nobel

സ്‌റ്റോക്ക്ഹോം: ഈ വർഷത്തെ സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം പ്രശസ്ത അമേരിക്കൻ കവയിത്രി ലൂയിസ് ഗ്ലക്കിന്. 'വ്യക്തിയുടെ അസ്തിത്വത്തെ സാർവലൗകികമാക്കുന്ന തീക്ഷ്ണ സൗന്ദര്യമാർന്ന, സ്പഷ്ടമായ കാവ്യാത്മക ശബ്ദത്തിന്' ആണ് ലൂയിസിന് പുരസ്‌കാരം നൽകുന്നതെന്ന് സ്വീഡിഷ് അക്കാഡമി വ്യക്തമാക്കി. പത്ത് മില്യൻ സ്വീഡിഷ് ക്രോണയാണ് ( 1.1മില്യൻ യു.എസ് ഡോളർ)​ പുരസ്കാരത്തുക.

യേൽ യൂണിവേഴ്‌സിറ്റിയിൽ ഇംഗ്ലീഷ് അദ്ധ്യാപികയാണ് 77കാരിയായ ലൂയിസ്.

1968ൽ പുറത്തിറങ്ങിയ 'ഫസ്റ്റ്‌ബോൺ' ആണ് ആദ്യകൃതി. പുലിസ്റ്റർ പ്രൈസ്,​ നാഷണൽ ബുക്ക് അവാർഡ് തുടങ്ങി നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 'ദി ട്രയംഫ് ഒഫ് അകിലസ്', 'ദി വൈൽഡ് ഐറിസ്',​ അവേണോ തുടങ്ങിയവ പ്രധാന കൃതികളാണ്. 12 കവിതാ സമാഹാരങ്ങളും കവിതയെപ്പറ്റിയുള്ള നിരവധി പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

വ്യക്തിഗതാനുഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട കവിതകളാണ് ലൂയിസിന്റേതെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. പ്രകൃതി, മിത്തുകൾ, ചരിത്രം തുടങ്ങിയവയിലൂടെ ആന്തരികലോകത്തെ ആവിഷ്കരിക്കുന്ന വൈകാരിക തീവ്രതയാർന്ന കവിതകളാണ് അവരുടേത്. മാനസിക സംഘർഷങ്ങളും ആസക്തിയും ഒറ്റപ്പെടലും പ്രകൃതിയനുഭവങ്ങളും ചേർന്നതാണ് അവരുടെ സൃഷ്ടികളെന്നും നിരൂപകർ പറയുന്നു.

അതേസമയം,​ സമാധാനത്തിനുള്ള നോബൽ പുരസ്കാരം ഇന്ന് പ്രഖ്യാപിക്കും.