covid-test

സിയോൾ: അരമണിക്കൂറിനുള്ളിൽ കൊവിഡ് പരിശോധനാഫലം ലഭിക്കുന്ന പുതിയ രോഗനിർണയ രീതി വികസിപ്പിച്ചെടുത്ത് ശാസ്ത്രജ്ഞർ. പി.സി.ആർ ടെസ്റ്റുപോലെ കൃത്യമായ ഫലം ഉറപ്പുനൽകുന്ന എസ്.ഇ.എൻ.എസ്.ആർ. ടെക്‌നോളജി വികസിപ്പിച്ചെടുത്തത് ദക്ഷിണ കൊറിയയിലെ പോഹങ് ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ ഗവേഷകരാണ്.

ഏത് മഹാമാരി പൊട്ടിപ്പുറപ്പെട്ടാലും രോഗനിർണയ കിറ്റ് ഒരാഴ്ചയ്ക്കുള്ളിൽ വികസിപ്പിച്ചെടുക്കാനാവുമെന്നുളളതാണ് സങ്കേതികതയുടെ ഏറ്റവും വലിയ നേട്ടമെന്ന് നാച്വർ ബയോമെഡിക്കൽ എൻജിനീയറിംഗ് ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. രോഗബാധിതരുമായുള്ള സമ്പർക്കം പരമാവധി ഒഴിവാക്കാനും ഇത് സഹായിക്കും. പി.സി.ആർ ടെസ്റ്റിൽ വൈറസിനെ വേർതിരിച്ചെടുക്കാൻ സങ്കീർണമായ പ്രക്രിയയും വിലകൂടിയ ഉപകരണങ്ങളും പരിശോധനയ്ക്കായി വിദഗ്ദ്ധരും ആവശ്യമുണ്ട്.

ന്യൂക്ലിക് ആസിജ് ബൈൻഡിംഗ് റിയാക്ഷനിലൂടെ രോഗനിർണം നടത്തുന്നതാണ് എസ്.ഇ.എൻ.എസ്.ആർ. ടെക്‌നോളജി. വളരെ കുറഞ്ഞ സമയത്തിനുളളിൽ തന്നെ കൃത്യമായ ഫലം അറിയാം. പുതിയ സാങ്കേതികത ഉപയോഗിച്ച് അരമണിക്കൂറിനുള്ളിൽ ഒരു രോഗിയുടെ സാമ്പളിൽ നിന്ന് ഗവേഷകർ സാർസ് കോവ് 2 വൈറസ് ആർ.എൻ.എ കണ്ടെത്തിയിരുന്നു. കൊവിഡിന് പുറമേ അഞ്ച് രോഗകാരിയായ വൈറസുകളും ബാക്ടീരിയൽ ആർ.എൻ.എകളും ഇത് കണ്ടുപിടിച്ചതായി ഗവേഷകർ അവകാശപ്പെടുന്നു. ഇത് കിറ്റിന്റെ കാര്യക്ഷമതയേയാണ് സൂചിപ്പിക്കുന്നതെന്നും ഗവേഷകർ അഭിപ്രായപ്പെട്ടു.