
തിരുവനന്തപുരം : എൻ.ഐ.എ ആവശ്യപ്പെട്ട സെക്രട്ടേറിയറ്റിലെ സി.സി.ടി.വി ദൃശ്യങ്ങൾ സെർവറിൽ നിന്നും പകർത്തി നൽകുന്നതിനുള്ള ചെലവിലേക്ക് 68 ലക്ഷം രൂപയ്ക്ക് ഭരണാനുമതിയായി. 2019 ജൂൺ മുതൽ ഈ വർഷം ജൂൺ വരെയുള്ള ദൃശ്യങ്ങളാണ് എൻ.ഐ.എ പൊതുഭരണ വകുപ്പിനോട് ആവശ്യപ്പെട്ടത്. തുടർന്ന് 400 ടെറാബൈറ്റ് ശേഷിയുള്ള ഹാർഡ് ഡിസ്ക് ഉൾപ്പെടെ വാങ്ങാനുള്ള ചെലവിനാണ് അനുമതി നൽകിയിരിക്കുന്നത്.
ദിവസങ്ങൾക്കു മുമ്പാണ് ഹാർഡ് ഡിസ്ക് വാങ്ങാൻ ഭരണാനുമതിയായതെന്ന് പൊതുഭരണ വിഭാഗം അറിയിച്ചു. ഇതു സംബന്ധിച്ച ആഗോള ടെൻഡർ വിളിച്ചുകൊണ്ടുള്ള ഐ.ടി വകുപ്പിന്റെ ഉത്തരവ് ഉടൻ പുറത്തിറങ്ങും. സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സരിത്തും ഉൾപ്പെടെയുള്ളവർ സെക്രട്ടേറിയറ്റിൽ എത്തിയിരുന്നോ എന്നത് പരിശോധിക്കാനാണ് എൻ.ഐ.എ സി.സി.ടി.വി ദൃശ്യങ്ങൾ ആവശ്യപ്പെട്ടത്.
ഇത് പകർത്തി നൽകാനുള്ള നടപടികൾ ആരംഭിച്ചെങ്കിലും ഇത്രയും ഭീമമായ ഡേറ്റാ സംഭരണ ശേഷിയുള്ള ഹാർഡ് ഡിസ്ക് കിട്ടാത്തത് പ്രതിസന്ധിയായി. ഹാർഡ് ഡിസ്ക് വിദേശത്ത് നിന്നും വാങ്ങാൻ ആലോചിച്ചെങ്കിലും മറിച്ച് ടെൻഡർ വിളിക്കാൻ തീരുമാനിക്കുകയായിരുന്നു. പി.ഡബ്ല്യൂ.ഡി ഇലക്ട്രോണിക് വിഭാഗമാണ് ടെൻഡർ വിളിക്കുന്നത്. സെക്രട്ടേറിയറ്റിലെ 83 സി.സി.ടി.വി ക്യാമറകളിലെ 14 മാസത്തെ ദൃശ്യങ്ങളാണ് സെർവറിൽ സൂക്ഷിച്ചിരിക്കുന്നത്.