kaumudy-news-headlines

1. സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിലെ തീപിടിത്തം ഷോര്‍ട്സര്‍ക്യൂട്ട് മൂലമല്ലെന്നു ഫൊറന്‍സിക് റിപ്പോര്‍ട്ട്. കത്തിയത് ഫയലുകള്‍ മാത്രമാണ്. സാനിറ്റൈസര്‍ ഉള്‍പ്പെടെ മറ്റ് വസ്തുക്കള്‍ കത്തിയില്ല. റിപ്പോര്‍ട്ട് സീലുവച്ച കവറില്‍ തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. തീപിടിത്തം നടന്ന മുറിയിലെ 24 വസ്തുക്കള്‍ പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പരിശോധനയ്ക്ക് ശേഖരിച്ച സാമ്പിളുകളില്‍ ഒന്നില്‍ നിന്നും പോലും തീപിടിത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് എന്നതിന് തെളിവുകളില്ല. തീപിടിത്തം നടന്ന മുറിയിലെ ഫാന്‍, സ്വിച്ച് ബോര്‍ഡ് എന്നിവ കത്തിയിട്ടുണ്ട്. എന്നാല്‍ മുറിയില്‍ സൂക്ഷിച്ചിരുന്ന സാനിറ്റൈസറിന് തീപിടിച്ചിട്ടില്ല. സെക്രട്ടറിയേറ്റ് തീപിടിത്തം വിവാദമായതിന് പിന്നാലെ രണ്ട് അന്വേഷണ സംഘങ്ങളെ ആണ് സര്‍ക്കാര്‍ നിയോഗിച്ചത്.


2. ചീഫ് സെക്രട്ടറി നിയോഗിച്ച വിദഗ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്ന് പറഞ്ഞിരുന്നു. ഈ റിപ്പോര്‍ട്ടിനെ തള്ളുന്നതാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്. പൊലീസി അന്വേഷണത്തിന്റെ ഭാഗമായി ആണ് ഫോറന്‍സിക് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അതേസമയം എങ്ങനെ തീപിടിത്തമുണ്ടായി എന്ന് ഇതില്‍ പറയുന്നില്ല. കത്തിയ ഫാനുള്‍പ്പെടെ ഉള്ള ഉപകരണങ്ങളുടെ പരിശോധന റിപ്പോര്‍ട്ട് വരാനുണ്ടെന്നാണ് പൊലീസ് കോടതിയെ അറിയിച്ചിട്ടുള്ളത്. എന്താണ് സംഭവിച്ച് എന്നതിന്റെ വ്യക്തമായ ചിത്രം കിട്ടുവാന്‍ ഈ ഉപകരണങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ട് കൂടി വരാന്‍ കാത്തിരിക്കണം. ഇക്കഴിഞ്ഞ ഓഗസ്റ്റ് 25ന് ആയിരുന്നു പൊതുഭരണ വകുപ്പിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപിടിത്തം ഉണ്ടായത്. സ്വര്‍ണക്കടക്ക് കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ നശിപ്പിക്കാനുള്ള ആസൂത്രിത തീപിടിത്തമെന്ന് രാഷ്ട്രീയ ആരോപണം ഉയര്‍ന്നിരുന്നു.
3 തീയറ്ററുകള്‍ തുറക്കാന്‍ മാര്‍ഗരേഖ പുറത്തിറക്കി. പ്രദര്‍ശനങ്ങളില്‍ 50 ശതമാനത്തിലധികം ആളുകളെ അനുവദിക്കാന്‍ പാടില്ല. തെര്‍മല്‍ സ്‌കാനിങ്ങ് നിര്‍ബന്ധമാക്കണം, കാണികളുടെ കോണ്‍ടാക്റ്റ് നമ്പര്‍ നിര്‍ബന്ധം ആയി രേഖപ്പെടുത്തണം. രണ്ട് പ്രദര്‍ശനങ്ങള്‍ തമ്മില്‍ കൃത്യമായ ഇടവേള ഉണ്ടായിരിക്കണം. ഇടവേളകളില്‍ അധികം ആളുകളെ പുറത്തേക്ക് വിടരുത്. ഡിജിറ്റല്‍ പേമെയ്ന്റ് പ്രോത്സാഹിപ്പിക്കണം. പാക്കറ്റ് ഫുഡും പാനീയങ്ങളും മാത്രമേ അനുവദിക്കാവും. പകല്‍ സമയങ്ങളില്‍ മാത്രം ടിക്കറ്റ് വില്‍പ്പന നടത്തണം എന്നും കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗ രേഖ.
4 ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മന്ത്രി ഇ.പി ജയരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചത്. ഇന്ന് പുലര്‍ച്ചെ ഔദ്യോഗിക വസതിയില്‍ വച്ചാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോവുക ആയിരുന്നു. നേരത്തെ ഇ.പി ജയരാജന് കൊവിഡ് ബാധിച്ചിരുന്നു. രോഗമുക്തനായ ശേഷം നിരീക്ഷണത്തില്‍ കഴിയവയെ ആണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
5 അതേസമയം, കൊവിഡ് സ്ഥിരീകരിച്ച കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസറുമായി സമ്പര്‍ക്കത്തില്‍ വന്നതിനെ തുടര്‍ന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. ഒകേ്ടാബര്‍ രണ്ടിന് നടന്ന കൊവിഡ് അവലോകന യോഗത്തില്‍ മന്ത്രിക്കൊപ്പം ഡി.എം.ഒയും പങ്കെടുത്ത് ഇരുന്നു. ഇന്നലെ ആണ് ഡി.എം.ഒയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ എ.വി ജോര്‍ജിനും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച് ഇരുന്നു.
6 ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറി. ജി.എസ്.ടി നഷ്ടപരിഹാരവും കുടിശ്ശികയും കിട്ടുമെന്ന കേന്ദ്ര ഉറപ്പിലാണ് സര്‍ക്കാര്‍ തീരുമാനം. 7000 കോടി രൂപ കേന്ദ്രത്തില്‍ നിന്ന് കിട്ടുമെന്നാണ് ഉറപ്പ്. അടുത്ത ജി.എസ്.ടി യോഗത്തിന് ശേഷം അന്തിമ തീരുമാനം എടുക്കും. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് വീണ്ടും ശമ്പളം പിടിക്കാനുള്ള തീരുമാനം വന്‍ പ്രതിഷേധത്തിന് ഇടയാക്കി ഇരുന്നു. തീരുമാനം പുനപരിശോധിക്കണം എന്ന് ഭരണാനുകൂല സര്‍വീസ് സംഘടനകളും നിലപാടെടുത്തു.
7 മറ്റ് സാധ്യതകള്‍ തേടണമെന്ന് സി.പി.എം സെക്രട്ടറിയേറ്റും നിര്‍ദ്ദേശിച്ച് ഇരുന്നു. ഇതോടെയാണ് സാലറി കട്ടില്‍ നിന്ന് പിന്‍മാറാന്‍ സര്‍ക്കാര്‍ ആലോചനകള്‍ ആരംഭിച്ചത്. വരുമാന നഷ്ടത്തിനുള്ള 20,000 കോടിയുടെ വിഹിതമായ 500 കോടി രൂപ സംസ്ഥാനത്തിന് ഉടന്‍ ലഭിക്കും. കേന്ദ്രസര്‍ക്കാരിന്റെ സഞ്ചിത നിധിയിലേക്ക് മാറ്റിയ 24,000 കോടി രൂപയിലെ കേരളത്തിന്റെ വിഹിതമായ 850 കോടി രൂപ ഒരാഴ്ചക്ക് ശേഷം നല്‍കും തുടങ്ങിയവ ആണ് ജി.എസ്.ടി കൗണ്‍സിലിലെ തീരുമാനങ്ങള്‍. ഇതിന് പുറമേ ജി.എസ്.ടി നടപ്പാക്കിയത് മൂലം സംസ്ഥാനത്തിന് ഉണ്ടായ നഷ്ടം കേന്ദ്രം 6100 കോടിയായി പുതുക്കി നിശ്ചയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ഗാരന്റിയോടെ ഈ തുക കടമടെുക്കാന്‍ അനുവദിക്കാമെന്ന് കേന്ദ്രം നിര്‍ദേശിച്ചു.
8 ജി.എസ്.ടി നടപ്പാക്കുന്നതിന് ഏര്‍പ്പെടുത്തിയ സെസില്‍ നിന്ന് ഈ തുക തിരിച്ച് പിടിക്കാനാണ് തീരുമാനം. സംസ്ഥാനങ്ങളുടെ ബാധ്യത പൂര്‍ണ്ണമായും കേന്ദ്രം ഏറ്റെടുക്കണമെന്ന കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളുടെ നിര്‍ദ്ദേശത്തില്‍ തര്‍ക്കമായി. തുടര്‍ന്ന് 12ന് ചേരുന്ന ജി.എസ.്ടിയില്‍ തിരിച്ചടവില്‍ അന്തിമ തീരുമാനം എടുക്കാന്‍ തീരുമാനിച്ചു. ഈ പണം ലഭിക്കുന്നതോടെ സാമ്പത്തിക പ്രതിസന്ധിക്ക് അയവ് വരുമെന്നാണ് സര്‍ക്കാര്‍ കണക്ക് കൂട്ടല്‍. ഇതോടെയാണ് സാലറി കട്ടില്‍ നിന്ന പിന്നോട്ട് പോകാന്‍ ധനവകുപ്പ് തീരുമാനിച്ചത്.