
പാനൂർ: പാട്യത്ത് യാത്രാക്ലേശം പരിഹരിക്കാൻ 2500 രൂപ വീതമിട്ട് ആയിരത്തിലധികം നാട്ടുകാർ ചേർന്ന് വാങ്ങിയ 'പാട്യം ജനകീയം" ബസ് ഓടിത്തുടങ്ങി. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ആഹ്ളാദം പങ്കുവച്ചു. ബസ് കടന്നുപോകുന്ന കൊങ്കച്ചിയിലെ സദ് ശ്രീ ക്ലബ് പരിസരത്തും കിഴക്കേ കതിരൂലിലെ കതിരൂർക്കാവ് പരിസരത്തും ചുണ്ടങ്ങാപൊയിൽ, കക്കറയിലും ബസിന് വരവേല്പ് നല്കി.
ഇതോടെ പത്തായക്കുന്നു -കൊങ്കച്ചി ബ്രഹ്മാവ് മുക്ക്, ചുണ്ടങ്ങാപ്പൊയിൽ - കക്കറ-മേലെ ചമ്പാട്- വഴി തലശ്ശേരിയിലേക്കും കൂത്തുപറമ്പിലേക്കും എത്താനുള്ള യാത്രാപ്രശ്നത്തിനും പരിഹാരമായി. പത്തായക്കുന്നു മുതൽ ചുണ്ടങ്ങാപ്പൊയിൽ ഭാഗങ്ങളെ അഞ്ചു മേഖലകളായി തിരിച്ച് പി. മനോഹരൻ ചെയർമാനായും ടി.പി. ശശി കൺവീനറായുമുള്ള 25 അംഗ കമ്മിറ്റി രണ്ടര മാസം കൊണ്ട് 2500 രൂപ വീതം 1040 ഷെയർ പിരിച്ചാണ് ബസ് വാങ്ങാനുള്ള 26 ലക്ഷത്തോളം രൂപ സമാഹരിച്ചത്. ഇന്നലെ കാലത്ത് 7.15ന് പത്തായക്കുന്നിൽ നടന്ന ചടങ്ങിൽ വിവിധ അംഗങ്ങളായ പി. മനോഹരൻ, പി.മജിഷ, എ. സുരേഷ് ബാബു എന്നിവർ ഉദ്ഘാടനം നിർവഹിച്ചു.