
തിരുവനന്തപുരം: ശബരിമല ദർശനത്തിന് പാലിക്കേണ്ട കൊവിഡ് പ്രോട്ടോക്കോൾ സംബന്ധിച്ച് വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. ദർശനത്തിന് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്ന് സമിതി ശുപാർശ ചെയ്തെന്നാണ് റിപ്പോർട്ട്.
തിങ്കൾ മുതൽ വെളളി വരെ ദിവസവും ആയിരം പേർക്കും ശനി, ഞായർ ദിവസങ്ങളിൽ രണ്ടായിരം പേർക്കുമാണ് ദർശനം അനുവദിക്കേണ്ടത്. നെഗറ്റീവ് സർട്ടിഫിക്കറ്റുമായി എത്തുന്നവർക്ക് നിലയ്ക്കലിലെ എൻട്രിപോയിന്റുകളിൽ പണം നൽകി വീണ്ടും പരിശോധന നടത്താനുളള സൗകര്യങ്ങൾ ഒരുക്കണം. നിലയ്ക്കലിൽ വച്ചായിരിക്കും തീർത്ഥാടകരുടെ പരിശോധനയും സ്ക്രീനിംഗും നടത്തേണ്ടത്. അമ്പതിനുമേൽ പ്രായമുളളവർ ഗുരുതരമായ ആരോഗ്യപ്രവശ്നങ്ങളില്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന റിപ്പോർട്ടും ഒപ്പം കരുതണം എന്നിവയാണ് ശുപാർശകളിൽ ചിലത്.
സമിതി ശുപാർശ നൽകിയെങ്കിലും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുന്നത് സംസ്ഥാന സർക്കാരായിരിക്കും. നാളെ ചേരുന്ന മന്ത്രിസഭായോഗം ശുപാർശകൾ പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.