pic

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൊവിഡ് രോ​ഗിയെ പുഴുവരിച്ച സംഭവത്തിൽ ആശുപത്രി അധികൃതരുടെ സസ്പെൻഷൻ പിൻവലിച്ച് സർക്കാർ. ഡോ.അരുണ , ഹെഡ് നഴ്സുമാരായ ലീന കുഞ്ചൻ , രജനി കെ.വി.എന്നിവരെയാണ് ജോലിയിലേക്ക് തിരികെയെടുത്തത്.

സസ്പെൻഷൻ പിൻവലിച്ചെങ്കിലും ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കുമെതിരായ വകുപ്പ് തല നടപടികൾ തുടരും. അച്ചടക്ക നടപടിക്കെതിരെ വലിയ എതിര്‍പ്പാണ് ഡോക്ടര്‍മാരുടേയും നഴ്സുമാരുടേയും സംഘടനകളുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ആയിരക്കണക്കിന് രോഗികൾ വരുന്ന കൊവിഡ് കാലത്ത് അധിക ഡ്യൂട്ടിയും ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ പ്രതിസന്ധികളും ഒന്നും സർക്കാർ കണക്കിലെടുത്തില്ലെന്ന ആക്ഷേപവും ശക്തമായിരുന്നു.

മെഡിക്കൽ കോളേജുകളിലെ നോഡൽ ഓഫീസര്‍മാരുടെ കൂട്ട രാജി അടക്കമുള്ള പ്രതിഷേധങ്ങളും കൂടിയായതോടെയാണ് തീരുമാനം പുനഃപരിശോധിക്കാൻ സര്‍ക്കാര്‍ തയ്യാറായത്.അച്ചടക്ക നടപടിക്ക് വിധേയരായി സസ്പെൻഷനിലായിരുന്ന ഇവരെ തിരിച്ചെടുക്കുമെന്ന് ആരോഗ്യമന്ത്രി നേരത്തെ ഉറപ്പ് നൽകിയിരുന്നു.തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് മേൽനോട്ടത്തിന് പ്രത്യേക സമിതി രൂപീകരിക്കാനും തീരുമാനമായി.