
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ആസന്നമായിരിക്കേ, ചൂടേറും വാക്പോരിന് വേദിയായി വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥികളായ കമല ഹാരിസിന്റേയും മൈക്ക് പെൻസിന്റേയും സംവാദം. ഇന്ത്യൻ സമയം ഇന്നലെ രാവിലെ 6.30ന് ഉട്ടയിലെ സാൾട്ട് ലേക്ക് സിറ്റിയിൽ ആരംഭിച്ച സംവാദത്തിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ കമല ആയുധമാക്കിയത് കൊവിഡ് പ്രതിരോധത്തിലെ ട്രംപ് ഭരണകൂടത്തിന്റെ വീഴ്ചകളായിരുന്നു. വിട്ടു കൊടുക്കാൻ പെൻസും തയ്യാറായിരുന്നില്ല.
അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ് ഡൊണൾഡ് ട്രംപിന്റെ കൊവിഡ് പ്രതിരോധമെന്ന് കമല പറഞ്ഞു. ട്രംപിന്റെ കാലത്ത് വികസിപ്പിച്ച വാക്സിന്റെ വിശ്വാസ്യതയിൽ സംവാദത്തിനിടെ കമല സംശയം പ്രകടിപ്പിച്ചു. "ജനങ്ങളുടെ ജീവൻ വച്ച് രാഷ്ട്രീയം കളിക്കുന്നത് അവസാനിപ്പിക്കൂ" എന്നായിരുന്നു പെൻസിന്റെ പ്രതികരണം
കൊവിഡ് വാക്സിൻ ഈ വർഷം തന്നെയുണ്ടാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
വ്യാപാരയുദ്ധത്തിൽ അമേരിക്ക പരാജയപ്പെട്ടു. വർണവെറിയന്മാരെ പിന്തുണയ്ക്കുന്ന ട്രംപിൽ നിന്ന് വ്യത്യസ്തമായി രാജ്യത്തെ ഒരുമിപ്പിച്ച് നിറുത്താൻ ബൈഡനാവുമെന്ന് കമല ഹാരിസ് അവകാശപ്പെട്ടു.
ഒബാമയുടെ ഭരണത്തിൽ തകർന്ന സമ്പദ്വ്യവസ്ഥയെ ട്രംപ് കരകയറ്റിയെന്ന് പെൻസ് അവകാശപ്പെട്ടു.
ഐ.എസ് വിരുദ്ധപോരാട്ടത്തിൽ ട്രംപിനു കീഴിൽ അമേരിക്ക വിജയം കണ്ടെന്നും പെൻസ് ചൂണ്ടിക്കാട്ടി.
കാലാവസ്ഥ വ്യതിയാനം, ഗർഭച്ഛിദ്ര നിയമം, സുപ്രീംകോടതി ജഡ്ജി നിയമനം എന്നീ വിഷയങ്ങളും സംവാദത്തിൽ ചർച്ചയായി