life-mission-cbi-vigilanc

തിരുവനന്തപുരം: ലൈഫ് മിഷനിലെ വിവാദ രേഖകൾ സി.ബി.ഐക്ക് കൈമാറില്ലെന്ന നിലപാടുമായി വിജിലൻസ്. കോടതിയിൽ ഹാജരാക്കിയ രേഖകൾ ഇനി കോടതി നിർദേശം ഇല്ലാതെ സി.ബി.ഐക്ക് നൽകേണ്ട എന്നാണ് വിജിലൻസ് തീരുമാനം. ലൈഫ് മിഷൻ തട്ടിപ്പിൽ സി.ബി.ഐ അന്വേഷണത്തിന് തൊട്ടു മുമ്പ് അതിനാടകീയമാണ് സംസ്ഥാന സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. സർക്കാരിന്റെ വിജിലൻസ് അന്വേഷണത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ നേരത്തെ തന്നെ ആക്ഷേപം ഉന്നയിച്ചിരുന്നു.

സി.ബി.ഐ എത്തുന്നതിന് മുമ്പ് തന്നെ ലൈഫ് മിഷൻ ആസ്ഥാനത്ത് എത്തി വിജിലൻസ് സംഘം കരാറുമായി ബന്ധപ്പെട്ട രേഖകൾ കൈവശപ്പെടുത്തിയിരുന്നു. ഇതേ രേഖകൾ സി.ബി.ഐ അന്വേഷണത്തിലും ഏറെ പ്രധാനമാണ്. എന്നാൽ കേന്ദ്ര ഏജൻസി ആവശ്യപ്പെട്ടതു കൊണ്ട് മാത്രം ഈ രേഖകൾ വിട്ടു നൽകില്ലെന്നാണ് ഇപ്പോൾ വിജിലൻസ് പറയുന്നത്.

ലൈഫ് ഇടപാടുമായി ബന്ധപ്പെട്ട ധാരണാപത്രം, ഇടപാടിലേക്ക് നയിച്ച മറ്റ് രേഖകൾ, നിയമവകുപ്പിന്റേതടക്കം വിവാദമായ ഫയലുകൾ എല്ലാം ഇതിൽ ഉൾപ്പെടുന്നു. അടിസ്ഥാന രേഖകളില്ലാതെ സി.ബി.ഐ അന്വേഷണത്തിന് മുന്നോട്ട് പോകാനാകില്ല. തുടരന്വേഷണവുമായി ബന്ധപ്പെട്ട് സ്വപ്‌നയേയും സന്ദീപിനേയും ചോദ്യം ചെയ്യാൻ തയ്യാറെടുക്കുകയാണ് വിജിലൻസ്.