
തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിനെതിരെ വിമർശനം ഉന്നയിച്ച ഇന്ത്യൻ മെഡിക്കൽ അസോസിയേഷന് എതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യവകുപ്പ് പുഴുവരിച്ചു എന്നു പറയണമെങ്കിൽ പറയുന്നവരുടെ മനസ് പുഴുവരിച്ചതായിരിക്കും. വിദഗ്ദ്ധർ എന്നു പറയുന്നവർ നാടിനെ തെറ്റിദ്ധരിപ്പിക്കരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി വിദഗ്ദ്ധരെ സർക്കാർ സ്വയം ബന്ധപ്പെടുന്നുണ്ട്. എന്നാൽ വിദഗ്ദ്ധർ എന്നു സ്വയം കരുതുന്നവരെ ആരോഗ്യവകുപ്പ് ബന്ധപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിന് എന്തെങ്കിലും വീഴ്ച പറ്റിയെങ്കിൽ ആ വീഴ്ച എന്താണെന്ന് സർക്കാരിനെ നേരിട്ടറിയിക്കുകയാണ് വേണ്ടത്. തെറ്റുകളും കുറവുകളും നികത്താൻ സർക്കാർ എല്ലാ നടപടികളും എടുത്തിട്ടുണ്ട്. പ്രസ്‌താവനകൾ ഇറക്കിയവർക്ക് വേറെയെന്തെങ്കിലും ഉദ്ദേശം ഉണ്ടായിരിക്കുമെന്നും എന്നാൽ ഇതൊന്നും കേരളത്തിൽ ഏശില്ലെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.
സംസ്ഥാനത്ത് കൊവിഡ് ജാഗ്രതയിൽ കുറവുണ്ടായെന്നും ഇതിനാലാണ് വ്യാപനം കൂടിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. പക്ഷേ നേരത്തെയുണ്ടായിരുന്ന നില തിരിച്ചു പിടിക്കാൻ സാധിക്കും. കൊവിഡ് രോഗികളുടെ എണ്ണം കൂടുമ്പോൾ മരണനിരക്കും വർദ്ധിക്കാൻ സാദ്ധ്യതയുണ്ട്. അതിനാൽ കർശനമായി കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. ആരോഗ്യവകുപ്പിനെതിരായി ചിലർ ഉയർത്തുന്ന വിമർശനങ്ങൾ ഉചിതമായതാണോ എന്ന് ആരോപണം ഉന്നയിക്കുന്നവർ സ്വയം പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.