ആശുപത്രിയിലാണ് ഗർഭച്ഛിദ്രം നടത്തിയത്. അതിനുശേഷം ഏതാനും ദിവസം അവിടെ താമസിക്കുകയും ഉല്ലസിക്കുകയും ചെയ്തശേഷമാണ് തിരിച്ചെത്തിയത്. ഗർഭച്ഛിദ്രം കുറ്റകരമാണെന്നിരിക്കെ റംസിയെ അതിന് വിധേയയാക്കിയ സാഹചര്യമുൾപ്പെടെയുള്ള കാര്യങ്ങൾ ബംഗളുരുവിലെ ഡോക്ടറെ കണ്ടാലേ അറിയൂ. ആരുടെയെങ്കിലും സമ്മർദ്ദത്തിന് വിധേയമായിട്ടാണോ ചെയ്തതെന്നും വ്യക്തമാകണം. ഇതിനായി അന്വേഷണ സംഘം ബംഗളൂരുവിലേക്ക് പോകും. ബംഗളൂരുവിൽ ഗർഭച്ഛിദ്രത്തിന് സീരിയൽ രംഗത്തെ ആരുടെയെങ്കിലും സഹായം ഇവർക്ക് ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കും. ഷൂട്ടിംഗിന്റെ പേരിൽ ദിവസങ്ങളോളം റംസിയെ കൂട്ടിക്കൊണ്ടുപോയതെവിടെയായിരുന്നുവെന്ന് കണ്ടെത്താൻ റംസിയുടെയും സീരിയൽ നടിയുടെയും മൊബൈൽ കോൾ വിശദാംശങ്ങൾ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. ടവർ ലൊക്കേഷനുകളും പരിശോധിക്കപ്പെടും.
ഗർഭച്ഛിദ്രത്തിന് ഹാരിസ് വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ചമച്ചതായി കണ്ടെത്തിയതോടെ സംഭവത്തിന് പിന്നിൽ വ്യക്തമായ ആസൂത്രണമുണ്ടായിരുന്നുവെന്നാണ് ക്രൈം ബ്രാഞ്ച് കരുതുന്നത്. റംസിയുടെ പിതാവ് റഹിം പാസ് പോർട്ട് എടുക്കുന്നതിനായി 2010ൽ കൊല്ലൂർ വിള ജുമാമസ്ജിദിൽ നിന്ന് വാങ്ങിയ വിവാഹ സർട്ടിഫിക്കറ്റിൽ ഹാരിസ് ആൾമാറാട്ടം നടത്തുകയായിരുന്നു. റംസിയുടെ വീട്ടിൽ വന്നുപോകാറുണ്ടായിരുന്ന ഹാരിസ് സർട്ടിഫിക്കറ്റ് കൈക്കലാക്കി തന്റെയും റംസിയുടെയുംപേരിൽ വ്യാജ സർട്ടിഫിക്കറ്റ് ചമയ്ക്കുകയായിരുന്നു. ദമ്പതികളാണെന്ന് തെളിയിക്കാൻ ഈ സർട്ടിഫിക്കറ്റാണ് ഹാരിസ് ആശുപത്രിയിൽ ഹാജരാക്കിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. വ്യാജരേഖ ചമയ്ക്കലിനും ഇത് പ്രകാരം ഹാരിസിനെതിരെ കേസെടുത്തിട്ടുണ്ട്. റംസിയെ ഗർഭച്ഛിദ്രത്തിന് കൊണ്ടുപോകും മുമ്പേ വ്യാജവിവാഹ സർട്ടിഫിക്കറ്റ് ചമച്ചിരുന്നതിനാൽ സംഭവത്തിൽ മറ്റാരുടെയോ ഉപദേശം ഹാരിസിന് ലഭിച്ചിട്ടുണ്ടാകാമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ഇത് ആരുടെതെന്ന് കണ്ടെത്തിയാൽ സംഭവങ്ങളുടെ ആസൂത്രണം കൂടുതൽ വ്യക്തമാകും.
ലോക്കൽ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി റംസിയുടെ കുടുംബം മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നൽകിയ പരാതിയിലാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടത്.