
മലമ്പുഴ: പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന്റെ വിഖ്യാത ശില്പമായ മലമ്പുഴയിലെ 'യക്ഷി'ക്ക് മോഡലായ നഫീസ എന്ന നബീസുമ്മ വിടവാങ്ങി. ബുധനാഴ്ച മലമ്പുഴയിലായിരുന്നു അന്ത്യം. ലോക പ്രശസ്തമായ ശില്പത്തിന് ഊര്‍ജമായെങ്കിലും അര്‍ഹിക്കുന്ന അംഗീകാരം നേടാതെയാണ് നഫീസ ഓര്‍മയാകുന്നത്.
ശില്പത്തിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ കഴിഞ്ഞ വര്‍ഷം നടന്നപ്പോള്‍ കാനായി ആശുപത്രിയിലെത്തി നഫീസയെ കണ്ടത് വാര്‍ത്തയായിരുന്നു. എന്നാല്‍ നഫീസയെയും ശില്പം യാഥാര്‍ത്ഥ്യമാകാന്‍ സഹായിച്ച മറ്റ് നാലുപേരെയും സര്‍ക്കാരും ലളിതകലാ അക്കാദമിയും അവഗണിച്ചു. 1967 മുതല്‍ രണ്ടുവര്‍ഷം എടുത്താണ് ശില്പം പൂര്‍ത്തിയാക്കിയത്. നഫീസയ്ക്കുള്ള ആദരം എന്ന നിലയിലാണ് ശില്പി തന്നെ അവരെ അന്ന് ആശുപത്രിയെത്തി കണ്ടത്.
മലമ്പുഴ ഡാമിന്റെ ഉദ്യാനത്തിന് അരികെ 30 അടി ഉയരത്തിലാണ് നഗ്‌നയായ യക്ഷി ഇരിക്കുന്നരീതിയിലുള്ള ശില്പം സ്ഥിതി ചെയ്യുന്നത്. സൗന്ദര്യം കൊണ്ടുമാത്രമല്ല, വലുപ്പവും ആകാരഭംഗികൊണ്ടും കൊണ്ടും ഏറെ പ്രശസ്തി ശില്പത്തിന് ലഭിച്ചു. ശില്പത്തിന്റെ മുകള്‍ഭാഗം കാനായി പൂര്‍ത്തിയാക്കിയത് ഒരു വിദേശ സ്ത്രീയുടെ നഗ്‌ന ചിത്രം കണ്ടാണ്. കാലിന്റെ ഭാഗത്തിന് മോഡലായത് നഫീസയും.
പാവാട കാലിന്റെ മുട്ടിന്റെ ഭാഗംവരെ ഉയര്‍ത്തിവെച്ച് നഫീസ, അന്ന് ശില്പിയുടെ മുന്നില്‍ ഇരുന്ന കാര്യം ഓര്‍ത്തെടുക്കുകയാണ് ശില്പനിര്‍മാണത്തിന് സഹായികളായിരുന്ന വേലായുധനും പഴനിസ്വാമിയും. അപ്പോഴും അവര്‍ തന്റെ നഗ്‌നത ഒരുതരത്തിലും വെളിപ്പെടുത്തിയിരുന്നില്ല. ശില്പിക്ക് മുന്നില്‍ കാലുകള്‍ കാണിച്ച് അവര്‍ ഇരിക്കുകയായിരുന്നു. ജലസേചന വകുപ്പ് കാനായിയെ സഹായിക്കാനായി നിയോഗിച്ച അഞ്ച് ജോലിക്കാരില്‍ ഒരാളായിരുന്നു നഫീസ.
കഴിഞ്ഞവര്‍ഷം ഫെബ്രുവരി - മാര്‍ച്ച് മാസങ്ങളില്‍ ശില്പത്തിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കലാകാരനമാരെ എത്തിച്ച് 12 ദിവസം നീണ്ടുനിന്ന യക്ഷിയാനം പരിപാടി സര്‍ക്കാര്‍ സംഘടിപ്പിച്ചിരുന്നു. എന്നാല്‍, ശില്പ നിര്‍മാണത്തില്‍ പങ്കാളികളായവരെ അവഗണിച്ചത് വ്യാപകമായി വിമര്‍ശിക്കപ്പെട്ടു. കോണ്‍ഗ്രസിന്റെ സാംസ്‌കാരിക സംഘടനയായ സംസ്‌കാര സാഹിതി അടക്കമുള്ള സംഘടനകള്‍ അവരെ ആദരിക്കാന്‍ മുന്നോട്ടുവന്നിരുന്നു.