
വിശ്വാസവും അന്ധവിശ്വാസവും മറ്റേത് മേഖലയെക്കാളും കൂടുതലാണ് സിനിമാമേഖലയിൽ. മലയാള സിനിമാ ചരിത്രത്തിൽ നെടുംതൂണായ ഉദയ സ്റ്റുഡിയോയുമായി ബന്ധപ്പെട്ട ഒരു സംഭവത്തെക്കുറിച്ച് എഴുതുകയാണ് സംവിധായകൻ ആലപ്പി അഷറഫ്. ഉദയാ സ്റ്റുഡിയോയുടെ ഉടമയായ ബോബൻ കുഞ്ചാക്കോയുമായി ഉറ്റബന്ധമായിരുന്നു ആലപ്പി അഷറഫിനുണ്ടായിരുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് ഉദയ സ്റ്റുഡിയോ വിൽക്കുവാൻ ഒരിക്കൽ അദ്ദേഹം പദ്ധതിയിട്ടിരുന്നു. എന്നാൽ സ്റ്റുഡിയോ പാർട്ണറെ കണ്ടെത്തി ആധുനികവത്കരിക്കാനാണ് സുഹൃത്തിനെ ആലപ്പി അഷറഫ് ഉപദേശിച്ചത്.
ഈ നിർദേശം അദ്ദേഹം സ്വീകരിച്ചതോടെ അഫ്റഫ് തന്റെ പരിചയത്തിലുള്ള ബിസിനസ്‌കാരനുമായി ഇക്കാര്യം സംസാരിക്കുകയും ഉറപ്പിക്കുകയും ചെയ്തു. എന്നാൽ ബിസിനസ്‌കാരൻ മുന്നോട്ടു വച്ച ഉപാധി തന്റെ വഴികാട്ടിയായ ജ്യോത്സ്യന് സ്ഥലം കണ്ട് ഇഷ്ടപ്പെടണം എന്നായിരുന്നു. ഇതിൻ പ്രകാരം ജ്യോത്സ്യനെ ബംഗളൂരുവിൽ നിന്നും ഉദയ സ്റ്റുഡിയോ നിന്ന സ്ഥലത്ത് എത്തിച്ചു. സ്ഥലത്തെത്തിയ ജ്യോത്സ്യൻ ചുറ്റിക്കറങ്ങി കണ്ടതിന് ശേഷം ഒരു പാട് സ്ത്രീ ശാപമുണ്ട് ഇവിടെയെന്നും ഒരു സ്ത്രീയുടെ ആത്മാവിന്റെ ദയനീയ നിലവിളി താൻ കേൾക്കുന്നു എന്നും പറഞ്ഞു. ഒരു നിമിഷം കൊണ്ട് വിജയശ്രീയുടെ ആത്മാവാണോ അതെന്ന ചിന്തയായിരുന്നു ആലപ്പി അഷറഫിന് ഉണ്ടായത്. ആ സ്റ്റുഡിയോ വാങ്ങുന്നയാൾ കേവലം ആറ് മാസത്തിന് ശേഷം മരണപ്പെടും എന്നും പറഞ്ഞാണ് ജ്യോത്സ്യൻ അവിടെ നിന്നും പോയത്. ഇതോടെ ആ ഇടപാടും മുടങ്ങി.
ഇതിനു ശേഷം കൊച്ചിയിലെ ഒരു ബിസിനസ്‌കാരൻ ഉദയ സ്റ്റുഡിയോ വാങ്ങുകയും, ജ്യോത്സ്യന്റെ വാക്കു പോലെ ആറ് മാസത്തിനകം നിന്ന നിൽപ്പിൽ വീണ് ആരോഗ്യവാനായ അയാൾ മരണപ്പെടുകയും ചെയ്തു. മരണവീട്ടിൽ ബോബൻ കുഞ്ചാക്കോയ്‌ക്കൊപ്പം അഷറഫും പോയി മടങ്ങി വരവേ ഒരു സത്യം അദ്ദേഹം അഷറഫിനോട് വെളിപ്പെടുത്തി. ഉദയാ സ്റ്റുഡിയോ വിറ്റാൽ മാത്രമേ തങ്ങളുടെ കുടുംബം രക്ഷപ്പെടുകയുള്ളു എന്ന ഒരു ജ്യോത്സ്യന്റെ പ്രവചനമായിരുന്നു അത്. ആ പ്രവചനവും പിന്നീട് സത്യമായി തീർന്നു എന്ന് ആലപ്പി അഷറഫ് അഭിപ്രായപ്പെടുന്നു. ബോബൻ കുഞ്ചാക്കയുടെ മകനായ കുഞ്ചാക്കോ ബോബൻ വഴി ആ കുടുംബം സാമ്പത്തികവും, പ്രശസ്തിയും വീണ്ടും സ്വന്തമാക്കി ഉയരങ്ങളിലേക്ക് പറന്നുയർന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
വിജയശ്രീയുടെ ആത്മാവ് അവിടെ ഉണ്ടായിരുന്നോ....?
പൊതുവേ അന്ധവിശ്വാസങ്ങൾ മറ്റുള്ള മേഖലയെ അപേക്ഷിച്ച് വളരെ കൂടുതലാണ് സിനിമാകാർക്കിടയിൽ.
ഞാൻ ഈ വിഷയത്തിൽ പലപ്പോഴും യുക്തിയുടെയും ശാസ്ത്രത്തിന്റെയും പക്ഷംപിടിച്ചു പലരെയും കളിയാക്കാറുമുണ്ടായിരുന്നു.
എന്നാൽ ചില അപൂർവ്വ അനുഭവങ്ങൾ നമ്മുടെ ജീവിതത്തിൽ നേരിട്ടു അവതരിക്കുമ്പോൾ നമ്മൾ അന്തംവിട്ടു പകച്ചു പോകും...
നടൻ കുഞ്ചാക്കോ ബോബന്റെ പിതാവ് ബോബച്ചൻ എന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു. നാട്ടിലുണ്ടെങ്കിൽ മിക്കവാറും ഒരുമിച്ചായിരിക്കും ഞങ്ങൾ.
അല്ലങ്കിൽ ദിനവും മിനിമം ഒരു
അഞ്ചു പ്രാവിശ്യമെങ്കിലും ഫോണിൽ ബന്ധപ്പെടും. അത്രയ്ക്ക് ആഴത്തിലുള്ള സ്‌നേഹബന്ധം.
സാമ്പത്തിക പ്രതിസന്ധിയുണ്ടായപ്പോൾ ബോബച്ചൻ ഉദയാ സ്റ്റുഡിയോ വിൽക്കാനായ് തീരുമാനിച്ചു.
സുഹൃത്തയാ അദ്ദേഹത്തോട് ഞാൻ ഒരു നിർദ്ദേശം വെച്ചു...
നമ്മൾ ഉദയ വില്ക്കുന്നില്ല ...
പകരം സ്റ്റുഡിയോ ആധുനിവൽകരിക്കുക...
ഡിജിറ്റൽ സംവിധാങ്ങൾ...
മോഡേൺ ഡബ്ബിംഗ് തിയേറ്റർ..
ഫ്‌ളോറുകൾപുതുക്കി അത്യവിശ്യ സെറ്റുകൾ ഒരുക്കുക..
താമസ സൗകര്യങ്ങൾ...
അങ്ങിനെ
അടിമുടി മാറ്റി പരിഷ്‌ക്കരിക്കുക.
ബോബച്ചന് സന്തോഷവും സമ്മതവും..
ഇൻവസ്റ്ററെ ഞാൻ കണ്ടു പിടിക്കണം
51/49 പ്രിപ്പോഷൻ നിലനിർത്തണം.
ഞാൻ ശ്രമം ആരംഭിച്ചു. പലരെയും സമീപിച്ചു.
ഒടുവിൽ ദുബായിൽ രാജകുടുബത്തിലെ ആൾക്കാരുമായ് ചേർന്ന് വമ്പൻ ബിസിനസ്സുകൾ നടത്തുന്ന എന്റെയൊരു സ്‌നേഹിതന്റടുക്കൽ ഈ പ്രോജ്ര്രക്
ഞാൻ അവതരിപ്പിച്ചു..
അയാൾക്ക് ഇതിനോട് വളരെ താല്പര്യമായ്.
ബോബച്ചനുമായ് ആലപ്പുഴയിൽ
കൂടികാഴ്ചയ്ക്ക് ഏർപ്പാടുണ്ടാക്കി...
അവർ തമ്മിൽ കണ്ടു സംസാരിച്ചു കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് ഡബിൾ ഓക്കേ..
എത്ര നല്ല ആൾക്കാർ...
ബാർഗയിനിംഗ് ഒന്നും വേണ്ട കാര്യങ്ങൾ നീക്കി കൊള്ളു..
എല്ലാ കാര്യങ്ങളും ഞാൻ തന്നെ നോക്കി നടത്തണം..
എനിക്കതിൽ രണ്ടു പേരും ചേർന്ന് 15% ഷെയർ തരും..
എന്റെ മനസ്സിൽ നൂറുകണക്കിന്
ലഡ്ഡുവാണ് ഒറ്റയടിക്ക് പൊട്ടിയത്...
എന്റെ സമയം തെളിഞ്ഞു തുടങ്ങീ..
ദുബായ്ക്കാരൻ എന്നോട് ഒരു കാര്യം പറഞ്ഞു..
അയാൾ എന്തു ബിസിനസ് തുടങ്ങുന്നതിന് മുൻപ് അയാളുടെ ഒരു ജോത്സ്യനോട് അനുവാദം വാങ്ങും..
അയാൾക്കതിന് കാരണങ്ങളുമുണ്ടു് .
അയാൾക്ക് ഒരിക്കൽ അസുഖം വന്നു മരിച്ചു പോകുമെന്ന് വൈദ്യശാസ്ത്രം വിധി എഴുതിയപ്പോൾ, തന്റെ മരണ കിടക്കയിൽ തന്നെ കാണാൻ വന്ന ആ ജോത്സ്യൻ പറഞ്ഞു പോലും, നിനക്കിനിയും ആയുസ്സു ധാരാളം ബാക്കിയുണ്ടു് ഒന്നും സംഭവിക്കില്ല..
അയാളുടെ ജീവിതത്തിൽ അവിശ്വസനീയമായത് സംഭവിച്ചു.
ശാസ്ത്രം യാദൃശ്ചികമായ് ജോത്സ്യന്റെ മുന്നിൽ തോറ്റു പോലും..
അയാൾ പിന്നീടെന്തുചെയ്യണമെങ്കിലും ആ ജോത്സ്യനോട് ആലോചിച്ചേ ചെയ്യു..
അതു മാത്രമേയുള്ളു ഇനി.
അതിനെന്താ അങ്ങനായിക്കോട്ടെ..
ഓരോരുത്തരുടെ വിശ്വാസമല്ലേ..
അയാൾ ദുബായ്ക്ക പോയി.
രണ്ടു ദിവസം കഴിഞ്ഞ് എന്നെ വിളിച്ചു പറഞ്ഞു ജോത്സ്യനോട് ചോദിച്ചപ്പോൾ അദ്ദേഹത്തിന് സ്ഥലം കാണണമെന്ന്..
അതിനുള്ള ഏർപ്പാട് ചെയ്യണം.
അദ്ദേഹം ബംഗ്ലൂരിൽനിന്നുമാണ് വരിക.
ഞാൻ കൊച്ചി എയർപോർട്ടിൽ ചെന്നു അദ്ദേഹത്തെ സ്വീകരിച്ചു.
ഒരു 80 വയസ്സു് തോന്നിക്കുന്ന ആൾ .
പ്രശസ്ത ചിത്രകാരൻ ങഎഹുസൈനോട് രൂപസാദൃശ്യമുള്ള ഏകദേശം 80 വയസ്സു തോന്നിക്കുന്ന ഒരാൾ.
കർണാടകക്കാരനാ.. സിലോൺ, നേപ്പാൾ , ബർമ്മ എന്നിവിടങ്ങളിലെ രാജകുടുബങ്ങളുടെ സ്ഥിരം ജോത്സ്യനാണന്നും അറിയാൻ കഴിഞ്ഞു.
അല്പമലയാളവും ഹിന്ദിയും ചേർത്ത ഒരു ഭാഷ എനിക്ക് വേണ്ടി അദ്ദേഹം രൂപപ്പെടുത്തി.
അദ്ദേഹത്തെ ഞാൻ ആലപ്പുഴയിലേക്ക് കൂട്ടികൊണ്ടു വന്നു പ്രിൻസ് ഹോട്ടലിൽ താമസമൊരുക്കി.
അടുത്ത ദിവസം രാവിലെ 8 മണിക്ക് സ്ഥലം സന്ദർശനം.
അടുത്ത ദിനം ഞാനദ്ദേഹത്തെയുംക്കൂട്ടി ഉദയായിലെക്ക് കടക്കുമ്പോൾ..
അവിടെ ഗേറ്റിനടുത്തുള്ള ഓഫീസിന് മുന്നിൽ ബോബച്ചനും ഭാര്യയും ഞങ്ങളെയും കാത്തു്നില്പുണ്ടായിരുന്നു.
കാറിലിരുന്നു തന്നെ അദ്ദേഹം അവരെ അഭിവാദ്യമർപ്പിച്ച് ,അതിന് ശേഷം കാർ മുന്നോട്ട് പോകാൻ അദ്ദേഹം എന്നോട് നിർദ്ദേശിച്ചു.
കുറെ മുന്നോട്ട് നീങ്ങി അവിടെയുള്ള ഒരു തിയേറ്ററിന് മുൻപിൽ നിർത്താൻ പറഞ്ഞു. അവിടെ ഇറങ്ങി ഒരുമുഴം നീളമുള്ള ഒരു വടിയും പിടിച്ച് വളരെ വേഗത്തിൽ അദ്ദേഹം നടന്നു തുടങ്ങി.. പല വശങ്ങളിലേക്കും അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞു നടന്നു..
ബോബച്ചനും ഭാര്യയും അകലെ നിലക്കുന്നത് എനിക്ക് കാണാമായിരുന്നു.
ഒടുവിൽ ഒരു ഇരുപത് മിനിട്ടുകൾക്ക് ശേഷം അയാൾ കിതച്ച് കൊണ്ട് എന്റടുക്കൽ വന്നു പറഞ്ഞു..
' ഇതു വാങ്ങുന്നവൻ
ആറുമാസത്തിൽ കൂടുതൽ
ജീവിച്ചിരിക്കില്ല '.
ഒരു നിമിഷം ഞാൻ പകച്ചുപോയി,
എന്റെ മനസ്സിലെ ചില്ലുകൊട്ടാരം ഉടഞ്ഞു തകർന്നു വീണു..
നിരാശകൊണ്ട് വാടിക്കരിഞ്ഞ
എന്റെ മുഖത്തു നോക്കി അയാൾ പറഞ്ഞു ..
'അഷ്രഫിന് വിഷമമായോ..?
മറ്റൊന്നുമല്ല.. '
അദ്ദേഹം തുടർന്നു
' ജീവൻ വെടിഞ്ഞ ഒരു പെണ്ണിന്റെ ദയനീയമായ നിലവിളി ഞാനിവിടെ കേൾക്കുന്നു.. '
പെട്ടെന്ന് എന്റെ മനസ്സിൽ ആത്മഹത്യ ചെയ്ത നടി വിജയശ്രീയുടെ മുഖം തെളിഞ്ഞു വന്നു...
വേറെയും ഒരു പാട് സ്ത്രീ ശാപമുണ്ട് ഇവിടെ ...അദ്ദേഹം തുടർന്നു.
എന്തെങ്കിലും പരിഹാരമുണ്ടോന്നു നോക്കി അറിയിക്കാം.
പിന്നീട് കൂടുതലൊന്നും പറഞ്ഞില്ല.
അദ്ദേഹത്തെ തിരിച്ചു എയർപോർട്ടിൽ
കൊണ്ടാക്കി .
രണ്ടു ദിവസം കഴിഞ്ഞു
ദുബായിൽ നിന്നും മറ്റെയാൾ വിളിച്ച് അയാളുടെ നിസ്സഹായവസ്ഥ അറിയിച്ചു.
ഈ വിവരങ്ങൾ ബോബച്ചനോട് പറയാനുള്ള മാനസിക ബുദ്ധിമുട്ടു കാരണം ഞാൻ അത് അദ്ദേഹത്തിൽ നിന്നും മറച്ചുവെച്ചു.
പിന്നീട് കുറച്ചു മാസങ്ങൾക്ക് ശേഷം ബോബച്ചൻ ഉദയാ സ്റ്റുഡിയോ കൊച്ചിയിലെ ഒരു ബിസിനസ്സ് കാരന് വില്പന നടത്തി.. 52 വയസോളം വരുന്ന ആരോഗ്യ ദൃഢഗാത്രനായ ഒരാളായിരുന്നു അത് വാങ്ങിയത്.
6 മാസം കഴിഞ്ഞയുടൻ ഉദയ സ്റ്റുഡിയോ വാങ്ങിയ വ്യക്തി നിന്ന നിൽപ്പിൽ വീണ് മരിക്കുന്നു...
അതറിഞ്ഞ ഞാൻ ഞെട്ടി.
ആ ജോത്സ്യന്റ പ്രവചനം...
എന്റെ മനസ്സിനെ അത് വല്ലാതെ അലോരസപ്പെടുത്തി.
കൊച്ചിയിലെ ആ മരണ വീട്ടിലേക്ക് അടിയന്തിരത്തിന് ബോബച്ചനോടൊപ്പം കൂട്ടു പോയത് ഞാനായിരുന്നു.
തിരിച്ചു ആലപ്പുഴക്ക് വരുന്ന വഴി ചേർത്തല കാർത്ത്യാനി ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറി.
അവിടെ വെച്ച് , എനിക്ക് ഒരു രഹസ്യം പറയാനുണ്ടന്ന് ബോബച്ചനോട് ഞാൻ പറഞ്ഞു ....
എന്റെ മനസ്സിലെ മറച്ചുവെച്ചിരുന്ന ആ വിങ്ങൽ ഞാൻ ബോബച്ചന്റെ മുന്നിൽ നിരത്തി..
അന്നു വന്ന ജോത്സ്യൻ പറഞ്ഞത് മുഴുവൻ അദ്ദേഹത്തോട് വിവരിച്ചു , എന്റെ മനസ്സിലെ ഭാരമിറക്കി വെച്ചു.
എല്ലാം വളരെ ശ്രദ്ധയോടെ കേട്ട ബോബച്ചൻ അല്പനേരം ഒന്നും മിണ്ടിയില്ല.
ഒരു സിഗററ്റ് എടുത്ത് കത്തിച്ച് എന്റെ മുഖത്ത് തുറിച്ചു നോക്കിക്കൊണ്ടു ബോബച്ചൻ.
' എന്നാൽ ഒരു കാര്യം ഞാൻ അങ്ങോട്ടു പറയട്ടെ ... '
കേൾക്കാൻ ഞാൻ കാതോർത്തു.
ഞങ്ങടെ ജോത്സ്യൻ പറഞ്ഞത് എന്താണന്നറിയാമോ...?
എനിക്ക് ആകാംഷ...
'ഈ സ്ഥലം നിങ്ങളുടെ തലയിൽ നിന്നു പോയാലെ നിങ്ങൾ രക്ഷപ്പെടുകയുള്ളു എന്നു...'
ഉദയാ സ്റ്റുഡിയോ വിറ്റതിന് ശേഷം ആ കുടുബം, മകൻ കുഞ്ചാക്കോ ബോബൻ വഴി പ്രശസ്തിയും പണവുമായ് ഉയരങ്ങളിലേക്ക് പറന്നുയർന്നു്.
ചിന്തിച്ചാൽ ഒരന്തവുമില്ല.
ചിന്തിച്ചില്ലേൽ ഒരു കുന്തവുമില്ല.
ആലപ്പി അഷറഫ്