lybia-kidnap

ന്യൂഡൽഹി: ലിബിയയിൽ തട്ടിക്കൊണ്ടുപോകപ്പെട്ട ഏഴ് ഇന്ത്യക്കാരെ മോചിതരാക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് കേന്ദ്ര സർക്കാർ. ഇവർ സുരക്ഷിതരാണെന്നും, മോചിപ്പിക്കാൻ കേന്ദ്ര സർക്കാർ ലിബിയൻ സർക്കാരിന്റെയും മറ്റ് അന്താരാഷ്ട്ര സംഘടനകളുടെയും സഹായം തേടിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ടുണീഷ്യയിലെ ഇന്ത്യൻ എംബസിയും ഇവരെ മോചിപ്പിക്കാനുള്ള ശ്രമങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണെന്നും വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചു. ഏഴുപേരെയും സുരക്ഷിതരായി തിരിച്ചെത്തിക്കാൻ സാദ്ധ്യമായ എല്ലാ വഴികളും തേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


കഴിഞ്ഞമാസമാണ് എണ്ണ വിതരണ രംഗത്തും നിർമാണ മേഖലയിലും ജോലി ചെയ്തിരുന്ന ഏഴ് ഇന്ത്യക്കാരെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോകപ്പെട്ടവർ ആന്ധ്രാ പ്രദേശ്, ബിഹാർ, ഗുജറാത്ത്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. 2015ൽ ലിബിയയിലേക്ക് പോകുന്നവർക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. കൂടാതെ തൊട്ടടുത്ത വർഷം അവിടേക്കുള്ള യാത്ര വിലക്കുകയും ചെയ്തിരുന്നു.