krishnakumar

നടന്‍ കൃഷ്ണകുമാറിന്റേത് സോഷ്യല്‍ മീഡിയില്‍ ഏറെ സജീവമായ താരകുടുംബമാണ്. കൃഷ്ണകുമാറും ഭാര്യ സിന്ധുവും മക്കളായ അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവരും ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ മീഡിയകളിൽ സജീവമാണ്. ഇപ്പോഴിതാ കൃഷ്ണകുമാര്‍ തന്റെ രണ്ടാമത്തെ മകളൊപ്പിച്ച ഒരു പണിയെ കുറിച്ച് പറയുകയാണ്. അതോടൊപ്പം 'ഒ.സി' എന്ന പേരിൽ അറിയപ്പെടുന്ന കേരളത്തിന്റെ മുൻ മുഖ്യമന്ത്രി സാക്ഷാൽ ഉമ്മൻചാണ്ടിയെ കുറിച്ചും.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ:


'മകള്‍ ദിയയുടെ ചെല്ലപ്പേര് ഓസി എന്നാണ്. ഓസിയുടെ പേരൊപ്പിച്ച പണിയാണ് ഇപ്പോള്‍ കൃഷ്ണകുമാര്‍ പറഞ്ഞിരിക്കുന്നത്. കൃഷ്ണകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: 'ഇതാണ് ഞങ്ങളുടെ വീട്ടിലെ ഓസി (Ozy). ദിയ എന്നാണെങ്കിലും ഓസി എന്ന ഓമനപേരില്‍ ആണ് ഇപ്പോള്‍ അവള്‍ അറിയപ്പെടുന്നത്. ഈ ഒരു പേര് ലോകത്തു അധികമാര്‍ക്കും ഉണ്ടാവില്ലെന്നാണ് ഞങ്ങള്‍ കരുതിയത്. പ്രത്യേകിച്ചു കേരളത്തില്‍. വര്‍ഷങ്ങള്‍ക്കു മുന്‍പു ഒരിക്കല്‍ ഷൂട്ടിംങിനായി ട്രെയിനില്‍ (ചെയര്‍ കാര്‍ ) എറണാകുളത്തിക്ക് പോവുകയായിരുന്നു. കൊല്ലം എത്തിയപ്പോള്‍ ഏതോ വലിയ ഒരു രാഷ്ട്രീയ നേതാവ് ട്രെയിനില്‍ കയറി.

ആകെ ഒരു ബഹളവും തിരക്കും. പോലീസും പേര്‍സണല്‍ സ്റ്റാഫ് അംഗങ്കളും എല്ലാവരും ഉണ്ട്. നോക്കിയപ്പോള്‍ ശ്രീ ഉമ്മന്‍ ചാണ്ടി . അദ്ദേഹം ഇരുന്നത് എന്റെ പിന്നിലുള്ള സീറ്റിലും എന്റെ അടുത്ത് അദ്ദേഹത്തിന്റെ ഒരു സ്റ്റാഫും. ട്രെയിന്‍ കൊല്ലം സ്റ്റേഷന്‍ വിട്ടു മുന്നോട്ട് നീങ്ങി. ബഹളങ്ങള്‍ അടങ്ങി, ട്രയിന്‍ ശാന്തമായി. ഈ സമയം വീട്ടില്‍ നിന്നും സിന്ധു മൊബൈലില്‍ വിളിച്ചിട്ട് രണ്ടാമത്തെ മകളായ ഓസിയെയെപ്പറ്റി പരാതി. പറഞ്ഞാല്‍ കേള്‍ക്കൂല, പഠിക്കുന്നില്ല അതു കൊണ്ട് ഫോണിലൂടെ എന്നോട് രണ്ടു വഴക്ക് പറയാന്‍ പറഞ്ഞു. അപ്പൊ ഞാന്‍ സിന്ധുവിനോട് പറഞ്ഞു നീ തന്നെ 'ഓസിയെ' പറഞ്ഞു മനസ്സിലാക്കു, ഞാനിപ്പോ വല്ലതും പറഞ്ഞാല്‍ ട്രെയിനില്‍ എല്ലാവരും കേള്‍ക്കും.

ഇത് പറഞ്ഞപ്പോള്‍ അടിത്തിരുന്ന സ്റ്റാഫ് അംഗം എന്നെ നോക്കി എന്ത് പറ്റിയെന്നു ചോദിച്ചു. ഞാന്‍ പറഞ്ഞു ഒന്നുമില്ല. ഈ സമയം സിന്ധു ഫോണ്‍ 'ഓസി'യുടെ കൈയ്യില്‍ കൊടുത്തു.. ഞാന്‍ പതിഞ്ഞ സ്വരത്തില്‍ ' ഡാ ഓസി വെറുതെ ദേഷ്യം പിടിപ്പിക്കല്ലേ, ഞാനങ്ങോട്ട് വന്നാല്‍ രണ്ടെണ്ണം തരും..' എന്ന് എന്തൊക്കയോ പറഞ്ഞു. കൃത്യമായി ഓര്‍ക്കുന്നില്ല. വീണ്ടും അദ്ദേഹം ചോദിച്ചു എന്താ പ്രശ്‌നം. ഈ സ്റ്റാഫിന്റെ ചോദ്യം എനിക്കൊരു സുഖക്കുറവുണ്ടാക്കി. ഞാനാലോചിച്ചു എന്റെ മകളോട് സംസാരിക്കുന്നതില്‍ ഇയാള്‍ക്കെന്താ പ്രശ്‌നം. ഈ സമയം 'ഓസി' ഫോണില്‍ കൂടി എന്തോ പറഞ്ഞു വാശി പിടിക്കുന്നു. അന്നേരത്തെ ദേഷ്യത്തില്‍ 'ഓസിയെ' ഞാനെന്തക്കയോ വഴക്ക് പറഞ്ഞു.

AC കൊച്ചായത് കൊണ്ട് പതുകെ പറഞ്ഞാലും എല്ലാവരും കേള്‍ക്കുമല്ലോ. ഫോണ്‍ വെച്ചപ്പോള്‍ വീണ്ടും ആ വ്യക്തി ചോദിച്ചു എന്തായിരുന്നു വിഷയം. ആരാ ഓസി.? ഈ സമയം പുറകിലും എന്റെ സംസാരവുമായി ബന്ധപെട്ടു എന്തോ നടക്കുന്നതായി മനസ്സിലായി. അടുത്തിരുന്ന വ്യക്തി സൗമ്യമായി ചോദിച്ചു.. മിനിസ്റ്ററേപ്പറ്റി മോശമായി സംസാരിച്ചത് കൊണ്ടാണ് എന്ത് പറ്റി എന്ന് ചോദിച്ചത്. ഞാന്‍ മിനിസ്റ്ററെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ, ഞാന്‍ എന്റെ മകളെ ആണ് ശാസിച്ചത്. മകളുടെ പേരെന്താ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു 'ഓസി '. പിന്നെ യാണ് ഞാന്‍ അറിയുന്നത് ചാണ്ടി സാറിന്റെ അടുത്ത വൃത്തങ്ങളില്‍ Ommen Chandy എന്ന പേരിന്റെ ഷോര്‍ട് ഫോം ആയ OC എന്ന പേരിലാണ് വിളിക്കുന്നതെന്നു. കാര്യമറിഞ്ഞ ഉടനേ ഞാന്‍ എണീറ്റു പിന്നില്‍ പോയി ചാണ്ടി സാറിനോട് കാര്യം പറഞ്ഞു.

അങ്ങക്ക് ഇങ്ങനെ ഒരു പേരുള്ളത് എനിക്കറിയില്ലായിരുന്നു എന്നും എന്റെ മകളുടെ പേരും OZY എന്നാണാണെന്നും അറിഞ്ഞപ്പോള്‍ കൂട്ടച്ചിരിയായി. ചാണ്ടി സര്‍ തന്റെ സ്വതസിദ്ധമായ രീതിയില്‍ കുറച്ചു നേരം ചിരിച്ച ശേഷം കുടുംബത്തെ പറ്റി ചോദിച്ചു, ഓസിയെ പറ്റി പ്രത്യേകിച്ചും. അദ്ദേഹത്തെ പരിചയപെടുന്നതും അങ്ങനെ ആയിരുന്നു. പിന്നീടൊരിക്കല്‍ അദ്ദേഹത്തിന്റെ മകള്‍ അച്ചുവിനോട് അവരുടെ ദുബൈയിലെ വീട് സന്ദര്‍ശിച്ച അവസരത്തില്‍ ഈ കഥ ഞാന്‍ പറഞ്ഞിട്ടുണ്ട്. ചാണ്ടി സാറിനെ ടീവിയില്‍ കാണുമ്പോഴെല്ലാം 'ഓസി' കഥ ഓര്‍മ വരും. രാഷ്ട്രീയ ജീവിതത്തില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ ശ്രീ ഉമ്മന്‍ ചാണ്ടിക്ക് എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.'