
ചെന്നൈ: നടൻ വിജയ് സേതുപതി ഫാൻസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റിനെ കുത്തിക്കൊന്നു. പെയിന്ററായ റെഡ്യയാർപാളയം ഗോവിന്ദശാലയിലെ മണികണ്ഠനാണ് കൊല്ലപ്പെട്ടത്. ഫാൻസ് അസോസിയേഷന്റെ മുൻ സെക്രട്ടറിയും സംഘവുമാണ് കൊലപാതകത്തിന് പിന്നിൽ.
ഒളിവിൽ പോയ പ്രതികൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്ന പ്രതികളുടെ ആവശ്യം മണികണ്ഠൻ അവഗണിച്ചതാണ് കൊലപതകത്തിന് കാരണം. വിജയ് സേതുപതിയുടെ ഫാൻസ് അസോസിയേഷന്റെ പുതുച്ചേരി ഘടകത്തിൽ കുറേക്കാലമായി അധികാര തർക്കം ഉണ്ടായിരുന്നു.
മണികണ്ഠനെ പ്രസിഡന്റായി തിരഞ്ഞെടുത്ത് മുൻ സെക്രട്ടറി ആട്ടുപെട്ടി രാജശേഖരനും സംഘവും അംഗീകരിച്ചിരുന്നില്ല. പലതവണ ബന്ധുകൂടിയായ രാജശേഖരൻ സ്ഥാനം ഒഴിയാൻ ആവശ്യപ്പെട്ടു. തർക്കം പരിഹരിക്കാൻ ഇരുവരുടെയും സുഹൃത്തുക്കളുടെ സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം ചർച്ച നടന്നിരുന്നു. എന്നാൽ പ്രശ്നം ഒത്തുതീർപ്പായില്ല. ചർച്ച കഴിഞ്ഞു വീട്ടിലേക്കു മടങ്ങുന്നതിനിടെയായിരുന്നു കൊലപാതകം. ആക്രമണം നടന്നയുടൻ തന്നെ പൊലീസ് എത്തി മണികണ്ഠനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.