
ഏറെനാളായി സംഘപരിവാർ ചിന്തകളുടെ ഭാഗമായി ആശയങ്ങൾ പങ്കുവച്ചിരുന്ന സംവിധായകൻ അലി അക്ബർ താൻ ഇനി ഫേസ്ബുക്കിൽ സജീവമായി ഉണ്ടാകില്ല എന്ന വെളിപ്പെടുത്തലുമായി രംഗത്ത്. വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ശരിക്കുള്ള മുഖം തുറന്ന് കാട്ടുന്ന സിനിമയുടെ ജോലിത്തിരക്കാണ് വിട്ടുനിൽക്കുന്നതിന് കാരണമായി അലി അക്ബർ ചൂണ്ടിക്കാട്ടുന്നത്. സിനിമ നിർമ്മാണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്നും പണപ്പിരിവ് നടത്തിയാണ് അലി അക്ബർ ഫണ്ട് സ്വരൂപിക്കുന്നത്.
എന്നാൽ ഉദ്ദേശിച്ചത് പോലെ കാര്യങ്ങൾ നീങ്ങുന്നില്ലെന്നാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്. സിനിമാ തിരക്കഥയുമായി ബന്ധപ്പെട്ട ജോലികൾ പൂർണതയിലേക്ക് എത്താറായിട്ടുണ്ടെന്നും എന്നാൽ നിലവിലെ സാമ്പത്തിക സ്ഥിതി വച്ച് വലിയ കാൻവാസ് സാദ്ധ്യമാവില്ലെന്നും അദ്ദേഹം കുറിക്കുന്നു. സിനിമ തുടങ്ങുമ്പോൾ പണം അയക്കാം എന്ന് പറയുന്നതിൽ കാര്യമില്ലെന്നും അങ്ങിനെ ചെയ്യാൻ പറ്റുന്ന ഒന്നല്ല സിനിമയെന്നും അലി അക്ബർ വിശദീകരിക്കുന്നു. ഭൂരിഭാഗവും കലാകാരന്മാരുടെ പ്രതിഫലവും ചിലവുകളും മുൻകൂട്ടി കണ്ടാണ് ഒരു സിനിമയുടെ ബഡ്ജറ്റ് തീരുമാനിക്കുന്നത്. ഷൂട്ടിംഗ് തുടങ്ങിയിട്ട് അത് സാദ്ധ്യമാവുകയില്ല.
പൊതുജനങ്ങളിൽ നിന്നും പിരിച്ചെടുത്ത തുകയുടെ കണക്ക് ചോദിക്കുന്നവർക്കുള്ള മറുപടിയും അദ്ദേഹം നൽകുന്നുണ്ട്. തനിക്ക് പണം നൽകിയവരിൽ അധികവും ആ വിവരങ്ങൾ പുറത്ത് പറയരുത് എന്ന് പറഞ്ഞവരാണ്, ബാങ്ക് സ്റ്റേറ്റ്‌മെന്റ് കൃത്യമായി ചിദാനന്ദപുരി സ്വാമിജിയുടെ കയ്യിൽ താൻ ഏൽപ്പിച്ചിട്ടുണ്ട്. അതിന് കാരണമായി അലി അക്ബർ നൽകുന്ന വിശദീകരണം 'എനിക്കെന്തെങ്കിലും സംഭവിച്ചാൽ ഒരാളുടെ കയ്യിലെങ്കിലും കണക്കു വേണമല്ലോ അതിനാണെന്ന് '.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കുറച്ചുകാലം ആനുകാലികത്തിൽ നിന്നും, രാഷ്ട്രീയത്തിൽ നിന്നും മാറി നിൽക്കുന്നു, പൂർണ്ണമായും ഏറ്റെടുത്ത പദ്ധതിയിലേക്ക് തിരിയുന്നു.ആകയാൽ എആ യിൽ നിരന്തരമായി ഉണ്ടാവില്ല...
ഉദ്ദേശിച്ചത് പോലെ കാര്യങ്ങൾ നീങ്ങുന്നില്ല, ഭഗവാൻ ഉദ്ദേശിക്കുന്നതുപോലെയല്ലേ നീങ്ങൂ, ചിലപ്പോൾ ഇതും ഒരു പരീക്ഷണമാവാം.. പക്ഷെ എന്നിൽ വിശ്വാസമർപ്പിച്ചു സമർപ്പണം ചെയ്തവരോട് എനിക്ക് ബാധ്യതയും കടപ്പാടുമുണ്ട്... ആയതുകൊണ്ട് തന്നേ കൂടുതൽ കഷ്ടപ്പാട് വേണ്ടിവരും... സാരമില്ല..
എഴുത്ത് ഏകദേശം പൂർണ്ണതയിലേക്കെത്തുന്നു. ഇനിയത് ചർച്ചചെയ്യപ്പെടണം തിരുത്തണം..
എങ്ങിനെ പൂർത്തീകരിക്കും എന്ന ചോദ്യം എല്ലായിടത്തുനിന്നും ഉണ്ട് പക്ഷേ ഞാനൊരു ശക്തിയെ വിശ്വസിക്കുന്നുണ്ട്, ആ ശക്തി എന്റെ കൂടെയുണ്ടാകും എന്നെനിക്ക് പ്രതീക്ഷയുണ്ട്, ഒപ്പം ഒരുപാട് പേരുടെ പ്രാർത്ഥനയും, പിന്നെ കുറേ ആത്മാക്കളുടെ പിന്തുണയും.
തുടക്കം മുതൽ കൂടെ നിന്നവരേക്കാൾ തിരിഞ്ഞു നിന്നവരായിരുന്നു കൂടുതലും, അതും കൂടെയുള്ളവർ. എല്ലാം മനസ്സിൽ കോറിയിട്ടിട്ടുണ്ട്. സമയമാവുമ്പോൾ മറുപടി പറയാം..
തിരിഞ്ഞും മറിഞ്ഞും കണക്കുകൾ ചോദിക്കുന്നവരോട്,ബാങ്ക് സ്റ്റേറ്റ്‌മെന്റ് കൃത്യമായി ചിദാനന്ദപുരി സ്വാമിജിയുടെ കയ്യിൽ ഏൽപ്പിക്കുന്നുണ്ട്, അദ്ദേഹം ചോദിച്ചു ഇതെന്തിനാണെന്ന് ഞാൻ പറഞ്ഞു 'എനിക്കെന്തെങ്കിലും സംഭവിച്ചാൽ ഒരാളുടെ കയ്യിലെങ്കിലും കണക്കു വേണമല്ലോ അതിനാണെന്ന്'...
അങ്ങിനെ വേണം നാമൊന്നും ചിരഞ്ജീവികളല്ലല്ലോ....
പണം തന്നവരിൽ കൂടുതലും ഡീറ്റെയിൽസ് പുറത്ത് വിടരുതെന്ന് പറഞ്ഞവരാണ് അല്ലാതിരുന്നെങ്കിൽ എളുപ്പമായിരുന്നു.
നിലവിലെ സാമ്പത്തിക സ്ഥിതി വച്ച് വലിയ കാൻവാസ് സാധ്യമാവില്ല...പലരും സിനിമ തുടങ്ങുമ്പോൾ അയക്കാം എന്ന് പറയുന്നവരുണ്ട്, അങ്ങിനെ സിനിമ ചെയ്യാൻ പറ്റില്ല ഒരു സിനിമയുടെ ബഡ്ജറ്റിൽ ഭൂരിഭാഗവും കലാകാരന്മാരുടെ പ്രതിഫലവും ചിലവുകളുമാണ് അത് മുൻകൂട്ടി കരാർ ചെയ്യപ്പെടേണ്ടതാണ്.ഷൂട്ടിംഗ് തുടങ്ങിയിട്ട് അത് സാധ്യമാവില്ലല്ലോ... അപ്പോൾ പിന്നെ മറ്റു വഴിയേ ഉള്ളു....
എന്തായാലും സിനിമയുണ്ടാകും അതിൽ സംശയം വേണ്ട... അത് എപ്രകാരം എന്നുള്ളതാണ് ഇപ്പോൾ ആലോചന... പത്തുപേർ ചെയ്യുന്ന ജോലി ചെയ്യാം, പ്രായം അതിനേ സമ്മതിക്കൂ പണ്ടായിരുന്നേൽ അൻപതു പേരുടെ ജോലി ചെയ്യുമായിരുന്നു...
പ്രവർത്തനങ്ങൾക്കായി ഒരു വീട് വാടകയ്‌ക്കെടുത്തിട്ടുണ്ട്, പ്രാഥമിക ചിലവുകൾക്കായി 4 ലക്ഷം പിൻവലിച്ചിട്ടുണ്ട്..
പ്രവർത്തനങ്ങൾ തുടങ്ങി...
ആദ്യം സെറ്റിടാനുള്ള ഓല മെടയാൻ ഏൽപ്പിക്കുകയാണ് ചെയ്തത്... പെട്ടന്ന് കിട്ടാത്തത് അതാണല്ലോ...
സഹായിക്കാനുദ്ദേശിക്കുന്നവർ വൈകാതെ ചെയ്യുക..
അത് കൂടുതൽ ഉപകാരപ്പെടും.
പ്രാർത്ഥന കൂടെയുണ്ടാവണം...
അലിഅക്ബർ