
കൊല്ലം: വാഹനത്തിരക്ക് കൂടിവരുമ്പോഴും കൊട്ടാരക്കര ചന്തമുക്കിലെ ഗതാഗത നിയന്ത്രണ സംവിധാനങ്ങളുടെ നില പരിതാപകരം. ആകെയുണ്ടായിരുന്ന ട്രാഫിക് ഐലന്റും ഇന്നലെ രാവിലെ തകർന്നുവീണു. തട്ടിക്കൂട്ട് സംവിധാനത്തിലുള്ള ട്രാഫിക് ഐലന്റായിരുന്നു ചന്തമുക്കിൽ ഉണ്ടായിരുന്നത്. എപ്പോഴും ഇതിനോട് ചേർന്ന് പൊലീസ് ഉദ്യോഗസ്ഥർ ഉണ്ടാകും. എന്നാൽ ഭാഗ്യവശാൽ ആ സമയത്ത് ഉണ്ടായിരുന്നില്ല. ചന്തമുക്കിൽ സിഗ്നൽ ലൈറ്റ് സ്ഥാപിക്കണമെന്ന ആവശ്യം ഇനിയും നടപ്പാക്കാൻ അധികൃതർ തയ്യാറാകുന്നുമില്ല.
കൊല്ലം - തിരുമംഗലം ദേശീയപാതയിലെ പ്രധാന ജംഗ്ഷനാണ് കൊട്ടാരക്കര ചന്തമുക്ക്. പുത്തൂർ-കൊട്ടാരക്കര റോഡും കൊട്ടാരക്കര- ഓയൂർ റോഡുമാണ് ചന്തമുക്കിൽ ദേശീയപാതയുമായി സംഗമിക്കുന്നത്. ജംഗ്ഷന് സമീപമാണ് കുലശേഖരപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. ഇവിടേക്ക് പോകാനുളള വാഹനങ്ങൾ തിരിയുമ്പോൾ കുരുക്കുകൂടും. പുലമൺ ജംഗ്ഷനിൽ സിഗ്നൽ ലൈറ്റ് സംവിധാനം ഏർപ്പെടുത്തിയപ്പോൾത്തന്നെ ഇവിടെയും സ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നെങ്കിലും വർഷങ്ങൾ പിന്നിട്ടിട്ടും നടപടിയായില്ല. എപ്പോഴും തിരക്കേറിയ റോഡിൽ ഒന്നോ രണ്ടോ പൊലീസുകാർ നിന്നാണ് ഗതാഗതം നിയന്ത്രിക്കുന്നത്. ഇവർക്ക് കയറി നിൽക്കാൻ വേണ്ടിയാണ് ട്രാഫിക് ഐലന്റ് സ്ഥാപിച്ചതെങ്കിലും സുരക്ഷിതമല്ലെന്ന കാരണത്താൽ പൊലീസുകാർ ഇതിൽ കയറാറില്ല.
ചന്തമുക്കിന് എന്നും അവഗണന മാത്രം
കൊട്ടാരക്കരയിലെ തിരക്കേറിയ ഭാഗമാണ് ചന്തമുക്ക്. ദേശീയപാതയും പ്രധാന റോഡുകളും സംഗമിക്കുന്ന കവലയായിട്ടുകൂടി ഗതാഗത നിയന്ത്രണത്തിന് സ്ഥിരം സംവിധാനമൊരുക്കാൻ അധികൃതർ തയ്യാറല്ല. ഒരു വശത്ത് ഓട്ടോ സ്റ്റാന്റാണ്. മറുവശത്ത് ടാറിംഗ് കഴിഞ്ഞ് വീതിയില്ലാത്ത ഇടങ്ങളുമാണ്. പൊലീസ് ഉദ്യോഗസ്ഥർ കൈകൊണ്ട് സിഗ്നൽ കാണിച്ച് വാഹനങ്ങൾ തടഞ്ഞും കടത്തിവിട്ടും ഗതാഗത നിയന്ത്രണം നടത്തുന്നരീതി ഇവിടെ മാറ്റമില്ലാതെ തുടരുകയാണ്. മഴക്കാലമായാൽ പൊലീസുകാരും ബുദ്ധിമുട്ടിലാകും. കയറി നിൽക്കാൻ പോലും സംവിധാനങ്ങളില്ല. ചന്തമുക്കിൽ ചെറിയ മഴ പെയ്താൽ വെള്ളക്കെട്ടാകുന്ന പതിവുമുണ്ട്. കഴിഞ്ഞ മഴയത്ത് മുട്ടൊപ്പം വെള്ളം ഉയർന്നത് യാത്രക്കാരെ വലച്ചു. ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് ഇടയ്ക്കിടയ്ക്ക് പണിമുടക്കും. നേരത്തെ ഷോപ്പിംഗ് കോംപ്ളക്സിന് പിന്നിലായി പൊതു ശൗചാലയം ഉണ്ടായിരുന്നത് പൊളിച്ച് നീക്കിയിട്ട് പകരം സംവിധാനം ഉണ്ടാക്കിയിട്ടില്ല. തിരക്കേറിയ ചന്തയിൽ യാതൊരുവിധ വികസന പ്രവർത്തനവും അടുത്തകാലത്തെങ്ങും നടത്തിയിട്ടില്ല. ഷോപ്പിംഗ് കോംപ്ളക്സ് പൊളിച്ച് നീക്കിയ ഭാഗത്ത് ഇപ്പോൾ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് മാത്രമാണ് ആകെയുള്ള ആശ്വാസം. എന്നാൽ പാർക്കിംഗ് സ്ഥലത്തിന് അനുയോജ്യമായ ഇവിടെ നഗരസഭയ്ക്ക് ആസ്ഥാന മന്ദിരം നിർമ്മിക്കാനാണ് ഭരണസമിതിയുടെ ആലോചന. അതോടെ ചന്തമുക്കിൽ തിരക്ക് കൂടുകയും ആകെ ദുരിതമാവുകയും ചെയ്യും. എല്ലാത്തരത്തിലും അവഗണിക്കപ്പെടുന്ന പ്രദേശമായി കൊട്ടാരക്കര ചന്തമുക്ക് മാറുകയാണ്.