
തിരുവനന്തപുരം: പ്രോട്ടോകോൾ ലംഘന പരാതി വിവാദത്തെ കുറിച്ച് വിദേശകാര്യ വക്താവ് പറഞ്ഞതിൽ കൂടുതലായി ഒന്നും
പറയാനില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പ്രതികരിച്ചു. ബിജെപിയിൽ സംസ്ഥാനത്തെ കളളക്കടത്തിന്റെ കേന്ദ്രമാക്കുന്ന സിപിഎമ്മിനെതിരെ പടയൊരുക്കമുണ്ട്. ഒരുതരത്തിലുളള അഴിമതിയും സ്വജനപക്ഷപാതവും നടക്കാൻ രാജ്യത്തെവിടെയും അനുവദിക്കില്ലെന്നതാണ് നരേന്ദ്ര മോദി സർക്കാരിന്റെ നിലപാട്. അത്തരം കാര്യങ്ങളിൽ ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ അത് നൽകേണ്ടയിടത്ത് കൊടുക്കാമെന്നും പരാതിയുളളവർക്ക് അതിന്റെ മറുപടി ലഭിക്കുമെന്നും മുരളീധരൻ അറിയിച്ചു.
എന്താണ് പ്രോട്ടോകോൾ ലംഘനമെന്ന് കേന്ദ്രമന്ത്രി ചോദിച്ചു. ആർക്ക് വേണമെങ്കിലും പരാതി നൽകാം ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് മുരളീധരൻ അറിയിച്ചു. അബുദാബിയിൽ കേന്ദ്ര മന്ത്രിതല സമ്മേളനത്തിൽ വി.മുരളീധരനൊപ്പം പി.ആർ കമ്പനി മാനേജരും മഹിളാമോർച്ചാ നേതാവുമായ സ്‌മിത മേനോൻ പങ്കെടുത്തത് പ്രോട്ടോകോൾ ലംഘനമാണെന്ന് കാട്ടി ലോക്‌താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡന്റ് സലീം മടവൂർ പ്രധാനമന്ത്രിയുടെ ഓഫീസിന് പരാതി നൽകിയിരുന്നു. എന്നാൽ ഈ പരാതിയിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതായി വിവരമില്ലെന്നായിരുന്നു വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്‌സവ ഇന്നലെ അറിയിച്ചത്.
സ്‌മിത മേനോൻ മാദ്ധ്യമ പ്രവർത്തക എന്ന നിലയിലാണ് യോഗത്തിൽ പങ്കെടുത്തത് എന്നാണ് വി.മുരളീധരൻ മുൻപ് പ്രതികരിച്ചത്.