thamil-nadu

ചെന്നൈ: വരുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ അണ്ണാ ഡി എം കെ യുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി എടപ്പാടി പളനിസാമിയെ പ്രഖ്യാപിച്ചു. ഇന്നുരാവിലെ പാർട്ടി ആസ്ഥാനത്ത് ചേർന്ന യോഗത്തിലാണ് നിർണായക തീരുമാനമുണ്ടായത്. പനീർശെൽവമാണ് പ്രഖ്യാപനം നടത്തിയത്. ഇതോടെ ദിവസങ്ങൾ നീണ്ട ആകാംക്ഷയ്ക്കാണ് വിരാമമായത്. തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതുൾപ്പടെ തീരുമാനിക്കുന്നതിന് 11 അംഗ സ്റ്റിയറിംഗ് കമ്മിറ്റിക്ക് രൂപം നൽകുകയും ചെയ്തിട്ടുണ്ട്. ഇത് പനീർശെൽവത്തിന്റെ ആവശ്യപ്രകാരമായിരുന്നു എന്നാണ് അറിയുന്നത്.

മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലായിരുന്നു എടപ്പാടി പളനിസാമിയും പനീർ ശെൽവവും. ഇവരുടെ മത്സരം ഒരു ഘട്ടത്തിൽ പാർട്ടിയെ പിളർപ്പിലേക്ക് നയിക്കുമെന്നാണ് കരുതിയത്. ഇത് മുന്നിൽക്കണ്ട് ബി ജെ പി നടത്തിയ അനുനയനീക്കത്തിലാണ് പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കപ്പെട്ടതെന്നാണ് റിപ്പോർട്ട്. പളനിസാമിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കുന്നതിനോട് സഖ്യ കക്ഷിയായ ബി ജെ പിക്കും യോജിപ്പാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത്ഷായും ഇക്കാര്യം എ ഐ എ ഡി എം കെ നേതൃത്വത്തെ അറിയിച്ചിരുന്നു.

കൂടുതൽ എം എൽ എമാർ ഒപ്പമില്ലാത്തതും പനീർശെൽവത്തിന് തിരിച്ചടിയായി. കാര്യങ്ങൾ അത്ര‌ എളുപ്പമല്ലെന്ന് കണ്ടതോടെ പനീർശെൽവം സ്വയം പിന്മാറുകയായിരുന്നു.എങ്ങനെയും മുഖ്യമന്ത്രി സ്ഥാനാർത്ഥിയാവുന്നതിന് പനീർശെൽവം അവസാന നിമിഷം വരെയും കിണഞ്ഞ് ശ്രമിച്ചിരുന്നു. ജയലളിതയുടെ മരണത്തിനുശേഷം കുറച്ചുകാലം മാത്രമാണ് മുഖ്യമന്ത്രി കസേരയിൽ തനിക്ക് ഇരിക്കാനായതെന്നും ബാക്കി സമയമെല്ലാം വെറും ഉപമുഖ്യമന്ത്രി മാത്രമായി ഒതുക്കപ്പെട്ടുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന പരാതി. ഇനി അത്തരത്തിൽ ഒതുങ്ങിക്കൂടാൻ ഇല്ലെന്നും വ്യക്തമാക്കിയിരുന്നു. ഒരുവേള മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കിയില്ലെങ്കിൽ പാർട്ടി ജനറൽ സെക്രട്ടറിയാക്കണമെന്ന ആവശ്യവും പനീർശെൽവം മുന്നോട്ടുവച്ചിരുന്നു. എന്നാൽ ഇത് ഇപിഎസിന് ഇത് ഒട്ടും സ്വീകാര്യമല്ല. 2017-ൽ ചേർന്ന ഉന്നതാധികാരസമിതി യോഗത്തിൽ പാർട്ടി നിലനിൽക്കുന്ന കാലം വരെ ജനറൽ സെക്രട്ടറിയായി ജയലളിതയെ നിലനി‍ർത്താൻ തീരുമാനിച്ചുവെന്നും മറിച്ചൊരു തീരുമാനമുണ്ടായാൽ പാർട്ടിയുടെ തായ്‌വേരുതന്നെ ഇല്ലാതാകുമെന്നും ഇ പി എസ് തറപ്പിച്ചു പറഞ്ഞു.