uthra-murder-case

കൊല്ലം: ഉത്ര വധക്കേസിന്റെ വിചാരണയുടെ പ്രാരംഭ നടപടികൾ ഇന്ന് ആരംഭിക്കും. കൊല്ലം ജില്ലാ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പാമ്പിനെ ഉപയോഗിച്ച് ഉത്രയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് സൂരജ് മാത്രമാണ് പ്രതി. കൊലപാതക ശ്രമം, കൊലപാതകം, മാരകമായി മുറിവേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.


കഴിഞ്ഞ ഓഗസ്റ്റ് പതിനാലിന് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരുന്നു. മേയ് ആറിനാണ് മൂർഖനെ കൊണ്ട് കടിപ്പിച്ച് യുവതിയെ സൂരജ് കൊലപ്പെടുത്തിയത്. പാമ്പുപിടുത്തക്കാരനായ സുരേഷിന്റെ കയ്യിൽ നിന്നാണ് ഇയാൾ പാമ്പിനെ വാങ്ങിയത്.

ഏപ്രിൽ മാസത്തിൽ സൂരജ് അണലിയെ ഉപയോഗിച്ച് ഉത്രയെ കൊലപ്പെടുത്താൻ നോക്കിയിരുന്നു. പാമ്പ് കടിയേറ്റെങ്കിലും യുവതി രക്ഷപ്പെട്ടു. തുടർന്ന് സുരേഷിന്റെ കയ്യിൽ നിന്നും സൂരജ് മൂർഖനെ വാങ്ങുകയായിരുന്നു.തുടർച്ചയായ രണ്ടുതവണ ഉത്രയ്ക്ക് പാമ്പ് കടിയേറ്റതോടെ സംശയം തോന്നിയ ബന്ധുക്കൾ പരാതി നൽകുകയായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. ആദ്യം അഞ്ചൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. മേയ് 24നാണ് സൂരജിനെ അറസ്റ്റ് ചെയ്തത്. സുരേഷ് മാപ്പ് സാക്ഷി ആയി.