chintha-

അശ്ളീല യൂട്യൂബറെ ഭാഗ്യലക്ഷ്മി നേതൃത്വം നൽകിയ സംഘം നേരിട്ടെത്തി കൈയ്യേറ്റം ചെയ്ത സംഭവം കേരളത്തിൽ ഏറെ ചർച്ചയായിരുന്നു. പൊലീസിൽ നിരവധി തവണ പരാതിപ്പെട്ടിട്ടും നടപടി എടുക്കാത്തതിനെ തുടർന്നാണ് കടുത്ത നടപടിയിലേക്ക് വനിതകളുടെ സംഘം കടന്നത്. അതേസമയം യൂട്യൂബർ വിജയ് പി നായരെ ശാരീരികമായി കൈയ്യേറ്റം ചെയ്തതിനെ വിമർശിക്കുന്നവരും സമൂഹത്തിലുണ്ട്. ഈ വിഷയത്തിൽ എ സി വിയിൽ ചർച്ചയിൽ പങ്കെടുത്ത് യുവജനകമ്മീഷൻ ചെയർപേഴ്സൺ ചിന്തജെറോം നടത്തിയ പരാമർശങ്ങൾ ശ്രദ്ധേയമാവുന്നു.

മോശം പോസ്റ്റുകൾ സ്ത്രീകൾക്കെതിരെ സോഷ്യൽ മീഡിയയിൽ ഇട്ടാൽ തലകുനിച്ച് നടക്കേണ്ടത് ആ സ്ത്രീകളല്ലെന്നും അത്തരം പോസ്റ്റ് ഇട്ടയാളാണെന്നും ചിന്ത ജെറോം തുറന്നടിക്കുന്നു. കേരളത്തിൽ സ്ത്രീകളെല്ലാവരും ഇതുപോലുള്ള സാഹചര്യത്തിലൂടെ കടന്ന് പോവുകയാണ്. സ്ത്രീ വിരുദ്ധത സമൂഹമാദ്ധ്യമത്തിൽ പ്രകടമാണ്. സ്ത്രീകൾക്കെതിരെ ആക്രമണമുണ്ടാവുമ്പോൾ ശക്തമായ നടപടികളാണ് സർക്കാർ സ്വീകരിച്ചത്.

വിജയ് പി നായരുമായി ബന്ധപ്പെട്ട വിഷയത്തിലും ഇരകളാക്കപ്പെട്ട സ്ത്രീകൾക്കൊപ്പമാണ് മുഖ്യമന്ത്രി നിലനിന്നത്. പ്രതികരിക്കാനെത്തിയ സ്ത്രീകൾക്കെതിരെ വിമർശനം ഉണ്ടായതും സ്ത്രീ വിരുദ്ധതയുടെ ഭാഗമാണ്. സ്ത്രീകൾ പ്രതികരിച്ചു എന്നതാണ് വിവാദം. സ്ത്രീവിരുദ്ധതയാണ് ഇത്തരം വിവാദങ്ങളുടെ മുഖമുദ്ര. സ്ത്രീകൾക്ക് എതിരെ അക്രമം എവിടെ നടന്നാലും അതിൽ പ്രതികരിക്കേണ്ടത് ആവശ്യമാണ്. കേരളത്തിന്റെ ചരിത്രം പഠിച്ചാൽ ഇതു മനസിലാകും. മാറുമറയ്ക്കൽ സമരം അടക്കം അതാണ് നമ്മെ പഠിപ്പിക്കുന്നത് . അതിനാലാണ് കേരളം ഒരു മോഡലായി ഇപ്പോഴും നിലനിൽക്കുന്നത്. എന്റെ ഫോട്ടോ വച്ച് ഒരു പോസ്റ്റർ ആരെങ്കിലും ഇട്ടാൽ അതിനെ പിന്നെ ന്യായീകരിക്കേണ്ട ഉത്തരവാദിത്തം പിന്നെ തനിക്കാണെന്നും ചിന്ത പറയുന്നു. സോപ്പിന്റെ പേര് ചന്ദ്രിക, ചന്ദനത്തിരിയുടെ പേര് സന്ധ്യ അലിഞ്ഞു തീരുന്നതിനും എരിഞ്ഞടങ്ങുന്നതിനും പെൺ പേര് തന്നെ ശരണം എന്നാണ് ശ്രീജിത്ത് അരിയല്ലൂരിന്റെ കവിത. എന്നാൽ അങ്ങനെ അലിഞ്ഞ് തീരാനും എരിഞ്ഞു തീരാനും സ്ത്രീകൾ ഒരുക്കമല്ല എന്ന പ്രഖ്യാപനമാണ് വേണ്ടതെന്നും ചിന്ത പറയുന്നു

കേരളത്തിൽ സ്ത്രീകൾക്കെതിരെയുള്ള കേസുകൾ കൂടിവരുന്നു എന്ന് പറയുന്നവർ ആ കേസുകൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് പരിഗണിക്കേണ്ടതെന്നും അവർ അഭിപ്രായപ്പെട്ടു. താൻ അദ്ധ്യക്ഷയായ യുവജന കമ്മീഷന്റെ മുൻപിൽ വന്ന പരാതികളിൽ നടപടികളെടുത്തിട്ടുണ്ട്. കമ്മീഷന്റെ മുൻപിൽ വന്ന വിഷയങ്ങളും മാദ്ധ്യമങ്ങളിലൂടെ അറിയുന്ന വിവരങ്ങളും സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്യാറുണ്ട്. നിയമനിർമ്മാണത്തിന് ആവശ്യമുള്ള നിർദേശങ്ങൾ നൽകുമെന്നും ചിന്ത ചാനൽ പരിപാടിയിൽ അറിയിച്ചു.