
ന്യൂഡൽഹി: ചൈനയുമായി സംഘർഷം നിലനിൽക്കുന്നതിനിടെ റഷ്യയിൽ നിന്ന് അത്യാധുനിക യുദ്ധ ടാങ്കുകൾ വാങ്ങാനൊരുങ്ങി ഇന്ത്യ. നിലവിൽ ഇന്ത്യയുടെ പക്കലുള്ള ടാങ്കുകളുടെ ഭാരക്കൂടുതൽ കാരണം നിയന്ത്രണ രേഖയിലെ ഉയരം കൂടിയ പ്രദേശങ്ങളിൽ ഇവ വിന്യസിക്കുന്നതിന് പരിമിതികളുണ്ട്. ഇത് പരിഹരിക്കുന്നതിനായി ഭാരം കുറഞ്ഞ സ്പ്രുട്ട് എസ്.ഡി.എം1 എന്ന യുദ്ധ ടാങ്ക് വാങ്ങാനാണ് ഇന്ത്യ പദ്ധതിയിടുന്നത്.
ഇതുമായി ബന്ധപ്പെട്ട് റഷ്യയുമായി ചർച്ച ആരംഭിച്ചു. നിലവിൽ റഷ്യയിൽ പരീക്ഷണ ഘട്ടത്തിലാണ് ഈ ടാങ്കുകൾ. കരാർ യാഥാർത്ഥ്യമാകുന്നതിന് മുമ്പുതന്നെ ഇന്ത്യയിൽ ചില പരീക്ഷണങ്ങൾ നടത്തിയേക്കും. റഷ്യ- ഇന്ത്യ സർക്കാർ തലത്തിലുള്ള കരാറാകുമിത്.
500 കോടി രൂപ ചെലവിൽ ഏകദേശം 24 ടാങ്കുകളാണ് ഇന്ത്യ ആദ്യഘട്ടത്തിൽ വാങ്ങുക. അടിയന്തര ഘട്ടത്തിൽ ആയുധ സംഭരണത്തിന് ചെലവിടാൻ സൈന്യത്തിന് നൽകിയിട്ടുള്ള അധികാര പരിധിയിൽ വരുന്നതിനാൽ ഇതിന് അധികം നടപടിക്രമങ്ങൾ ആവശ്യമില്ല.
പർവതമേഖലകളിൽ ഭാരം കൂടിയ ടാങ്കുകൾ വിന്യസിച്ച് പോരാട്ടം നടത്താനുള്ള പ്രശ്നത്തിന് പരിഹാരമെന്ന നിലയിലാണ് ഭാരം കുറഞ്ഞ ടാങ്കുകൾ വാങ്ങുന്നത്. നിയന്ത്രണ രേഖയ്ക്ക് സമീപം ഇപ്പോൾ തന്നെ ഇത്തരത്തിലുള്ള 15 ടാങ്കുകൾ ചൈന വിന്യസിച്ചിട്ടുണ്ട്. ഇതും കൂടി കണക്കിലെടുത്താണ് ഇന്ത്യയുടെ നീക്കം.