
ആലപ്പുഴ: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇടതുപക്ഷ സർക്കാർ ശ്രീനാരായണീയ സമൂഹത്തിന്റെ കണ്ണിൽ കുത്തിയെന്നും, ഈഴവ സമുദായത്തെ സർക്കാർ ചതിച്ചുവെന്നും വെള്ളാപ്പള്ളി വിമർശിച്ചു.
അധസ്ഥിത വിഭാഗങ്ങളെ അധികാര ശ്രേണിയിൽ നിന്നും ആട്ടിയകറ്റുന്ന പതിവ് ഈ സർക്കാർ ആവർത്തിച്ചുവെന്നും വെള്ളാപ്പള്ളി ആരോപിച്ചു. 'ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല ഉദ്ഘാടനം സർക്കാർ രാഷ്ട്രീയ മാമാങ്കമാക്കി. ഉദ്ഘാടന ചടങ്ങിൽ ഒരു എസ്.എൻ.ഡി.പി ഭാരവാഹിയെ പോലും ക്ഷണിച്ചില്ല.'- അദ്ദേഹം പറഞ്ഞു.
സർവകലാശാല തലപ്പത്തെ നിയമനങ്ങൾ ഇടതുപക്ഷ സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചുവെന്നും, വൈസ് ചാൻസിലർ സ്ഥാനത്തേക്ക് ശ്രീ നാരായണീയരെ പരിഗണിച്ചില്ല.മലബാറിലെ പ്രവാസിയെ നിർബന്ധിച്ചു കൊണ്ടു വന്നു വിസിയാക്കാൻ മന്ത്രി കെ.ടി ജലീൽ വാശി കാണിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.നവോത്ഥാനം മുദ്രാവാക്യമാക്കിയ ഇടതുപക്ഷം ഭരിക്കുമ്പോൾ ഇങ്ങനെയൊരു കാര്യം സംഭവിക്കാൻ പാടില്ലായിരുന്നു. ന്യൂനപക്ഷങ്ങളും സംഘടിത മത ശക്തികളും ഇരിക്കാൻ പറയുമ്പോൾ കിടക്കുന്ന സംസ്‌കാരമാകരുത് ഇടതുപക്ഷത്തിന്റേത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.